Friday 13 March 2015

ഇന്ന് മാണിയുടെ മാമാങ്കം

Posted on: Friday, 13 March 2015



  മാണി  ബഡ്‌ജറ്റ് അവതരിപ്പിക്കുമെന്ന് ഭരണപക്ഷം
സർവശക്തിയുമുപയോഗിച്ച്  തടയുമെന്ന്  പ്രതിപക്ഷം
പ്രതിപക്ഷാംഗങ്ങൾ  ഇന്നലെ ഉച്ച മുതൽ സഭയ്‌ക്കുളളിൽ
മാണിയും ഭരണപക്ഷാംഗങ്ങളും നിയമസഭാ മന്ദിരത്തിൽ
യുദ്ധസമാന അന്തരീക്ഷത്തിൽ തലസ്ഥാനം


തിരുവനന്തപുരം: നിയമസഭയ്ക്ക് ചുറ്റും പടക്കളം ഒരുങ്ങി.ഇരു പക്ഷത്തും പടനായകന്മാരും പടയാളികളും നിരന്നു. ഇന്ന് മാണിയുടെ ബ‌ഡ്‌ജറ്റ് മാമാങ്കം.
മാണി തന്നെ ഇന്ന് രാവിലെ ഒമ്പതിന് ബഡ്‌ജറ്റ് അവതരിപ്പിക്കുമെന്ന തീരുമാനത്തിലുറച്ച് ഭരണപക്ഷവും ,എന്ത് വന്നാലും  മാണിയെ തടയുമെന്ന വാശിയിൽ പ്രതിപക്ഷവും നീങ്ങുകയാണ്. ഇരു പക്ഷത്തിനും അഭിമാന പ്രശ്‌നമായതിനാൽ അപ്രതീക്ഷിതമായി പലതും സംഭവിക്കാം. കായികമായ തടയൽ ഏതു നിലയിലേക്കും നീങ്ങാമെന്ന ആശങ്ക  ഇരുപക്ഷത്തും ഒരു പോലെയുണ്ട്.

മാണി നിയമസഭയ്‌ക്കുളളിൽ പ്രവേശിക്കുന്നത് തടയാൻ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ  നേതൃത്വത്തിൽ പ്രതിപക്ഷം ഇന്നലെ ഉച്ച മുതൽ സഭയ്‌ക്കുളളിൽ കുത്തിയിരിക്കുകയാണ്. രാത്രി സഭയ്‌ക്കുളളിൽ ഉറങ്ങി രാവിലെ സഭയിലേക്കുളള അഞ്ചു വാതിലുകളും ഉപരോധിക്കാനാണ് പ്രതിപക്ഷ നീക്കം. കീഴ്‌വഴക്കം ലംഘിച്ച് സ്‌പീക്കറുടെ ചേമ്പർ വഴി മാണി വന്നാൽ സഭയിൽ ഇറങ്ങാൻ അനുവദിക്കാതെ അവിടെയും തടയാനാണ് നീക്കം. മറുതന്ത്രമെന്നോണം  മുഖ്യമന്ത്രിയും മന്ത്രി മാണിയുമടക്കം ഭരണപക്ഷ അംഗങ്ങളും നിയമസഭാ മന്ദിരത്തിൽ തന്നെ തങ്ങുകയാണ്. പ്രതിപക്ഷം സഭയ്‌ക്കുളളിലാണെങ്കിൽ ഭരണപക്ഷം സഭാ മന്ദിരത്തിൽ എന്ന വ്യത്യാസമേയുളളു. പുറത്തെ വിഷയങ്ങൾ ഇടതു മുന്നണി ഉപസമിതിയും അകത്തെ തന്ത്രങ്ങൾ പാർലമെന്ററി പാർട്ടിയും തീരുമാനിക്കും. പുതിയ സെക്രട്ടറിമാർ വന്ന ശേഷമുളള ആദ്യ സമരമെന്ന നിലയിൽ സി.പി.എമ്മും  സി.പി.ഐയും പഴുതടച്ച ചുവടുകളാണ് വയ്‌ക്കുന്നത്.  മാണി സഭയ്‌ക്കുളളിൽ കടക്കുന്നത് തടയുക, അതിന്  കഴിഞ്ഞില്ലെങ്കിൽ ബഡ്‌ജറ്റ് പ്രസംഗം തടയുക എന്ന തീരുമാനത്തിലാണ് പ്രതിപക്ഷം.  മറുപക്ഷത്തിന്റെ നീക്കങ്ങൾക്ക് അനുസരിച്ചാവും അവസാന തന്ത്രം ഇരുപക്ഷവും നടപ്പാക്കുക.
നിയമസഭാ മന്ദിരത്തിലെ ഔദ്യോഗിക മുറിയിൽ വാച്ച് ആന്റ് വാഡിന്റെ സുരക്ഷാവലയത്തിലാണ് മാണി. ഇന്നലെ രാത്രി അച്ചടിച്ച ബഡ്‌ജറ്റ് പ്രസംഗം വെളുപ്പിന് പൊലീസ് നിയമസഭാ മന്ദിരത്തിൽ എത്തിക്കും.

സമ്പൂർണ പൊലീസ് വലയത്തിൽ യുദ്ധസമാന അന്തരീക്ഷത്തിലാണ് തലസ്ഥാന നഗരം. നിയമസഭയിലേക്കുളള എല്ലാ വഴികളും ഇന്നലെ ഉച്ചയ്‌ക്കു ശേഷം പൊലീസ് ബാരിക്കേഡ്  വച്ച് തടഞ്ഞു. ഏതു സാഹചര്യവും നേരിടാൻ രണ്ടായിരത്തിലേറെ പൊലീസ് തയ്യാറെടുത്തു കഴിഞ്ഞു. വൈകിട്ടോടെ യുവമോർച്ച പ്രവർത്തകരും രാത്രിയോടെ ഇടതു മുന്നണി പ്രവർത്തകരും നിയമസഭയിലേക്കുളള വഴികളിൽ നിരന്നു. നഗരത്തിലെ മദ്യശാലകൾ ഇന്നലെ തന്നെ അടച്ചു.  നഗരത്തിനുളളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്  അവധി നൽകി.
പാളയം യുദ്ധ സ്‌മാരകത്തിലൂടെ  നിയമസഭയിലേക്കുളള വഴി യുവമോർച്ചയ്‌ക്കും പി.എം.ജി, എൽ.എം.എസ് വഴികൾ ഇടതു മുന്നണിക്കുമാണ് പൊലീസ് അനുവദിച്ചിട്ടുളളത്.
മാണി തന്നെ ബഡ്‌ജറ്റ് അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഇന്നലെ ഗവർണർക്ക് കത്തു നൽകി. ബഡ്‌ജറ്റ് അവതരണത്തിന് സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പീക്കർ എൻ. ശക്തൻ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി ഇന്നലെ ചർച്ച നടത്തിയെങ്കിലും സമവായമായില്ല

 http://news.keralakaumudi.com/news.php?nid=3f43b6b059bf4c6d631205c60602dc85

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin