Wednesday 25 March 2015

ബിനാലെയിലെ 54 അടി ഉയരമുള്ള ജപമാല ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സില്‍

 

mangalam malayalam online newspaperകൊച്ചി: ബിനാലെയില്‍ വിസ്‌മയമായി 54 അടി ഉയരമുള്ള ജപമാല ലിംക ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സില്‍. കാഞ്ഞങ്ങാട്‌ മാലക്കല്‍ സ്വദേശി റിജിന്‍ ജോണ്‍ മട്ടാഞ്ചേരിയിലെ ഒ.ഇ.ഡി. കോര്‍ട്ട്‌യാഡില്‍ സ്‌ഥാപിച്ച ഹോളി ബീഡ്‌സ്‌: ദി ഓര്‍ബിറ്റ്‌ എന്ന കലാസൃഷ്‌ടിക്കാണു റെക്കോഡ്‌.
മതവും വിശ്വാസവും സയന്‍സുമെല്ലാം ഒരു ഊര്‍ജ രൂപത്തെ കേന്ദ്രമാക്കിയാണു നിലനില്‍ക്കുന്നതെന്നു വിളിച്ചോതുന്നതാണു കലാസൃഷ്‌ടി. വിശ്വാസമായാലും മതമായാലും നിശ്‌ചിത ഭ്രമണപഥം വിട്ടു സഞ്ചരിച്ചാല്‍ സന്തുലനാവസ്‌ഥ തെറ്റുമെന്നതു മന്ത്രങ്ങള്‍ ഉരുവിടുന്ന ജപമാലയുടെ മുത്തുമണികളിലൂടെ സൂചിപ്പിക്കുകയാണ്‌.
ഉണങ്ങിയ തേങ്ങകളും 400 മീറ്റര്‍ കയറുമുപയോഗിച്ചു കൊന്ത നിര്‍മിക്കാന്‍ രണ്ടു മാസമെടുത്തു. ലക്ഷണമൊത്ത 90 തേങ്ങ രണ്ടുമാസം പുകച്ചുണക്കിയെടുത്താണു 90 മുത്തുകളായി കോര്‍ത്തെടുത്തത്‌. കയറും തേങ്ങയും റിജിന്‍ സ്വന്തം നാടായ കാസര്‍ഗോഡ്‌ നിന്നാണു കൊണ്ടുവന്നത്‌. ടെലികോം എന്‍ജിനീയറായ റിജിന്‍ കലയോടും ചിന്തകളോടുമുള്ള അഭിനിവേശം മൂലമാണു ബിനാലെയില്‍ കണ്ണിയായത്‌. റിജിന്റെ രണ്ടു പരീക്ഷണ കലാപ്രയത്‌നങ്ങള്‍ മുമ്പും ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്‌.
കളമശേരി രാജഗിരി എന്‍ജിനീയറിങ്‌ കോളജില്‍ വിദ്യാര്‍ഥിയായിരിക്കേ ഏറ്റവും വലിയ ക്രിസ്‌മസ്‌ നക്ഷത്രവും കൊന്തയും നിര്‍മിച്ചാണു റെക്കോഡുകളുടെ പുസ്‌തകത്തില്‍ പേരു ചേര്‍ത്തത്‌. ടെലികോം മേഖലയില്‍ രണ്ടു പേറ്റന്റുകള്‍ സ്വന്തമായുള്ള റിജിന്‍ കഴിഞ്ഞ ഐ.എസ്‌.എല്‍. മല്‍സരങ്ങളില്‍ ലേസണ്‍ ഓഫീസറായിരുന്നു. സ്വന്തം നാട്ടില്‍ ഇത്തരം കലാ സൃഷ്‌ടികള്‍ എത്തിക്കാനുള്ള ശ്രമത്തിലാണു റിജിന്‍.
 http://www.mangalam.com/print-edition/keralam/297385

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin