peravoorനീണ്ടുനോക്കി (കണ്ണൂര്‍): പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വൈദികനെതിരെ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി വികാരി റോബിന്‍ വടക്കുംചേരി (48) ക്കെതിരെയാണ് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍കുമാര്‍ കേസെടുത്തത്.

പീഡനത്തിനിരയായ പെണ്‍കുട്ടി രണ്ടാഴ്ചമുന്‍പ് പ്രസവിച്ചിരുന്നു. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം ഒളിവില്‍ പോയ പ്രതിയെ തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ നിന്ന് തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജില്ലാ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പീഡനവിവരം പുറംലോകമറിയുന്നത്. ചൈല്‍ഡ് ലൈനിന്റെ നിര്‍േദശപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് വൈദികനാണ് സംഭവത്തിനു പിന്നിലെന്ന് അറിഞ്ഞത്.

സ്വന്തം പിതാവാണ് പീഡിപ്പിച്ചതെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നുവെങ്കിലും വിശദമായ ചോദ്യം ചെയ്യലിലാണ് വൈദികന്റെ പേര് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

ഇരുപത് ദിവസം മുന്‍പ് കൂത്തുപറമ്പിനടുത്തുള്ള ആസ്​പത്രിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. പ്രസവിച്ചയുടനെ കുഞ്ഞിനെ ചിലരുടെ സമ്മര്‍ദപ്രകാരം വയനാട്ടിലെ സ്വകാര്യ ഓര്‍ഫനേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പേരാവൂര്‍ എസ്.ഐ. പി.കെ.ദാസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിനെ കണ്ടെത്തുകയും കണ്ണൂരിലെ സര്‍ക്കാര്‍ ഓര്‍ഫനേജിലേക്ക് മാറ്റുകയും ചെയ്തു. പെണ്‍കുട്ടിയും പോലീസ് സംരക്ഷണത്തിലാണുള്ളത്.
http://www.mathrubhumi.com/print-edition/kerala/priest-accused-in-rape-case-1.1761860