Wednesday 26 August 2015

ആര്‍ഭാടപ്പള്ളികള്‍:

മാര്‍പ്പാപ്പായെയും മാര്‍ ആലഞ്ചേരിയെയും പിന്തുണയ്ക്കുക

2015 ആഗസ്റ്റ് ലക്കം സത്യജ്വാലയുടെ മുഖക്കുറി
ഇടപ്പള്ളിയില്‍ അത്യാഡംബരകരമായ ആര്‍ഭാടപ്പള്ളി പണിതതിനെ വിമര്‍ശിച്ച്, അതിന്റെ വെഞ്ചരിപ്പുകര്‍മ്മം നിര്‍വ്വഹിച്ച സീറോ-മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആലഞ്ചേരി സംസാരിച്ചത് കേരളത്തില്‍ വലിയൊരു ആശയചര്‍ച്ചയ്ക്കു കളമൊരുക്കുകയുണ്ടായി. മിക്കവാറും എല്ലാ പത്രങ്ങളിലും ആനുകാലികപ്രസിദ്ധീകരണങ്ങളിലും ചാനലുകളിലും നവസോഷ്യല്‍ മീഡിയാകളിലും ഈ വിഷയത്തില്‍ നല്ല രീതിയില്‍ ചര്‍ച്ച നടന്നു. ആഡംബരവും പ്രൗഢിയും പ്രദര്‍ശിപ്പിക്കുന്ന ഇത്തരം പള്ളിപണിയോടുള്ള കടുത്ത എതിര്‍പ്പും അത് അക്രൈസ്തവവും യേശുവിന് എതിര്‍സാക്ഷ്യവുമാണെന്ന വിലയിരുത്തലുമാണ് അതിലൂടെയെല്ലാം പ്രകടിപ്പിക്കപ്പെട്ടത്. കൂടാതെ, ഇത്തരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ മറവില്‍, പുരോഹിതരും രൂപതകളും വന്‍ അഴിമതി നടത്തുന്നുണ്ടെന്ന ആരോപണങ്ങളും ഉയര്‍ന്നുവന്നു. യുവതലമുറയുടെ ഏറ്റവും വലിയ അഭിപ്രായപ്രകടനവേദിയായിക്കഴിഞ്ഞിട്ടുള്ള 'ഫേസ്ബുക്ക്' പോലുള്ള ഇന്റര്‍നെറ്റ് സോഷ്യല്‍ മീഡിയാകളില്‍ വന്ന കമന്റുകളൊക്കെത്തന്നെ, ഈ വിഷയത്തില്‍ മാര്‍ ആലഞ്ചേരി പ്രകടിപ്പിച്ച വികാരത്തോട് അനുഭാവം പുലര്‍ത്തിയും, ആര്‍ഭാടഭ്രമത്തിനടിമകളായിത്തീര്‍ന്നിരിക്കുന്ന സഭാധികാരികള്‍ക്കെതിരെ പരിഹാസ-ശകാരങ്ങള്‍ വര്‍ഷിച്ചുള്ളതുമായിരുന്നുവെന്നത് എടുത്തു പറയേണ്ട കാര്യമാണ്.

എന്നാല്‍, ഇതൊന്നും കാണുകയോ കേള്‍ ക്കുകയോ ചെയ്യുന്നതായി ഭാവിക്കാതെ, ആഡംബരപ്പള്ളികളുടെ നിര്‍മ്മാണമത്സരം തുടരുകയാണ്, മറ്റു മെത്രാന്മാരും അവരുടെ ഒത്താശയില്‍ വികാരിമാരും. ഉദാഹരണത്തിന്, ഇപ്പോഴിതാ ഇടപ്പള്ളിപ്പള്ളിയെ വെല്ലുന്ന ഒരു പള്ളിസൗധം പണിയാന്‍ ചങ്ങനാശ്ശേരി രൂപതാധികാരികള്‍ സര്‍വ്വസന്നാഹങ്ങളോടെയും ഒരുങ്ങുന്നു. വെറും 40 വര്‍ഷംമാത്രം പഴക്കമുള്ള പ്രസിദ്ധമായ പാറേല്‍പള്ളിയാണ് പൊളിച്ചു നവീകരിച്ച് വന്‍തീര്‍ത്ഥാടനകേന്ദ്രമാക്കാന്‍ പോകുന്നത്. ഇപ്പോഴത്തെ എസ്റ്റിമേറ്റ് തുക 18 കോടി! ബാക്കി കോടികള്‍ എത്രയെന്ന് പണി കഴിയുമ്പോളറിയാം. അഭിഷിക്തരുടെ പോക്കറ്റുകളിലേക്ക് ഒഴുകിപ്പോകുന്ന കോടികള്‍ എത്രയെന്ന് കണക്കാക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.

ഈ മാസം (2015 ആഗസ്റ്റ്) 15-ാം തീയതി ശിലാസ്ഥാപനം നടത്താന്‍ പ്ലാനിട്ടിരിക്കുന്ന ഈ അത്യാഡംബര പള്ളിപണിക്കെതിരെ അതുസംബന്ധിച്ചു കൂടിയ ആദ്യ പൊതുയോഗത്തില്‍ത്തന്നെ ഇടവകക്കാരുടേതായി ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. അതു പൂര്‍ണ്ണമായി അവഗണിച്ചു മുന്നോട്ടു പോകുകയായിരുന്നു, രൂപതാധികാരം. ഇപ്പോ ഴും, പാറേല്‍ ഇടവകക്കാര്‍ക്കിടയിലും ചങ്ങനാശ്ശേരി രൂപതയിലാകെത്തന്നെയും ഈ പള്ളിപണിക്കെതിരെ അമര്‍ഷവും മുറുമുറുപ്പുമുണ്ടെങ്കിലും, പുരോഹിതപ്പേടിയും മെത്രാന്‍ പേടിയുംമൂലം സ്വകാര്യകുശുകുശുപ്പുകളിലും പേരില്ലാനോട്ടീസുകളിലും അതെല്ലാം ഒതുക്കുകയാണവര്‍. 
ഫേസ്ബുക്ക്-വാട്ട്‌സ്അപ്പ് ജീവിതമല്ലല്ലോ സഭാജീവിതം. അവിടെയൊക്കെ മീശ പിരിച്ചുനിന്ന് അട്ടഹസിക്കാം; സഭാജീവിതത്തില്‍ മീശയെല്ലാം താഴുകയും കൊഴിഞ്ഞുപോകുകയും ചെയ്യുന്നു!

സഭാവിശ്വാസികളില്‍ സംഭവിച്ചുകാണുന്ന ഈ പൗരുഷചോര്‍ച്ച ഗൗരവതരമായ പരിചിന്തനം ആവശ്യപ്പെടുന്ന ഒരു വിഷയമാണ്. കാരണം, സത്യദര്‍ശനത്തിന്റെയും ആശയദാര്‍ഢ്യത്തിന്റെയും കര്‍മ്മധീരതയുടെയും അവതാരമായ യേശുവിനെ ജീവിതത്തില്‍ പകര്‍ ത്താന്‍ കടപ്പെട്ടിരിക്കുന്ന സഭാവിശ്വാസികളില്‍ ഇത്ര ധാര്‍മ്മികഭീരുത്വം ഉണ്ടാകുന്നെങ്കില്‍, അതു പരിഹരിക്കേണ്ട ഒരു വൈരുദ്ധ്യംതന്നെയാണ്. ഓരോ സഭാംഗത്തിന്റെയും യേശുവിലുള്ള ധീരതയും സ്വാതന്ത്ര്യവും വീണ്ടെടുക്കുവാനും സഭയിലെ പുരോഹിതവാഴ്ച അവസാനിപ്പിക്കാനും കിണഞ്ഞു പരിശ്രമിക്കുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പായോടൊപ്പംനിന്ന് ഈ നഷ്ടവീര്യം പുനരാര്‍ജിക്കാന്‍ വിശ്വാസികള്‍ സംഘടിതശ്രമം നടത്തേണ്ടിയിരിക്കുന്നു.

ഒരുപക്ഷേ അങ്ങനെയൊരു ശ്രമമുണ്ടായേക്കാം എന്നു മുന്‍കൂട്ടിക്കണ്ടായിരിക്കണം, കേരളത്തിലെ പുരോഹിതന്മാര്‍ ഭക്തിയില്‍ ദൈവഭയത്തിന്റെ ഡോസ് ഒന്നിനൊന്നു കൂട്ടിക്കൊണ്ടിരിക്കുന്നത്. മനുഷ്യരിലെ ദൈവഭക്തിയെ ദൈവഭയമാക്കിമാറ്റി അവരെ തങ്ങളുടെ റിമോട്ട് കണ്‍ട്രോളിനുകീഴില്‍ കൊണ്ടുവരാനുള്ള പ്രവണത, ഇപ്പോള്‍ എണ്ണത്തില്‍ കൂടിക്കൊണ്ടിരിക്കുന്ന മരാമത്തച്ചന്മാരില്‍ വ്യാപകമായി കാണാം. അതുകൊണ്ടാണ് പള്ളിപണി സംബന്ധിച്ചുംമറ്റുമുള്ള കാര്യങ്ങളാലോചിക്കാന്‍ കൂടുന്ന പള്ളിപ്പൊതുയോഗങ്ങള്‍ പള്ളിക്കുള്ളില്‍വച്ചു നടത്താന്‍ അവര്‍ പ്രത്യേകം താല്‍പ്പര്യപ്പെട്ടുതുടങ്ങിയിരിക്കുന്നത്. അള്‍ത്താരയില്‍ കര്‍ത്താവെഴുന്നള്ളിയിരിക്കുന്നു എന്ന ചിന്തയില്‍, പുരോഹിതനെതിരെ അവിടെ ആരുടെയും നാവുയരരുത് എന്നതാണ് അതിന്റെ ലക്ഷ്യം. ദൈവനാമത്തെയും മനുഷ്യരുടെ വിശ്വാസത്തെയും ദൈവഭക്തിയെയും കാര്യസാധ്യത്തിനുവേണ്ടി ദുരുപയോഗിക്കുകയാണിവിടെ, പുരോഹിതര്‍. ഇത്തരം മനഃശാസ്ത്രകുതന്ത്രങ്ങള്‍ ദൈവത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിച്ച് മനുഷ്യരില്‍ മാനസ്സികാടിമത്തം സൃഷ്ടിക്കുന്നത് ദൈവദൂഷണമല്ലാതെ മറ്റെന്താണ്?

ഈ ദൈവദൂഷണത്തെ, ചങ്ങനാശ്ശേരി അരമനവാഴുന്ന 'ഭാവനാശാലി'കളായ പുരോഹിതര്‍ നൂറ്റൊന്നാവര്‍ത്തിച്ചു വീര്യം കൂട്ടിയാണ് വിശ്വാസികളില്‍ പ്രയോഗിച്ചത് എന്നറിയുന്നു. പള്ളിക്കകത്തു പൊതുയോഗം കൂടി വിശ്വാസികളുടെ നാവടപ്പിക്കുന്നതൊക്കെ പഴഞ്ചന്‍ ഏര്‍പ്പാടായിക്കഴിഞ്ഞു. തങ്ങളുടെ കൈപ്പിടിയില്‍ സാക്ഷാല്‍ യേശുക്രിസ്തു ഇരിക്കുമ്പോള്‍, എന്തിന് അള്‍ത്താരമാത്രം കാട്ടി പേടിപ്പിക്കണം! ദിവ്യകാരുണ്യആരാധനയുള്ളപ്പോള്‍ എന്തിനു പൊതുയോഗം ചേരണം! ഇതു സംബന്ധിച്ചു രൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ എഴുതിയിരിക്കുന്നത് കാണുക: ''ഇടവകയിലെ വിവിധ വാര്‍ഡുകള്‍ക്കായി 2015 ജൂലൈ 5 മുതല്‍ 12 വരെ തീയതികളില്‍ വൈകുന്നേരം 6.00-ന് ജപമാലയും 6.30 മുതല്‍ 7.30 വരെ ദിവ്യകാരുണ്യ ആരാധനയും നടത്തുന്നതാണ്. ആരാധനയുടെ അവസരത്തില്‍ത്തന്നെ ദൈവാലയനിര്‍മ്മാണത്തിനുള്ള 'സാമ്പത്തികസമ്മതപത്രം', നല്‍കപ്പെട്ടിരിക്കുന്ന നിര്‍ദ്ദേശങ്ങളുടെ പരമാവധി ചൈതന്യത്തില്‍, എഴുതി കുടുംബനാഥന്‍ (നാഥ) ഒപ്പുവച്ചത് കുടുംബമായി എത്തി ദിവ്യകാരുണ്യനാഥന്റെ പക്കല്‍ സമര്‍പ്പിക്കണം.'' അതെ, യേശുക്രിസ്തുവിനെത്തന്നെ നേരിട്ടുപയോഗിച്ചുള്ള മനശ്ശാസ്ത്രകുതന്ത്രമാണ് പൗരോഹിത്യം പാറേല്‍ ഇടവകക്കാരുടെമേല്‍ പ്രയോഗിച്ചിരിക്കുന്നത്. ജനിച്ചപ്പോള്‍ മുതല്‍ കുര്‍ബാനയില്‍ യേശുക്രിസ്തുവിനെ കണ്ട് കുര്‍ബാനഭക്തരായിത്തീര്‍ന്നിരിക്കുന്ന സാധാരണ വിശ്വാസികളെ വീഴ്ത്താന്‍ ഇതുപോലൊരു കെണി കണ്ടുപിടിക്കാന്‍ പുരോഹിതര്‍
ക്കല്ലാതെ ആര്‍ക്കാണു കഴിയുക!

'സമ്മതപത്രം എന്ന ചതിക്കുഴി' എന്ന പേരില്‍, 'പാറേല്‍ ഇടവകക്കാര്‍' ആരുടെയും പേരുവയ്ക്കാതെ പ്രസിദ്ധീകരിച്ച നോട്ടീസില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ''...ഇടവകയുടേതല്ലാത്ത ദേവാലയനിര്‍മ്മിതിയില്‍ നമ്മുടെ പങ്കാളിത്തം സമ്മതപത്രം എന്ന കരാറില്‍ ഒപ്പിടുവിച്ച്, പിന്നീട് പിന്മാറാനാവാത്തവിധം കെണിയില്‍പ്പെടുത്തി ചതിക്കുഴിയില്‍ വീഴിക്കുകയാണ് മേലാളന്മാരുടെ ഉദ്ദേശ്യം. പള്ളിനിര്‍മ്മാണക്കമ്പനി നന്മളെ ചതിക്കുകയാണ്. പള്ളിപണി പൂര്‍ത്തിയാകാന്‍ പത്തു വര്‍ഷമെടുത്താല്‍ അത്രയുംകാലം സമ്മതപത്രത്തില്‍ പറയുന്ന തുക കൊടുക്കണം. അല്ലെങ്കില്‍ നമ്മുടെ പേരില്‍ കുടിശ്ശികയായി മാറുകയും നമ്മള്‍ പള്ളിക്കു കടക്കാരായി മാറുകയും ചെയ്യുന്നു.
സ്വന്തം കാര്യസാധ്യത്തിനായി ദിവ്യകാരുണ്യ ഈശോയെ വില്‍ക്കുകയാണ്. ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍വച്ച് എടുത്ത പ്രതിജ്ഞയാണ്, സമ്മതപത്രത്തിനെതിരു നിന്നാല്‍ ദൈവകോപമുണ്ടാകും എന്നു പറഞ്ഞ് പിന്നീടു ഭയപ്പെടുത്താനാണ് കുത്സിതശ്രമം...''

പേരുവയ്ക്കാന്‍ ഭയമുള്ളവരെങ്കിലും, എത്ര കൃത്യമായിട്ടാണ് പാറേല്‍ ഇടവകക്കാര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്! കൂദാശകളെ വില്പനച്ചരക്കാക്കുന്നത് മഹാപാതകമാണെന്നു പറഞ്ഞ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ, ദിവ്യകാരുണ്യ ഈശോയെത്തന്നെ കാര്യസാധ്യത്തിനായി വില്‍ക്കുന്ന ഈ ചങ്ങനാശ്ശേരി മാതൃകയെക്കുറിച്ചറിഞ്ഞിരുന്നെങ്കില്‍ എന്തു പറയുമായിരുന്നുവോ, ആവോ?

ആത്മീയതയെ കച്ചവടച്ചരക്കാക്കുന്ന ചങ്ങനാശ്ശേരിയിലെ മഹാപുരോഹിതരുടെ പരിശുദ്ധാത്മാവിനെതിരായുള്ള ഈ മഹാപാപത്തില്‍ പ്രബുദ്ധരായ വിശ്വാസികള്‍ വശംവദരാകേണ്ടതുണ്ടോ? മാര്‍പ്പാപ്പായുടെ ഉപദേശനിര്‍ദ്ദേശങ്ങളെ തരിമ്പും വകവയ്ക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത ചങ്ങനാശ്ശേരി രൂപതാധികാരികളെയും അവര്‍ നിയോഗിക്കുന്ന വികാരിമാരെയും വിശ്വാ സികള്‍ അനുസരിക്കേണ്ടതുണ്ടോ? ആത്മീയതയെന്നാല്‍ എന്തെന്നറിഞ്ഞുകൂടാത്ത ഇവര്‍ ചൂണ്ടിക്കാട്ടുന്ന ദൈവശാപത്തില്‍ വിശ്വസിക്കേണ്ടതിന്റെയോ ഭയപ്പെടേണ്ടതിന്റെയോ ആവശ്യമുണ്ടോ? ദൈവശാപമെന്ന ഒന്നുണ്ടെങ്കില്‍ അതു തീര്‍ച്ചയായും, പരിശുദ്ധ കുര്‍ബാനയെയും ദൈവാരാധനയെയും കരുക്കളാക്കി യേശുവിനെ അവഹേളിക്കുകയും ദൈവസങ്കല്പത്തെ വികലമാക്കുകയും ചെയ്യുന്ന ഈ ദുഷ്ടപൗരോഹിത്യത്തിനെതിരെയായിരിക്കും പതിക്കുക. യേശുവിന്റെ തീക്ഷ്ണദൃഷ്ടിയും കൈയിലെ ചാട്ടവാറും അവര്‍ക്കെതിരെ ഉയരാതിരിക്കില്ല. ചങ്ങനാശ്ശേരിയിലുയരാന്‍ പോകുന്ന ഈ പൊങ്ങച്ച ബാബേല്‍ ഗോപുരം കേരളകത്തോലിക്കാ സഭയിലെ ദുഷ്ടപൗരോഹിത്യ ലോബിയുടെ തകര്‍ച്ച ആസന്നമാക്കുന്നു.

ജപമാലയും ദിവ്യകാരുണ്യവും ആരാധനയും പുരോഹിതനിര്‍ദ്ദേശങ്ങളുടെ 'പരമാവധി ചൈതന്യ'വും ഒക്കെ ഉണ്ടായിരുന്നിട്ടും ഈ 'സമ്മത പത്ര'പരിപാടി വിജയിച്ചില്ല എന്നാണറിയുന്നത്. ചെറിയൊരു ന്യൂനപക്ഷം ശുദ്ധാത്മാക്കള്‍ മാത്രമേ സമ്മതപത്രം 'ദിവ്യകാരുണ്യനാഥ'ന്റെ പക്കല്‍ സമര്‍പ്പിക്കാന്‍ തയ്യാറായുള്ളുവത്രെ! അധികാരികള്‍ ഔദാര്യപൂര്‍വ്വം അവധി നീട്ടിക്കൊടുത്ത് ദൈവശാപത്തില്‍നിന്നും പാറേല്‍ ഇടവകക്കാരെ സംരക്ഷിക്കുവാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. 
പുതിയ സമ്മര്‍ദ്ദപദ്ധതികളും തന്ത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ടാകണം... 

യേശുവിനെ ഉപയോഗിച്ച് മനുഷ്യരുടെ ഭക്തിയെ ഭയമാക്കിമാറ്റി സാമ്പത്തികചൂഷണത്തിനു തയ്യാറായി എന്ന ഒറ്റ കാരണം കൊണ്ടുതന്നെ, ഈ ആര്‍ഭാടപ്പള്ളിപണിയുമായി നിസ്സഹകരിക്കുകയാണ്, പാറേല്‍ ഇടവകയിലെയും ചങ്ങനാശ്ശേരി രൂപതയിലെയും വിശ്വാസികള്‍ ചെയ്യേണ്ടത്.
കേരളകത്തോലിക്കാ പുരോഹിതരില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന ആര്‍ഭാടപ്പള്ളിഭ്രാന്തിനെ ചികിത്സിക്കാന്‍, കേരളത്തിലെ പ്രബുദ്ധരായ മുഴുവന്‍ കത്തോലിക്കരുടെയും ശ്രദ്ധ ചങ്ങനാശ്ശേരി രൂപതയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലായ പാറേല്‍ പള്ളിപണിപ്രശ്‌നത്തിലേക്കു തിരിയേണ്ടിയിരിക്കുന്നു. പാറേല്‍ ഇടവകയിലെയും ചങ്ങനാശ്ശേരി രൂപതയിലെയും ചിന്തിക്കുന്ന സുമനസ്‌കരെ കണ്ടെത്തി ഇക്കാര്യത്തില്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടിയിരിക്കുന്നു. അവരുമായി കൈകോര്‍ത്തുനിന്ന്, എല്ലാ ആര്‍ഭാടപ്പള്ളി പണികള്‍ക്കും ഉടനടി മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന്, സീറോ-മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനോടും സീറോ-മലബാര്‍ സഭാസിനഡിനോടും ആവശ്യപ്പെടേണ്ടതുണ്ട്. ദൈവഭയമുയര്‍ത്തിയുള്ള എല്ലാത്തരം പുരോഹിതനയസമീപനങ്ങളെയും ചെയ്തികളെയും സഭയില്‍ നിരോധിക്കണമെന്ന ആവശ്യവും സംഘടിതമായി ഉയര്‍ത്തേണ്ടിയിരിക്കുന്നു....

യേശുവിന്റെ ജീവിതലാളിത്യം മുഖമുദ്രയാക്കിയിട്ടുള്ള ഫ്രാന്‍സീസ് മാര്‍പ്പാപ്പായെയും, സഭയില്‍ ആര്‍ഭാടനിര്‍മ്മിതികളും ആഡംബരങ്ങളും ഒഴിവാക്കണമെന്നു നിര്‍ദ്ദേശിച്ച മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആലഞ്ചേരിയെയും അംഗീകരിക്കാനും അനുസ്സരിക്കാനും സീറോ-മലബാര്‍ സഭയിലെ മുഴുവന്‍ മെത്രാന്മാരും ബാധ്യസ്ഥരാണെന്ന വസ്തുത അവരെ ഓര്‍മ്മിപ്പിക്കാന്‍ സഭാപൗരന്മാരെന്ന നിലയില്‍ വിശ്വാസികള്‍ക്ക് അവകാശവും കടമയുമുണ്ട്.                    
                                                                        -എഡിറ്റര്‍

'രൂപത നമ്മുടെ വീട്'
എന്റെ നാക്ക് കരിനാക്കായതാണോ, അതോ ഏതെങ്കിലും മുൻ എ കെ സി സി ക്കാരന്റെ പ്രാക്ക് കിട്ടിയതാണോന്നറിയില്ല, എ കെ സി സി ക്ക് ഈ ദുർഗ്ഗതി ഉണ്ടായത്. അങ്കമാലിയിൽ മോചനയാത്രയുടെ അവസാനം തടിച്ചു കൂടിയത് ആയിരത്തോളം പേരായിരുന്നു എന്നാണു കേട്ടത്. ഫെയിസ് ബുക്കിൽ കണ്ടത് 'ഫയങ്കരം!' എന്നാണ്. പണമിടപാടുകൾ തീർക്കാൻ എത്തിയവരും, ഈവന്റ് ഓർഗനൈസർമാരും അവരുടെ പണിക്കാരും, സമ്മാനം മേടിക്കാൻ എത്തിയവരും, മൈക്ക് സെറ്റുകാരും, സ്റ്റേജിൽ ഇരിക്കാൻ എത്തിയവരും അവരുടെ ഡ്രൈവർമാരും, വോളണ്ടിയർമാരും, പത്രക്കാരും ഒഴിച്ചാൽ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവർ വളരെ കുറവ്. ഇനി മേൽ എ കെ സി സി സമ്മേളനങ്ങളിൽ സ്റ്റേജിൽ ഇരിക്കുന്ന ഓരോരുത്തരും പത്തു പേരെ വീതം കൊണ്ടുവന്നിരിക്കണം എന്നു നിബന്ധന വെയ്ക്കുക. കെ സി ആർ എം കാർ എറണാകുളത്തു നടത്തിയ മുൻ വൈദിക/കന്യാസ്ത്രി മാരുടെ സമ്മേളനത്തിൽ വന്നു പോയവരുടെ സംഖ്യ ഇതിന്റെ മൂന്നിരട്ടിവരും. ഇതെങ്ങനെ സംഭവിച്ചുവെന്നു ഞാനെന്റെ കർത്താവിനോട് ചോദിച്ചു; ഞെട്ടിക്കുന്ന ചില ദർശനങ്ങളാണ് എനിക്കുണ്ടായത്. സിംഹത്തിന്റെ തലയുള്ള കലപ്പയേന്തിയ ഏതാനും പേർ ചാട്ടകളുമായി ഒരു കാറിന്റെ പിന്നാലെ ഓടുന്നതു ഞാൻ കണ്ടൂ. അവർക്കു പിന്നിൽ രണ്ട് ഓക്സിലിയറി രഥങ്ങളും കണ്ടു. എനിക്കൊന്നും മനസ്സിലായില്ല. താമസിയാതെ എല്ലാവർക്കും എന്തെങ്കിലുമൊക്കെ മനസിലാകാതെ പോവില്ല. 'സീറോ മലബാർ സഭയുടെ ശബ്ദം കത്തോലിക്കാ കോൺഗ്രസ്സ്' എന്നു ബാനറിൽ എഴുതി വെച്ചിട്ട്, അമരത്തു ഭൂതങ്ങളേപ്പോലെ മെത്രാന്മാർ ഇരുന്നാൽ ഇങ്ങനെയിരിക്കും. എങ്കിലും, എ കെ സി സിയും കത്തോലിക്കാ സഭയും അറ്റുപോകുമെന്നാരും ആശിക്കേണ്ടാ. ആഫ്രിക്കൻ പായലുപോലെ, എത്ര വാരിയാലും മനുഷ്യർക്കു ശല്യമായി അതവിടെത്തന്നെ കാണൂം. ഓർക്കുമ്പോൾ സങ്കടം വരും, മോചനയാത്ര തുടങ്ങുന്നതിനു മുമ്പുണ്ടായിരുന്ന റബറിന്റെ വിലയും ഇപ്പോഴത്തേതും തട്ടിച്ചു നോക്കിയാൽ! 

മിക്ക രൂപതകളും തെരുവിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ജനങ്ങളുടെ സങ്കടങ്ങൾ കേട്ട് മിക്ക മെത്രാന്മാരുടേയും മനസ്സു കണ്ടമാനം അലിയുന്നു; തിരുവനന്തപുരംകാർക്കു മുക്കുവരുടെ കണ്ണുനീർ വലകൊണ്ടുതന്നെ തുടക്കണം, ചങ്ങനാശ്ശേരിക്കാർ ദളിതരുടെ കഷ്ടപ്പാടുകൾ തീർക്കാൻ നീതി ഞായറുമായി കോട്ടയത്ത് (ഹോ! ദളിതർ രക്ഷപ്പെട്ടു), ഇൻഫാമുമായി കാഞ്ഞിരപ്പള്ളി, പെരിയ ദൈവശാസ്ത്രജ്ഞനായ പാലാ പിതാവിന്റെ അനുഗ്രഹത്തോടെ മതശാന്തി യാത്ര പാലായിൽ (അൾത്താര മുതൽ മദ്ബഹാ വരെ എന്നു പറഞ്ഞു കളിയാക്കണ്ട, ഇതു ബിഷപ്പ് ഹൗസ് മുതൽ ഷാലോം ഹൗസ് വരെയുള്ള ഒരു ബൈക്ക് ഷോ ആയിരുന്നു). ബൈക്കുകൾ കടന്നുപോയ വഴിയരുകിൽ ഉണ്ടായിരുന്നവരെല്ലാം മതമൈത്രി ടാറിട്ട വഴികളിൽ നടപ്പാക്കാൻ തീരുമാനിച്ചതായും കേട്ടു. ആലപ്പുഴ രൂപത ഓട്ടോ റിക്ഷാക്കാരുടെ പിന്നാലെ, എടത്വായിൽ തെരുവു നാടകം, ഒരു കൊച്ചുപുര പൊളിക്കാൻ കാക്കനാട്ടുകാർ ഒന്നടങ്കം.... അങ്ങിനെ പോകുന്നു. ചെകുത്താനു വിശ്വാസികളെ തട്ടിക്കൊണ്ടു പോകാൻ നല്ല അവസരം; വിശ്വാസികളെ നോക്കാൻ ആരുമില്ലല്ലോ! ഇപ്പോ 'ദീപിക നമ്മുടെ ഭാഷ' പദ്ധതി കത്തോലിക്കാ സ്കൂളുകളിലെല്ലാം നടപ്പാക്കുന്നുണ്ട്. എങ്ങനെയെങ്കിലും പത്രം തുടരണമല്ലൊ. അധികം താമസിയാതെ 'രൂപത നമ്മുടെ വീട്' എന്ന പേരിൽ എല്ലാ പള്ളികളിലും ഇതുപോലൊരു പദ്ധതി നടപ്പാകാൻ ഇടയുണ്ട്. ഏകെസിസിയുടെ കാര്യത്തിലാണെങ്കിൽ ഒരു തിടനാടു മോഡലും പ്രതീക്ഷിക്കാം. ആദ്യം ദൈവം സൂചനൾ തരും, വിവരമുള്ളവർ അതിന്റെ അർത്ഥം മനസ്സിലാക്കും, ഈജിപ്തിലെ ഫറവോനേപ്പോലെ.

അബുദാബിയിൽ ക്ഷേത്രം പണിയാൻ ഒരു മുസ്ലീം അഞ്ചേക്കർ സ്ഥലം  സംഭാവന ചെയ്തു. സുൽത്താനാണേൽ ക്ഷേത്രം പണിയാൻ മോഡിക്കനുമതിയും കൊടുത്തു. കേരള കത്തോലിക്കർ മതമൈത്രിയുടെ വക്താക്കളാണെന്നു കാണിച്ചു കൊടുത്തിട്ടും അവരെന്താ നമുക്കൊരു രൂപതക്കുള്ള സൗകര്യം തരാത്തതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. താനെയിൽ (മുംബെക്കടുത്ത്) ഒരു പള്ളിയിൽ നടന്നതു പി റ്റി എ മീറ്റിങ്ങ്. പതിവു ഗോഗ്വാ വിളികളും, മൊബൈൽ ഫോൺ വിളികളും, സിഗററ്റ് വലിയും എല്ലാം മംഗളമായി ഒരു നാലു മണിക്കൂർ നടന്നു കഴിഞ്ഞപ്പോഴാണ് വിശ്വാസികൾ ഇടപെട്ടത്. ഇതിന്റെ വീഡിയോ പുറത്തു വന്നതോടെ പൊതു ചർച്ചയും മുറക്കു നടക്കുന്നു. വിദേശങ്ങളിൽ നമ്മുടെ സ്വന്തം പള്ളികൾ അകത്തോലിക്കർക്കു പോലും നാമിപ്പോൾ വാടകക്കു കൊടുക്കുന്നു. ഒരു കത്തിദ്രൽപള്ളിക്കു വാടക 1000 ഡോളർ. അതു പണിത അത്മായനും പള്ളി ഉപയോഗിക്കണമെങ്കിൽ എന്തെങ്കിലും കൊടുക്കേണ്ടി വരും. പള്ളിക്കെന്തു കിട്ടിയാലും പത്തു ശതമാനം രൂപതക്കാണല്ലൊ! ഒരു കത്തോലിക്കാ പള്ളി വന്നാൽ അതു ഭൂമിക്കു പുണ്യമാണെന്നുള്ള സങ്കൽപ്പം പിന്നെങ്ങിനെ മറ്റുള്ളവർക്കുണ്ടാകും? നമുക്കെന്താ പരമ പവിത്രമായിട്ടുള്ളതെന്നു ചോദിച്ചാൽ മറുപടിയില്ല. ഇപ്പോ കാണുന്ന പള്ളി തന്നെ എപ്പോ പോയെന്നു ചോദിച്ചാൽ മതി. പള്ളി മാറുമ്പോൾ രൂപങ്ങളും മാറും. ചങ്ങനാശ്ശേരി കുറുമ്പനാടം പള്ളി ഇടവക പവ്വത്തു ജോസഫ് - മറിയക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച്, ഇയ്യിടെ 85 പൂർത്തിയാക്കിയ പി ജെ ജോസഫ് എന്ന പിതാവിന്റെ കാലം വരെയേ താമരക്കുരിശിനും ഗാരന്റിയുള്ളൂ. 

അരുവിക്കരെ അടിയൊഴുക്കുകൾ കാണാൻ പറ്റിയില്ലെന്നു കമ്മ്യുണിസ്റ്റുകാർ പറഞ്ഞു. അടിയൊഴുക്കു കാണാൻ കുനിഞ്ഞു നോക്കണം; ഇതു കേട്ടതേ ഉത്തരവാദിത്വപ്പെട്ട പലരും കുനിഞ്ഞു നോക്കാൻ തുടങ്ങിക്കഴിഞ്ഞു. ആർക്കു വേണേലും ഞാനൊരുപകാരം ചെയ്യാം, അടിയൊഴുക്കു കണ്ടുപിടിക്കുന്ന ഒരാപ്പുണ്ടാക്കിത്തരാം. ഒരാപ്പും ഇല്ലാതെ കാര്യങ്ങൾ കാണാൻ ശേഷിയുള്ള മാർ വിജാഗിരിമാർ ധാരാളം നമുക്കുണ്ടന്നു ഞാൻ മറക്കുന്നില്ല. ഇപ്പോ എല്ലായിടത്തും മാതൃകാ മോഡലുകളാണ്: മാതൃകാ കൃഷിത്തോട്ടം, മാതൃകാ പോലീസ് സ്റ്റേഷൻ, മാതൃകാ ദമ്പതികൾ, മാതൃകാ വിദ്യാലയം, മാതൃകാ അദ്ധ്യാപകൻ, മാതൃകാ പോസ്റ്റ് ഓഫീസ് എന്നിങ്ങനെ. കാഞ്ഞിരപ്പള്ളി രൂപതയിലെ കോരുത്തോട്ടിൽ മാതൃകാ ഷാപ്പും പ്രവർത്തിക്കുന്നു (ഈ ഷാപ്പിനു പക്ഷേ രൂപതയുമായി ഒരു ബന്ധവുമില്ല). രൂപതാടിസ്ഥാനത്തിൽ ഒരു മാതൃകാ പള്ളി ഒരനുഭവമായിരിക്കും. ഞങ്ങളുടെ കാഞ്ഞിരപ്പള്ളിയിൽ അത്തരം പള്ളികൾ ധാരാളം ഉണ്ട്. അടുത്ത കാലത്ത്, അതിലൊരെണ്ണത്തിൽ ജോലി ചെയ്ത ഒരു കൊച്ചച്ചൻ ആറുമാസം കഴിഞ്ഞപ്പോൾ സ്ഥലം മാറി. ആപ്പില്ലാതെ അടിയൊഴുക്കുകൾ കാണാൻ ശേഷിയുള്ള അവിടുത്തെ മാതൃകാ വികാരിയച്ചൻ ഇടവകക്കാരോടു പറഞ്ഞു, കൊച്ചച്ചനു ചേരുന്ന ഒരു സമ്മാനം കൊടുത്തു മാതൃകയാകണമെന്ന്. അദ്ദേഹം മുന്നോട്ടു വെച്ച മൂന്ന് ഓപ്ഷനുകൾ, ഡാഷ് 1, ഡാഷ് 2, മാരുതി കാർ എന്നിവയായിരുന്നു. ഡാഷ് ഒന്ന് രണ്ട് എന്നീ സാധനങ്ങൾ എവിടെ കിട്ടും എന്നറിയാതിരുന്നതുകൊണ്ട്, ഇടവകക്കാർ പിരിവെടുത്തു കാർ തന്നെ വാങ്ങി. പുറമേ ചിരിച്ചുകൊണ്ടാണ് താക്കോൽ കൊടുത്തതെന്നു പറയാതെ വയ്യ. ഏതായാലും, ഈ നിർദ്ദേശം വെച്ച വികാരിയച്ചന് ഇപ്പോൾ ളോഹയില്ല.


ഇന്ത്യാ ഗവണ്മെന്റിന്റെ  കണക്കനുസരിച്ചു ഭാരതത്തിൽ 4'00'000 പിച്ചക്കാരുണ്ട്, ഏറ്റവും കൂടുതൽ പശ്ചിമ ബംഗാളിൽ. ന്യു ജനറേഷൻ തെണ്ടികളേയും, പള്ളിയിരക്കലുകാരെയും പരിഗണിച്ചിരുന്നെങ്കിൽ കേരളം അവിടേയും റ്റോപ്പിൽ നിന്നേനെ. 

Tuesday 18 August 2015

ഫ്രാൻസീസ് മാർപാപ്പായും ആദ്ധ്യാത്മിക വിപ്ലവ ചിന്തകളും

By ജോസഫ് പടന്നമാക്കൽ

2013 മാർച്ച് പതിമൂന്നാം തിയതി  അർജന്റീനയിലെ കർദ്ദിനാൾ ജോർജ് ബെർഗോളിയെ   സഭയുടെ ഇരുന്നൂറ്റി അറുപത്തിയാറാമത് മാർപ്പായായി, പത്രോസിന്റെ പിൻഗാമിയായി കർദ്ദിനാൾ സംഘം  തിരഞ്ഞെടുത്തു. വത്തിക്കാനിൽ പുതിയ പാപ്പാ   ആരെന്നറിയാൻ ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന സമയമായിരുന്നു. വെളുത്ത പുക കണ്ട് അവിടെ തിങ്ങികൂടി,  നോക്കി നില്ക്കുന്ന ജനത്തോടായി വത്തിക്കാന്റെ  ഉച്ഛഭാഷണികൾ ശബ്ദിച്ചതിങ്ങനെ, "സമസ്ത ലോകത്തോടുമായി ഒരു സന്തോഷ വാർത്തയറിയിക്കുന്നു. നമുക്കൊരു മാർപ്പാപ്പായെ ലഭിച്ചിരിക്കുന്നു.' ഈ സദ്‌വാർത്ത  വിളിച്ചു പറഞ്ഞത് മാർപ്പാപ്പാ സെന്റ് പീറ്റേഴ്സ്  സ്ക്വ യറിലെ ബാൽക്കണിയിൽക്കൂടി സാവധാനം നടന്നുവന്ന സമയത്തായിരുന്നു.   AD 741 നു ശേഷം തിരഞ്ഞെടുത്ത യൂറോപ്യനല്ലാത്ത ആദ്യത്തെ മാർപ്പായാണദ്ദേഹം. അർജന്റീനയിൽ നിന്നും വന്ന സഭയുടെ ഈ രാജകുമാരൻ 'ഫ്രാൻസീസ് അസ്സീസ്സിയുടെ' പേര് സ്വീകരിച്ചപ്പോൾ അദ്ദേഹത്തിൻറെ സുഹൃത്ത് 'കാർഡിനൽ ഹ്യൂംസ്'  ആലിംഗനം ചെയ്തുകൊണ്ട് പുതിയ മാർപ്പായോടു പറഞ്ഞു, 'അങ്ങ് ദരിദ്രരായവരെ മറക്കരുത്.' അപ്പോഴാണ് ദരിദ്രരുടെ വിശുദ്ധനായ ഫ്രാൻസീസ്  അസ്സീസിയെപ്പറ്റി അദ്ദേഹത്തിൻറെ മനസ്സിൽ ആശയങ്ങളുദിച്ചത്.


1936-ൽ,  അഞ്ചു മക്കളുള്ള ഒരു കുടുംബത്തിലെ  ആദ്യത്തെ മകനായി ജോർജ് മാരിയോ ബെർഗോളി അർജന്റീനയിൽ 'ബ്യൂനോസ് എയഴ്സ്'  എന്ന സ്ഥലത്ത് ജനിച്ചു. അദ്ദേഹത്തിൻറെ മാതാപിതാക്കൾ  ഇറ്റാലിയൻ കുടിയേറ്റക്കാരായിരുന്നു. പിതാവ് അർജന്റീന റയിൽവെയിൽ  അക്കൌണ്ടന്റായി  ജോലിയിലും. ബെർഗോളി, കെമിക്കൽ  ടെക്കനീഷനായി  ആദ്യം ഡിഗ്രീ സമ്പാദിച്ചു.  എന്നാൽ അദ്ദേഹത്തിനു നിയോഗം വീണത്‌  ഒരു വൈദികനാകാനായിരുന്നു. 1958-ൽ  ഈശോ സഭയിൽ ചേർന്നു. 1969-ൽ വൈദികനായി ആദ്യത്തെ  കുർബാനയർപ്പിച്ചു. 1992 മെയ് മാസത്തിൽ  ജോണ്‍  പോൾ രണ്ടാമൻ മാർപ്പാപ്പാ അദ്ദേഹത്തെ 'ബ്യൂനോസ് എയഴ്സിൽ' സഹായ  ബിഷപ്പായി വാഴിച്ചു. 1998-ൽ ആർച്ച്  ബിഷപ്പും 2001-ൽ കർദ്ദിനാളായും ജോണ്‍  പോൾ അദ്ദേഹത്തെ നിയമിച്ചു. 2005-ൽ ജോണ്‍ പോളിന്റെ മരണശേഷം കർദ്ദിനാൾ ബെർഗോളി പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിൽ പങ്കെടുത്തിരുന്നു. അന്ന്  പോപ്പായി ബനഡിക്റ്റിനെ തിരഞ്ഞെടുത്തെങ്കിലും വിജയ സാദ്ധ്യതയോടെ ബെർഗോളി ഒപ്പംതന്നെ   മുമ്പിലുണ്ടായിരുന്നു. മാർപാപ്പായാകാൻ  തെല്ലും താല്പര്യമില്ലാതിരുന്ന അദ്ദേഹം കോണ്‍ക്ലേവിൽ സംബന്ധിച്ചവരോട് തനിക്ക് വോട്ടു ചെയ്യാതെ അർഹപ്പെട്ടവർക്ക് വോട്ടു ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു. 'ബ്യൂനോസ് എയഴ്സിൽ' ആർച്ച് ബിഷപ്പായിരുന്ന കാലത്ത് അദ്ദേഹത്തിന്  സാധുക്കളെ സഹായിക്കുന്ന  ഒരു മിഷിനറി പ്രോജക്റ്റുമുണ്ടായിരുന്നു. സാധുക്കൾക്കുവേണ്ടി പുരോഹിതർ ഒത്തു ചേർന്നു പ്രവർത്തിക്കണമെന്ന്  അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. സഭയുടെ പാരമ്പര്യ പഠനങ്ങളിലും ആദ്യമ സഭകളുടെ കാഴ്ച്ചപ്പാടുകളിലും  സുവിശേഷ വേലകളിലും  ശക്തമായ പിന്തുണയും  നല്കിയിരുന്നു.



സ്വന്തം ദേശമായ അർജന്റീനയിലായിരുന്നപ്പോൾ അവിടെയുള്ള ദേവാലയ സന്ദർശന വേളകളിൽ 'എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ പറയുക' ബെർഗോളിയുടെ പതിവുപല്ലവിയായിരുന്നു.  മാർച്ച് പതിമൂന്നാം തിയതി ബെർഗോളി സെന്റ് പീറ്റഴ്സിന്റെ  അനന്തരാവകാശിയായ ദിനം 'എനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക'യെന്ന  അതേ അഭ്യർത്ഥന ലോകത്തോടായി  നടത്തി. ഫ്രാൻസീസ് അസ്സീസ്സിയെന്ന എളിമയാർന്ന വിശുദ്ധന്റെ നാമം സ്വീകരിച്ചുകൊണ്ട് വത്തിക്കാൻ പട്ടണത്തിന്റെ ഭരണാധികാരിയായി. ചൈനയോളം ജനസംഖ്യയുള്ള   കത്തോലിക്കാ സഭയുടെ തലവനും, ചുറ്റും  ചുവപ്പുനാടകളും അഴിമതികളിൽ  നീരാടുന്ന വത്തിക്കാനിലെ  ബ്യൂറോക്രസിയും പുതിയ മാർപ്പായുടെ വെല്ലുവിളികളായിരുന്നു. മാർപ്പാപ്പായായി തിരഞ്ഞെടുത്തയുടൻ ഒരു സാധാരണ ദിനം പോലെ താമസിച്ചിരുന്ന ഹോട്ടൽബിൽ  തനിയെ നടന്നു പോയി അടച്ചതും സകലരിലും വിസ്മയമുളവാക്കിയിരുന്നു.



സഭയുടെ  പുതിയ മഹായിടയൻ ചിന്തിച്ചു കാണും, വിശക്കുന്ന ആട്ടിൻക്കുട്ടികൾക്ക് ശരിയായ ഭക്ഷണമില്ല. ഇടയലോകം ആർഭാടമായി ജീവിക്കുന്നു. ബനഡിക്റ്റും ജോണ്‍ പോളും തീയോളോജി പ്രൊഫസർമാരായിരുന്നെങ്കിൽ ഫ്രാൻസീസ് മാർപ്പാപ്പാ ജാനിറ്ററും രാത്രി ക്ലുബുകളിലെ ജോലിക്കാരനും കെമിക്കൽ ടെക്കനിഷ്യനും ഭാഷാദ്ധ്യാപകനുമായിരുന്നു. ദുരിത പൂർണ്ണമായ ലോകത്തിൽ ദു:ഖിക്കുന്നവരുടെയും ദരിദ്രരുടെയും ആശ്വാസ കേന്ദ്രം സഭയാണെന്ന   ലക്ഷ്യത്തോടെയാണ് ഫ്രാൻസീസ് മാർപ്പാപ്പാ പാസ്റ്റ്രറൽ ദൌത്യം തുടങ്ങിയത്.   കാര്യക്ഷമയോടെ തന്റെ കർമ്മങ്ങൾ ഓരോ ദിവസവും  അദ്ദേഹം പതിവ് തെറ്റിക്കാതെതന്നെ നിർവഹിച്ചുകൊണ്ടിരിക്കുന്നു.



ഫ്രാൻസീസ്  മാർപാപ്പായുടെ ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും പ്രാർത്ഥനയിൽക്കൂടിയാണ്. രാവിലെ അഞ്ചു മണിക്ക് എഴുന്നേൽക്കും. സാന്റാ മാർത്താ ചാപ്പലിൽ എഴുമണിയ്ക്ക്  കുർബാന അർപ്പിക്കുന്നവരെ   പ്രാർത്ഥിച്ചുകൊണ്ടിരിക്കും. സുപ്രഭാതത്തിലെ  ഭക്ഷണം കഴിഞ്ഞ് എട്ടു മണിക്ക് അദ്ദേഹത്തിൻറെ ഔദ്യോഗിക ദിനമാരംഭിക്കും. പത്തുമണി വരെ ഓഫീസ് പേപ്പറുകൾ പരിശോധിക്കും. പിന്നീട് സെക്രട്ടറിമാരുമായി മീറ്റിങ്ങുകൾ ആരംഭിക്കുകയായി.  ഉച്ചവരെ കർദ്ദിനാൾ, ബിഷപ്പുമാർ തൊട്ട് അല്മേനികൾ വരെ മുഖാ മുഖ സംഭാഷണങ്ങൾക്കായി സമയം ചെലവഴിക്കും. പിന്നീട് ഉച്ച ഭക്ഷണവും അര മണിക്കൂർ വിശ്രമവും. അതിനു ശേഷം ആറു മണിക്കൂർ ജോലി കഴിഞ്ഞ് അത്താഴ ഭക്ഷണം കഴിക്കും. പ്രാർത്ഥിക്കും.പത്തുമണിയ്ക്ക് ഉറങ്ങാൻ പോകും.   സമയമായി,  ഞാൻ ദൈവത്തിന്റെ പരിപാലനയിൽ ഇന്ന് രാത്രിയിലും ഉറങ്ങാൻ പോവുകയാണെന്ന് തല കുലുക്കിക്കൊണ്ട് ചുറ്റുമുള്ളവരോട് പറയും,



വത്തിക്കാനിൽ സെന്റ് പീറ്റെഴ്സ് സ്ക്വയറിൽ  തടിച്ചു കൂടുന്ന ജനത്തോട് എല്ലാ ബുധനാഴ്ചയും ബാൽക്കണിയിൽ  നിന്നു സംസാരിക്കും.  ഡിസംബർ മാസത്തിലെ തണുപ്പുള്ള ദിനത്തിൽ മാർപ്പാപ്പായുടെ പ്രസംഗം ശ്രവിക്കാൻ സാധാരണ മുപ്പതിനായിരം ജനങ്ങളോളം തടിച്ചു കൂടാറുണ്ട്. ദീപങ്ങളാൽ അലംകൃതമായ രാത്രിവേളകളിൽ  യേശുവിന്റെ ജനനത്തെപ്പറ്റിയും ദൌത്യങ്ങളെപ്പറ്റിയും പുനരുദ്ധാരണത്തെപ്പറ്റിയും മാർപ്പാപ്പ സംസാരിക്കും. എത്ര തണുപ്പുള്ള രാത്രിയെങ്കിലും മാർപ്പാപ്പയുടെ   ശബ്ദം   ഗാംഭീര്യം നിറഞ്ഞതായിരിക്കും. പ്രസംഗം  സംഗീതാത്മകമായിരിക്കും. കൊച്ചു കൊച്ചു കഥകളും തത്ത്വചിന്തകളും ഉപമകളും നിറഞ്ഞ അദ്ദേഹത്തിൻറെ പ്രസംഗം കേൾവിക്കാർക്ക് ഒരു ഹരം തന്നെയാണ്.  ജനങ്ങൾ കാതോർത്ത് ആ വലിയ മുക്കവന്റെ പ്രസംഗം ശ്രവിക്കുകയും ചെയ്യും. കൈകളിൽ പ്രസംഗത്തിന്റെ നക്കൽ  എഴുതിയ കടലാസുകൾ കാണും. ഉടൻ, മറ്റുള്ള പുരോഹിതർ മാർപ്പാപ്പായുടെ പ്രസംഗം ഫ്രഞ്ചിലും ജർമ്മൻ ഭാഷയിലും സ്പാനിഷിലും, പോർട്ടുഗീസിലും  ഇംഗ്ലീഷിലും അറബിയിലും തർജിമ ചെയ്ത് ജനക്കൂട്ടത്തെ കേള്പ്പിക്കും.



ഫ്രാൻസീസ് മാർപ്പാപ്പാ  സ്വന്തം നാട്ടിൽ  ആർച്ച് ബിഷപ്പായിരുന്ന കാലത്ത്   രാത്രികാലങ്ങളിൽ   ആരുമാരുമറിയാതെ ഭവനരഹിതരുമായി ഭക്ഷണം പങ്കു വെയ്ക്കുവാൻ സഞ്ചരിക്കുമായിരുന്നു. തെരുവിലിരിക്കുന്ന ദരിദ്രരുമൊത്ത്   ഭക്ഷണം കഴിക്കുമായിരുന്നു. അനാഥരായവരെ പരിചരിക്കാനെത്തുന്ന അദ്ദേഹം അവരുടെ പ്രിയങ്കരനായിരുന്നു. ഇന്ന്, അദ്ദേഹം ലോകം മുഴുവൻ ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന മഹാനായ മാർപ്പാപ്പയാണ്. ഈ രാത്രിശ്വര  സഞ്ചാരിക്ക്, സ്വിസ് ഗ്വാർഡിന്റെ കണ്ണു വെട്ടിച്ച് പുറത്തേയ്ക്ക് പോവുക എളുപ്പമല്ല. എങ്കിലും, ഇന്നും ദരിദ്രരെയും, അവശരെയും വൃദ്ധരേയും സഹായിക്കാൻ രാത്രിയുടെ അന്തിയാമങ്ങളിൽ ഇറ്റലിയിലെ തെരുവുകളിൽ അജ്ഞാതനായി വെറും സാധാരണ വേഷത്തിൽ അദ്ദേഹം സഞ്ചരിക്കാറുണ്ട്.



2013-ൽ 'ടയിം  മാഗസിൻ'  മാർപ്പാപ്പയെ 'മാൻ ഓഫ് ദി യീയർ (Man of  the year) ആയി  തിരഞ്ഞെടുത്തപ്പോൾ  ആ വാർത്ത അനേകർക്ക് വിസ്മയകരമായിരുന്നു. ഒരു യൂറോപ്പ്യനല്ലാത്ത മാർപ്പാപ്പയുടെ വാർത്തകൾ  തലക്കെട്ടായി ലോക മാദ്ധ്യമങ്ങൾ മുഴുവൻ നിറഞ്ഞു നിന്നത്1200 വർഷത്തെ സഭയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു. സഭയെ സമൂലമായി പരിവർത്തന വിധേയമാക്കാനുള്ള  വിപ്ലവ ചിന്തകൾ മുഴക്കിക്കൊണ്ടാണ് ഈ മുക്കവ പിൻഗാമി പത്രോസിന്റെ സിംഹാസനത്തിലിരുന്നത്.  മാറ്റങ്ങൾക്ക് അദ്ദേഹം തയ്യാറാണെങ്കിലും മൂത്തു മുരടിച്ച യാഥാസ്ഥിതിക ലോകം അതിനു സമ്മതിക്കുന്നില്ല.



മുമ്പുണ്ടായിരുന്ന മാർപ്പാപ്പാമാരും ലോകം മുഴുവനുമുള്ള സഭയുടെ കർദ്ദിനാളന്മാരും മെത്രാന്മാരും ആഘോഷമായും വില കൂടിയ കാറുകളിലും, ബെൻസിലും കസ്റ്റം ബില്റ്റ് കാറുകളിലും സഞ്ചരിച്ചപ്പോൾ   എളിയവനായ  ഫ്രാൻസീസ് മാർപ്പാപ്പാ സഞ്ചരിക്കുന്നത് ഫോർഡ്  മോട്ടോർ കമ്പനിയുടെ വെറും ഒരു സാധാരണ കാറിലാണ്.   അദ്ദേഹം ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിൾ ലേലത്തിൽ വിറ്റ് ഭവന രഹിതരുടെ ആശ്വാസ ഫണ്ടിലേക്കു  ദാനം നല്കി. മാർപ്പാമാർ പാരമ്പര്യമായി താമസിച്ചിരുന്ന പേപ്പൽ കൊട്ടാരം ഫ്രാൻസീസ് മാർപ്പാപ്പായ്ക്ക് വേണ്ടായിരുന്നു. പകരം കർദ്ദിനാളെന്ന നിലയിൽ അതിഥിയായി താമസിച്ചിരുന്ന ഒരു അപ്പാർട്ടുമെന്റാണ് താമസിക്കാനായി മാർപ്പാപ്പാ തിരഞ്ഞെടുത്തത്. വത്തിക്കാനിലെ താമസക്കാരും പുരോഹിതരും ബിഷപ്പുമാരുമൊത്ത ഒരു സമൂഹമായി ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്. കൂടാതെ വത്തിക്കാനിൽ വരുന്ന നയതന്ത്രജ്ഞരെയും രാജ്യങ്ങളുടെ ഭരണാധികാരികളെയും സ്വീകരിക്കണം. ഒരു വിശാലമായ ഹാൾ ഉള്ളതുകൊണ്ട് അതിഥികൾ വന്നാലും  സ്വീകരിക്കാൻ സാധിക്കും. കൊണ്‍ക്ലേളേവിനു വരുന്ന  കർദ്ദിനാൾമാർക്കു വേണ്ടി  1996-ൽ  പണി കഴിപ്പിച്ചതാണ്‌ ഈ അതിഥി മന്ദിരം. മാർപ്പാപ്പായായ മുതൽ ഫ്രാൻസീസ് മാർപ്പാപ്പാ  മറ്റുള്ള താമസക്കാരൊത്തു പൊതുവായാണ് ഭക്ഷണശാലയിൽനിന്നും ഭഷണം   കഴിക്കുന്നത്‌. വത്തിക്കാനിലെ ജോലിക്കാർക്കായി പ്രധാന ചാപ്പലിൽ എന്നും ഏഴു മണിക്ക് കുർബാനയും ചൊല്ലും.



സ്വവർഗരതികളുടെ ജീവിതത്തിൽ സഭയിടപെടരുതെന്ന് മുന്നറിയിപ്പ് കൊടുത്തു.''ആരെങ്കിലും സ്വവർഗാനുഷ്ടാനത്തിൽ ജീവിതം തള്ളി നീക്കുന്നവരെങ്കിൽ, അവർ ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ, നന്മയുള്ളവരെങ്കിൽ  'ഞാൻ ആര്' അവരെ നിയന്ത്രിക്കാനെന്നു'' മാർപാപ്പാ  ചോദിക്കുന്നു.ജയിൽ വാസികളുടെ ചാപ്പലിൽ  കുർബാന ചൊല്ലിയതും   അവിടുത്തെ അന്തേവാസികളുടെ കാലുകൾ കഴുകി മുത്തിയതും   മാർപ്പാപ്പയുടെ എളിമയും വ്യക്തിത്വവും പ്രകടമാക്കുന്നു. സെപ്റ്റംബറിൽ   മാർപ്പാപ്പ  കുടുംബങ്ങളുടെ കോണ്‍ഗ്രസ് സമ്മേളനത്തിനായി ഫിലാഡല്ഫിയായിൽ ' വരുന്ന വേളയിൽ അവിടുത്തെ ജയിലും സന്ദർശിക്കുന്നുണ്ട്. വടക്കെ ഫിലാഡല്ഫിയായിൽ ഡല് വയർ നദിയുടെ തീരത്താണ് ഈ ജയിൽ സ്ഥിതി ചെയ്യുന്നത്.   സഭയുടെ  ഔദ്യോഗിക വക്താവായിരുന്ന മോണ്‍സിഞ്ഞോർ 'വില്ല്യം  ലിൻ'   കുറ്റക്കാരനായി വിധിച്ച് ഫിലാഡല്ഫിയാ  ജയിലിലെ അന്തേവാസിയായി കഴിയുന്നു. കുട്ടികളുടെമേൽ പുരോഹിതർ നടത്തിയ ലൈംഗിക പീഡനങ്ങൾ ഉത്തരവാദിത്വപ്പെട്ട ഭരണകാര്യ നിർവാഹകനെന്ന നിലയിൽ  തെറ്റായി  കൈകാര്യം ചെയ്തുവെന്നാണ് ഇദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം.    മൂന്നു കൊല്ലത്തെയ്ക്കാണ് ശിക്ഷിച്ചിരിക്കുന്നത്.   ജയിൽ സന്ദർശനശേഷം സെപ്റ്റംബർ ഇരുപത്തിയേഴാം തിയതി സമ്മേളിക്കുന്ന  ചരിത്ര പ്രസിദ്ധമായ കുടുംബ കോണ്‍ഗ്രസ്സിൽ മാർപ്പാപ്പാ പങ്കുകൊള്ളും.



നാല്പ്പത്തിനാല് വയസുള്ള ഒരു സ്ത്രീ ബലാൽ സംഗത്തിനിരയായ ദയനീയ കഥ അവർ മാർപ്പാപ്പയ്ക്ക് നേരിട്ടെഴുതി. സാധാരണ കത്തുകൾ അയക്കുന്നത്   മാർപാപ്പാ വായിക്കാറില്ല. യാദൃശ്ചികമായി ഈ കത്ത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുകയും നേരിട്ട് ടെലഫോണ്‍  ചെയ്ത് ആ സ്ത്രീയെ ആശ്വസിപ്പിക്കുകയും ചെയ്തു. 'ന്യൂറോ ഫൈബ്രാ മോട്ടീസ്' എന്ന ജന്മനാ രോഗമുള്ള വിരുപനായ ഒരു രോഗിയെ കണ്ട മാത്രയിൽ മാർപ്പാപ്പാ അയാളെ ആലിംഗനം ചെയ്തു.അതി വിരൂപമായി വൈകല്യമുള്ള ഈ മനുഷ്യനെ  മാർപ്പാപ്പ സ്പർശിച്ചപ്പോൾ  കാരുണ്യത്തിന്റെ ദേവനായ ക്രിസ്തുവിൽ ലോകം അദ്ദേഹത്തെ കണ്ടു. ലോക മനസാക്ഷിയെ സ്പർശിക്കുകയും  കോൾമയിർ കൊള്ളിക്കുകയും ചെയ്തു.മാർപ്പാപ്പാ  ആ മനുഷ്യന്റെ മുമ്പിൽ ഒരു നിമിഷം നിശ്ചലനായി നിന്നു. അയാളുടെ ശരീരത്തിലെ ഓരോ സെല്ലുകളും കാൻസർകൊണ്ട് വേദന നിറഞ്ഞതായിരുന്നു. മാർപ്പാപ്പായുടെ കൈകൾ  രോഗിയായ ആ  മനുഷ്യനെ സ്പർശിച്ചു. കാൻസർ ട്യൂമറുകൾ വ്യക്തമായി കാണാവുന്ന അയാളുടെ  തല മാർപ്പാപ്പായുടെ നെഞ്ചോട്‌ ചേർത്തു വെച്ചു. "സാർവത്രിക സ്നേഹവും ദീനാനുകമ്പയും ആത്മധൈര്യത്തിൽ നിന്നാരംഭിക്കുന്നു.  സ്വന്തം കൈകളിൽ അഴുക്കു പുരളുമെന്ന ഭയം ഇല്ലാതാക്കിയാലെ  മറ്റുള്ളവരെ സഹായിക്കാനുള്ള മനസാക്ഷിയെ ഉണർത്തുകയുള്ളൂ. മാർപ്പാപ്പാ പറയുന്നപോലെ തന്നെ ജീവിതാനുഭവങ്ങളിലെ ഓരോ പ്രവർത്തന മണ്ഡലങ്ങളിലും പറയുന്നത് പ്രാവർത്തികമാക്കുകയും ചെയ്യുന്നു.  അദ്ദേഹത്തിൻറെ പ്രായോഗിക ജീവിതം  മറ്റുള്ളവർക്ക് മാതൃകയുമാണ്‌.



ബ്രസീലിൽ അദ്ദേഹം സന്ദർശിച്ചപ്പോൾ അവിടുത്തെ ഗ്രാമീണ വാസികളുമായി സമയം ചെലവഴിച്ചു. ആമസോണ്‍   വനങ്ങളെയും പ്രകൃതിയേയും സംരക്ഷിക്കണമെന്നു പറഞ്ഞു. മനുഷ്യനു  നല്കിയ ഈ ഭൂമിയെ പൂന്തോട്ടങ്ങൾ പോലെ പരിപാലിക്കാനും ഭൂമിയെ ചൂഷണം ചെയ്യുന്നവർക്കെതിരെ സമരം ചെയ്യാനും  ആഹ്വാനം ചെയ്തു.തെക്കേ അമേരിക്കയിലെ 'ഇക്കുഡോർ' നഗരിയിൽ 'കാത്തലിക്ക് യൂണിവേഴ്സിറ്റി' വിദ്യാർത്ഥികളോട് മാർപ്പാപ്പാ സംസാരിക്കവേ, പ്രകൃതിയെ പരിരക്ഷിക്കണമെന്ന് ശക്തമായ ഭാഷയിൽ പറഞ്ഞു. 'ഭൂമിയെ പരിപാലിക്കുകയെന്നത്  ഒരു ശുപാർശയല്ലെന്നും അടിയന്തിരമായി സത്വര നടപടികൾ എടുത്തേ മതിയാവൂയെന്നും' മാർപ്പാപ്പാ  പറഞ്ഞു. ദൈവം തന്ന സുന്ദരമായ ഈ ഭൂമിയെ ഉത്തരവാദിത്തമില്ലാത്ത മനുഷ്യൻ  പാഴ് വസ്തുക്കൾ ദുരുപയോഗം ചെയ്തും അന്തരീക്ഷം നശിപ്പിച്ചും പുഴകളിൽ അഴുക്കു ചാലുകൾ നിറച്ചും വനങ്ങൾ കൊള്ള ചെയ്തും പാറകൾ പൊട്ടിച്ചും   നശിപ്പിച്ചു.



പ്രകൃതിയുടെ സമതുലാനവസ്ഥയും പ്രകൃതിയുടെ രക്ഷയും സംബന്ധിച്ചുളള   തീവ്ര  നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാർപ്പാപ്പാ ഒരു ചാക്രിക ലേഖനം  തയ്യാറാക്കി ലോക നേതാക്കൾക്ക് അയച്ചുകൊടുത്തിരുന്നു. മാർപ്പാപ്പയുടെ ചാക്രിക ലേഖനത്തെ ശരിവെച്ചുകൊണ്ട്  നേതാക്കന്മാർ പ്രതികരിക്കുകയും ചെയ്തു . ഒബാമ പറഞ്ഞു, '2015  ഡിസംബർ മാസത്തിൽ ഭൂമിയുടെ താപ നിലയെപ്പറ്റി വിശകലനം ചെയ്യാൻ ലോകനേതാക്കൾ  പാരീസിൽ കൂടുമ്പോൾ മാർപ്പാപ്പായുടെ ഈ ആഹ്വാനത്തിന് പിന്തുണ നല്കണം. അതുപോലെ എല്ലാ ദൈവമക്കളും  നമ്മുടെ  ഭവനമായ ഭൂമിയെ രക്ഷിക്കാനുള്ള ഉപാധികൾക്കായി  ഒത്തൊരുമിച്ച് പ്രവർത്തിക്കണം. നമ്മുടെ കുഞ്ഞുങ്ങളെയും കുഞ്ഞുങ്ങളുടെ കുഞ്ഞുങ്ങളെയും ഭൂമിയുടെ സമതുലനാവസ്തയിലെ മാറ്റങ്ങളിൽ നിന്നുള്ള അപകടങ്ങളിൽ നിന്നും രക്ഷിക്കേണ്ട കടമകളും നമുക്കുണ്ട്.'


'ദൈവത്തിന്റെ മുമ്പിലും   സമൂഹത്തിലും നിരീശ്വര വാദികളിൽ  
ജോർജ് ബെർഗോളിയും  ഇളയ സഹോദരനും
നല്ലവരുണ്ടെന്ന ' മാർപ്പാപ്പയുടെ അഭിപ്രായം സഭയുടെ പാരമ്പര്യ വിശ്വാസത്തിനെതിരായ ഒരു വെല്ലുവിളിയും  ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതുമായിരുന്നു.  'അവിശ്വാസികൾ  തിന്മ നിറഞ്ഞവരെന്ന സഭയുടെ കാഴ്ചപ്പാട്  തെറ്റാണെന്നും' അദ്ദേഹം പറഞ്ഞു. മാർപ്പാപ്പയുടെ വാക്കുകളുടെ ചുരുക്കമിങ്ങനെ ,"നന്മ ചെയ്യുന്ന നിരീശ്വരവാദികൾ  നല്ലവർ തന്നെയാണ്. ക്രിസ്തു  രക്തം ചിന്തപ്പെട്ടത്‌ സകലമാന ജനവിഭാഗങ്ങൾക്കും വേണ്ടിയെന്നു സഭ വിശ്വസിക്കുന്നു. യേശുവിന്റെ പുനരുദ്ധാരണം കത്തോലിക്കർക്കുവേണ്ടി മാത്രമല്ല .പിതാവ് എല്ലാവർക്കുവേണ്ടിയും അവിടുത്തെ വിശ്വസിക്കാത്ത നിരീശ്വര വാദികൾക്കും വേണ്ടിയായിരുന്നു. ദൈവേഷ്ടം നിറവേറ്റാൻ ദൈവമക്കളായ നാം ഓരോരുത്തരും നന്മ ചെയ്യാൻ കടപ്പെട്ടിരിക്കുന്നു.  ദൈവത്തിന്റെ ഈ പ്രമാണം എല്ലാ ജാതികൾക്കു വേണ്ടിയുമായിരുന്നു. അതുവഴി ലോകത്ത് ശാന്തിയും സമാധാനവും സൃഷ്ടിക്കപ്പെടും.  നന്മ ചെയ്യൂ. നന്മ ചെയ്യുന്നവൻ വിശ്വാസിയോ അവിശ്വാസിയോ ആരുമായി കൊള്ളട്ടെ,  അണയാത്ത ദൈവത്തിന്റെ പ്രഭ അവിടെയുണ്ടാകും.നല്ലവനായി ജീവിക്കാൻ  അടിയുറച്ച ദൈവ വിശ്വാസം വേണമെന്നില്ല . പാരമ്പര്യമായ ദൈവം തന്നെ കാലഹരണപ്പെട്ടു പോയി. ആദ്ധ്യാത്മികത നിറഞ്ഞിരിക്കുന്നവൻ മതവിശ്വാസിയാകണമെന്നുമില്ല.   ദേവാലയങ്ങളിലെ പണപ്പെട്ടികളിൽ  നേർച്ച കാഴ്ചകൾ കൊടുക്കണമെന്നുമില്ല. ചിലർക്ക് പ്രകൃതി തന്നെ  ദേവാലയം. ചരിത്രത്തിലെ മഹാന്മാരായവരിൽ  ദൈവത്തിൽ വിശ്വസിക്കാത്തവരുമുണ്ട്.  മറ്റു ചിലർ അവന്റെ നാമം പാഴാക്കിക്കൊണ്ട് കൊടും ഭീകര പ്രവർത്തനങ്ങളും നടത്തുന്നു."


മാർപ്പാപ്പാ പറഞ്ഞു, 'നമുക്കു വേണ്ടത് ലോക സമാധാനമാണ്. സ്ത്രീ പുരുഷന്മാരടക്കം ലോകമെവിടെയും സമാധാനം കാംഷിക്കുമ്പോൾ നമുക്കു  ചുറ്റുമുള്ള  സമൂഹം സമാധാനത്തെ തകർത്തു കൊണ്ടിരിക്കുന്നു.  ഇനി യുദ്ധം വേണ്ടേ വേണ്ടാ, ഒരിയ്ക്കലും... സിറിയായിൽ നമ്മുടെ സഹോദരങ്ങളുടെ തലകൾ അറ്റു വീഴുന്നതിൽ എന്റെ ഹൃദയം വേദനിക്കുന്നു. അവിടുത്തെ കൊടും യാതനകൾ മാനവ ഹൃദയങ്ങളുടെ   മനസാക്ഷിയെ തകർക്കുകയും ചെയ്യുന്നു.'



ആഴ്ച്ചതോറും വത്തിക്കാനിലെ  സെന്റ്‌ പീറ്റെഴ്സിൽ  കൂടുന്ന ജനത്തോടായി മാർപ്പാപ്പ പറഞ്ഞു, " സ്ത്രീയും പുരുഷനും എതിരാളികളോ, സ്ത്രീ പുരുഷന്റെ അടിമയോ അല്ല. ഇരു കൂട്ടരും ഒരുപോലെ, ഒന്നായ  സൃഷ്ടി കർമ്മത്തിന്റെ പ്രക്രിയകളാണ്.  സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ സഭയിലും, പള്ളികളിലും, സമൂഹത്തിലും കൂടുതൽ ബഹുമാനവും അധികാരവും കൊടുക്കണം. യേശുവും സ്ത്രീകൾക്ക് അർഹിക്കുന്ന പ്രാധാന്യം കല്പ്പിച്ചിരുന്നു. സ്ത്രീകളുടെ വാക്കുകൾ കേട്ടാൽ പോരാ,  അവരുടെ അഭിപ്രായങ്ങളെ മാനിക്കുകയും വേണം. സ്ത്രീകളിലെ ബുദ്ധി ജീവികൾ സമൂഹത്തിനും നമുക്കും  നല്കിയ സംഭാവനകൾ എന്തെല്ലാമെന്ന് പുരുഷന്മാർ മനസിലാക്കുന്നില്ല. സ്ത്രീകൾ അബലകളെന്ന ചിന്തകളുള്ള  ദുർബല മനസാണ് ഭൂരിഭാഗം പുരുഷന്മാർക്കുമുള്ളത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിത്യാസങ്ങൾ ഇല്ലാതാക്കണം. പരസ്പ്പരം ബഹുമാനിക്കുകയും സഹകരിക്കുകയും തുറന്ന ഹൃദയത്തോടെയുള്ള സൗഹാർദ്ദ ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്യണം. "



പരിണാമ സിദ്ധാന്തവും മഹാ വിസ്പോടന വാദവും കത്തോലിക്കാ വിശ്വാസത്തിനു സ്വീകാര്യമെന്നും മാർപ്പാപ്പ ഔപചാരികമായി പ്രസ്താവിച്ചിരുന്നു. അതേ, 'ദൈവം മാന്ത്രിക വടിയുമായി സഞ്ചരിക്കുന്ന ഒരു മന്ത്രവാദിയല്ലെന്നും ശാസ്ത്രീയ തത്ത്വങ്ങളായ പരിണാമ, വിസ്പോടനങ്ങൾ ശരി തന്നെയെന്നു വെച്ചാലും സൃഷ്ടി കർത്താവിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാനാവില്ലെന്നും' മാർപ്പാപ്പ പറഞ്ഞു.  'അവിടുന്ന് മനുഷ്യ ജാതിയെ സൃഷ്ടിച്ചു. പ്രകൃതിയുടെ ആന്തരിക നിയമങ്ങൾ അനുസരിച്ച് ഓരോരുത്തരെയും വളരാനും അനുവദിച്ചു.പത്തു വർഷങ്ങൾക്കു മുമ്പ് മാരകമായ 'എയ്ഡ്സ് രോഗങ്ങൾ' പ്രതിരോധിക്കാൻ തടസമായിരുന്നത്  കത്തോലിക്കാ സഭയായിരുന്നു. അത്തരം  പ്രശ്നങ്ങളെ വിലയിരുത്താൻ ഇന്ന് ഫ്രാൻസീസ് മാർപ്പാപ്പയുണ്ട്.  ദൈവ സ്നേഹം തുല്യമായി പകരാൻ, യാഥാസ്ഥിതിക ലോകത്തോട് ചെറുത്തു നില്ക്കാൻ, ഭയരഹിതമായി സഭയെ നയിക്കാൻ ലോകം  അദ്ദേഹത്തിൽ പ്രതീക്ഷകൾ അർപ്പിച്ചിരിക്കുന്നു.



VERY SHARP MOVEMENTS IN CATHOLIC COMMUNITY
http://almayasabdam.blogspot.co.


Sunday 16 August 2015

ലൈംഗികതയും പൗരോഹിത്യവും - ഒരാസ്വാദനം

http://almayasabdam.blogspot.co.uk/

Yohannan Kalathil in Face Book
('ലൈംഗികതയും പൗരോഹിത്യവും' എന്ന ചാക്കോ കളരിക്കലിൻറെ പുസ്തകത്തിന് പ്രസിദ്ധ എഴുത്തുകാരിയും ആലുവ സെൻറ് സേവ്യേഴ്സ് വിമൻസ് കോളജിൽ അദ്ധ്യാപികയുമായിരുന്ന ഡോ . ഷീല എൻ. പി. എഴുതിയ ആസ്വാദനകുറിപ്പ്.)


ലൈംഗികതയും പൗരോഹിത്യവും
സഭ കാലോചിതമായി പരിഷ്ക്കരിക്കണമെന്നും ആദിമ ക്രിസ്ത്യാനികളുടെ ഭക്തിതീക്ഷണതയിലേയ്ക്കും ആത്മീയതയിലേയ്ക്കുമുള്ള ഒരു മടങ്ങിവരവ് (പോക്കല്ല) അനിവാര്യമാണെന്നും ചിന്താശക്തി കൈമോശം വന്നിട്ടില്ലാത്ത മനുഷ്യരെ ഉദ്ബോധിപ്പിക്കാൻ ആമരണം പ്രതിജ്ഞാബദ്ധനാണ് ചാക്കോ കളരിക്കൽ. തൻറെയീ ജീവിത സാഫല്ല്യത്തിൻറെ സാക്ഷാത്ക്കാരത്തിനായി തൻറെ ആയുസ്സും വപുസ്സും അദ്ദേഹം ഉഴിഞ്ഞുവച്ചിരിക്കയാണ്. അദ്ദേഹത്തിൻറെ സകല പ്രവർത്തനങ്ങളും ഈയൊരുലക്ഷ്യം ലാക്കാക്കിയുള്ളതാണെന്നുള്ളതിനു സാക്ഷ്യം വഹിക്കുന്നവയാണ് തൻറെ കൃതികൾ എല്ലാം തന്നെ.
ശീർഷകം സൂചിപ്പിക്കുന്നപോലെ പ്രകൃതകൃതി സഭയിൽ ഇടക്കാലത്ത് ചില തല്പരകക്ഷികൾ ഏകപക്ഷീയമായി ഏർപ്പെടുത്തിയ ആത്മഹത്യാപരമായ ഒരു കർക്കശനിയമത്തെക്കുറിച്ചും അതിപ്പോൾ സഭാമാതാവിൻറെ മുഖത്തേല്പിച്ച തീരാകളങ്കം ദൂരീകരിക്കെണ്ടതിൻറെ അനിവാര്യതയെക്കുറിച്ചുമാണ് (p. 9). അതിന് ഗ്രന്ഥകാരൻ ഉചിതമായ പരിഹാരനിർദ്ദേശം നല്കുന്നുണ്ടന്നുള്ളതാണ് എടുത്തുപറയേണ്ട വസ്തുത. അധികം പേരും പ്രശ്നങ്ങളിലേക്കു വിരൽ ചൂണ്ടുകയല്ലാതെ പ്രതിവിധിനിർദ്ധേശിക്കുക വിരളം. ചാക്കോ കളരിക്കൽ സംഭവങ്ങൾ നിരത്തി കുറ്റകൃത്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തി കാര്യകാരണസഹിതം 'ഇന്നലെ' ചെയ്തുപോയ അബദ്ധം 'ഇന്നു' പരിഹരിച്ചേ മതിയാവൂ എന്ന് അധികാരസമക്ഷം അക്ഷോഭ്യനായി നിവർന്നു നിന്നുകൊണ്ട് ആവശ്യപ്പെടുകയാണ്. പുസ്തകത്തിലൂടെ അവധാനതയോടെ സഞ്ചരിക്കുന്ന വായനക്കാരനു ബോധ്യമാകുന്നത് ഗ്രന്ഥകാരൻറെ ഔദ്ധത്യപൂർവ്വമായ വികാരവിക്ഷോഭ പ്രകടനമല്ല, പ്രത്യുത, അടിയുറച്ച വിചാരങ്ങളുടെ പതിഞ്ഞാട്ടമാണ്. തൻറെ അവനാഴിയിൽ നിരീക്ഷണ പരീക്ഷണങ്ങളുടെയും തീവ്രാനുഭവങ്ങളുടെയും ലക്ഷ്യവേധിയായ ശരങ്ങൾ വേണ്ടത്രയുണ്ട്. ആധ്യാത്മികതയുടെ ഞെരുക്കമുള്ള പാതയിൽ മുന്നോട്ടുള്ള ഗതിക്കു വിഘ്നമുണ്ടാകുന്ന ചിലന്തിവലകൾ ചീന്തിക്കളഞ്ഞ് വഴി സുഗമമാക്കാൻ മുനകൂർത്ത തൂലികതന്നെ വേണമെന്നുള്ള അവബോധമാണ് ഈ ഗ്രന്ഥത്തിൻറെ പ്രേരണാസ്രോതസ് എന്നു ഞാൻ അനുമാനിക്കുന്നു.
തെറ്റുകൾ മർത്യനു ജന്മസിദ്ധം. അതു തിരുത്തുക അവൻറെ വിവേകിത. ചെയ്യുന്ന അബദ്ധങ്ങളിൽനിന്നു പിൻവാങ്ങി സുബദ്ധങ്ങളിലേക്കു തിരിയാൻ വിവേകമാകുന്ന ടോർച്ച് തലയിൽ സൂക്ഷമതയോടെ ഫിറ്റുചെയ്തിട്ടാണ് തമ്പുരാൽ നമ്മെ 'മടങ്ങിവാ പൊൻപക്ഷി' എന്ന ആശംസയോടെ ഈ ദുരിതവാരിധി മദ്ധ്യത്തിലേക്കു പറത്തിവിടുന്നത്. വാസ്തവത്തിൽ ഇതു പറുദീസയാണ്. ദുരിതക്കടൽ, പമ്പരവിഡ്ഡികളുടെ, പടുബുദ്ധിയുടെ നിർമിതിയാണ്. അതു പോകട്ടെ.
നമ്മുടെ വിഷയം പൗരോഹിത്യപദവിക്ക് ബ്രഹ്മചര്യപാലനം നിർബ്ബന്ധമാക്കുന്ന നിലവിലുള്ള നിയമവും അതുണ്ടാക്കിയ, ഉണ്ടാക്കുന്ന, ഉണ്ടാക്കിയേക്കാവുന്ന പൊല്ലാപ്പുകളെക്കുറിച്ചുമാണ്. ഈ നിയമം പ്രത്യക്ഷമായും പരോക്ഷമായും ലംഘിക്കുന്ന അശക്തരും മൗനത്തിൻറെ വാല്മീകത്തിൽ കഴിയുന്ന അപമാനിതരും സമൂഹത്തിൻറെ വിമർശനശരങ്ങൾകൊണ്ടു മുറിപ്പെട്ട അസംഖ്യംപേരുടെ നിശ്ശബ്ദരോദനവും കാതിൽ വന്നലച്ചലിൻറെ പ്രതികരണമാണ് ചാക്കോ കളരിക്കലിൻറെ 'മാറ്റുവിൻ ചട്ടങ്ങളെ' എന്ന ഉദ്ബോധനം ഗുംഫനം ചെയ്തിട്ടുള്ള ലൈംഗികതയും പൗരോഹിത്യവുമെന്ന ശ്രദ്ധേയമായ കൃതി.
വൈദികവൃത്തിക്ക്, ക്രിസ്തുവിൻറെ മുന്തിരിത്തോട്ടത്തിൽ, 'അവൻ വേല ചെയ്വാൻ' വിളിക്കപ്പെട്ടവർക്ക് നീതിയുക്തവും അർഹവും പ്രകൃതിദത്തവുമായ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുന്നതിലെ അയുക്തിയെ ആണ് യുക്തിയുടെയും ബൈബിൾ വാക്യങ്ങളുടെയും വെളിച്ചത്തിൽ ചാക്കോ കളരിക്കൽ ചോദ്യം ചെയ്തു ഖണ്ഡിക്കുന്നത്. ഉത്തരം മുട്ടിക്കുന്ന അനേകം ചോദ്യങ്ങൾ അധികാരികളോട് അദ്ദേഹം ചോദിക്കുന്നുണ്ട്. ഉറങ്ങുന്നവരെ ഉണർത്താം; ഉറക്കം നടിക്കുന്നവരെ ഉണർത്തുക അശക്യം തന്നെ.
ഇതെഴുതുമ്പോൾ Joseph McCafe-യുടെ A History of the Pope എന്ന കൃതിയും എൻറെ മനസ്സിലുണ്ട്. AD 450-1050-വരെയുള്ള മാർപാപ്പമാരുടെ 'വീരേതിഹാസം' സഭാചരിത്രത്തിലെ 'ഇരുളടഞ്ഞ ഏടുകൾ' എന്ന വിശേഷണം അർഹിക്കുന്നു. (ജിജ്ഞാസാകുതുകികൾ വായിക്കുക- Brookdale Press, Auckland).
നമ്മൾ സഭയുടെ അത്യുന്നത തലവൻറെ അപ്രമാദിത്വം കൊട്ടിഘോഷിക്കുകയും പിന്നീടത് അപ്രമാണീകരിക്കുകയും ചെയ്ത ..... ശിരോമാണികളാനല്ലോ. (ബ്ലാങ്ക് അവിടെ പൂരിപ്പിക്കാതെ സാധാരണ നാം ഉപയോഗിക്കുന്ന പദം വിട്ടുകളഞ്ഞത് ഉചിതപദം വ്യുൽപത്തിപടുക്കൾ കണ്ടുപിടിച്ചുകൊള്ളട്ടെയെന്നു കരുതിയാണ്). അതുപോലെ 'മർക്കടസ്യ സുരാപാനം' എന്ന രീതിയിൽ മത്താവസ്ഥയിൽ അഥവാ പ്രമത്താവസ്ഥയിൽ പടച്ചിറക്കി സാധുക്കളെ ഹലാക്കിലാക്കി വലയ്ക്കുന്ന നിയമങ്ങൾ സ്വീകാര്യമല്ലെന്നു മാത്രമല്ല, മനുഷ്യത്വത്തെ ലജ്ജിപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ തിരസ്ക്കരിക്കുക തന്നെ കരണീയം എന്ന ഉത്ബോധനത്തോടെ മനുഷജീവിതം കറുത്തതും വെളുത്തതുമായ നൂലുകൊണ്ടു നെയ്ത വസ്ത്രമാണെന്ന സത്യം മുൻനിർത്തി ചാക്കോ കളരിക്കൽ നിരത്തുന്ന വാദമുഖങ്ങൾ സയുക്തികവും വേദപുസ്തക ഭാഗങ്ങളുമാണ്. ആദിമ ക്രിസ്ത്യാനികളിലെ മൂപ്പന്മാർ കുടുംബസ്ഥരും ലളിതജീവിതവും സമഭാവനയും അടിയുറച്ച ദൈവവിശ്വാസവുമുള്ള നലം തിരിഞ്ഞ എന്നാൽ പരിമിതികൾ ഏറെയുണ്ടായിരുന്ന സാധാരണക്കാർ ആയിരുന്നു. അവർക്ക് സ്വന്തമായി ഒന്നുമില്ല. എല്ലാം കൂട്ടുത്തരവാദിത്വ വ്യവസ്ഥയിൽ അച്ഛസ്ഫടികം!
ഇപ്പോഴും പുരോഹിതവൃത്തിയിൽ അപൂർണ്ണരായ ധാരാളം പേരുണ്ടല്ലോ. തങ്ങൾ പൌരോഹിത്യപദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ചെയ്യുന്ന വാഗ്ദാനം ശരിവരെ നിറവേറ്റാൻ കഴിയാത്ത - അഥവാ അതിനായി യഗ്നിച്ചു പരാജയപ്പെടുന്നവർ - ഏറെയുണ്ടല്ലോ; തൽപരിഹാരാർത്ഥം ഉചിതമായ പോംവഴി നിർദ്ദേശിക്കുകയാണ് ചാക്കോ കളരിക്കൽ തൻറെ പുസ്തകംകൊണ്ടു ലക്ഷ്യമാക്കുന്നത്. സഭ പരാജയപ്പെടുന്നതും അപമാനിതയാകുന്നതും ലേഖകാന് വേദനാജനകമാണ്.
പക്കിയെകൊണ്ടു കല്ലെടുപ്പിക്കുക ക്രൂരതയാണല്ലോ. പറക്ക മുറ്റാത്ത പ്രായത്തിൽ കേവലമൊരു ഓമനകൌതുകത്താൽ പ്രേരിതരായി കൗമാരപ്രായക്കാരായ കുമാരീ കുമാരന്മാർ കോണ്വെൻറ്റിലും സെമിനാരിയിലും ചേരും , മാതാപിതാക്കളുടെ ഉദ്ദണ്ഡവും കാണുമെന്നുവച്ചോ. നാം വിഭാവനം ചെയ്യുന്ന 'ദൈവവിളി' ഒന്നും ഉണ്ടായിട്ടല്ല. 'ഞാനും മുതലയമ്മാച്ചനും' എന്ന ചിന്ത മാത്രം. നിത്യവ്രതവാഗ്ദാനവും യഥാസമയം ആഘോഷമായിത്തന്നെ കഴിയും. പിന്നീട് ജലാശയത്തിലേയ്ക്കു തോണി തുഴയുമ്പോളാണ് വള്ളം ഉരുണ്ടതാണന്നു ബോധ്യമാകുന്നത്. പിന്നെയെന്ത്? കരകാണാക്കയത്തിൽ തോണിമുങ്ങിയാൽ ശേഷം ചിന്ത്യം. ചിലരെയൊക്കെ രക്ഷിക്കാൻ രക്ഷകരെത്തും. മറ്റുചിലർ മുങ്ങിത്താഴും. പിന്നെ പറഞ്ഞുട്ടു കാര്യമുണ്ടോ?
ചിലർ എതിർ ന്യായമുന്നയിച്ചു കേൾക്കാറുണ്ട്. ആലോചിച്ചു തീരുമാനിക്കാൻ വർഷങ്ങളോളം സമയമുണ്ടായിരുന്നു. സി. ജെ. തോമസ് ചെയ്തത് കക്ഷി വീട്ടിൽ വന്ന് ളോഹയൂരി അമ്മയ്ക്കു കൊടുത്തിട്ട് 'ചട്ടതയ്പിച്ച് ഇട്ടോളാൻ' സാങ്ഷൻ നല്കി. എല്ലാവർക്കും അത്ര മനക്കട്ടിയും ചർമ്മബലവും ഉണ്ടാവുക അപൂർവ്വം! കാരണം, ലോകലജ്ജ (രാഷ്ട്രഭാഷ - ലോകലജ്) എന്നൊന്നുണ്ടല്ലോ. സമൂഹം തൊടുത്തുവിടുന്ന അതിനിശിതമായ വിമർശനശരങ്ങൾ പോരാത്തതിന് മതിൽ ചാടിയതിന് അവർ നൽകുന്ന കപോല കല്പിതങ്ങളായ നട്ടാൽ കുരുക്കാത്ത നുണ പ്രചരണം , ഒപ്പം പുച്ഛത്തോടെയുള്ള ദൃഷ്ടിപാതം-ഇവയെ അതിജീവിക്കാൻ ആർക്കുണ്ടു കെല്പ്, ഈ പാരിടത്തിൽ? പക്ഷേ, വിവരക്കേടിനു ശിക്ഷ അനുഭവിക്കേണ്ടത് തങ്ങളുടെ ബാധ്യതയല്ല എന്ന മട്ടിൽ തറ്റേടത്തോടെ തല ഉയർത്തി, നട്ടെല്ലു വളയാതെ നടക്കുന്നവരെ സ്നേഹകാരുണ്യങ്ങളോടെ സ്വീകരിക്കയാണു ക്രൈസ്തവധർമ്മം. 'ക്രിസ്ത്യാനി' എന്ന പദത്തിൻറെ അർത്ഥമറിയാതെ കുരുശുവരപോലും ഭംഗിയായി ചെയ്യാനറിയാതെ കുരുശുവരക്കാനും കൂട്ടാക്കാത്ത ഒരുപറ്റം കുബേരന്മാരും പ്രമാണികളും ചില നേതൃത്വവും ഒക്കെക്കൂടി സഭയുടെ അന്തസ്സിനു കോട്ടം വരുത്തുകയാണന്ന പരമാർത്ഥം പകൽപോലെ വ്യക്തം! കാക്കള്ളൻറെ മുമ്പിലായി കള്ളനെ പിടിക്കാനോടുന്ന മുഴുക്കള്ളന്മാരുടെ കാലം! ബുദ്ധിയുപയോഗിച്ചാൽ വനരോദനമായി കലാശിക്കുന്ന കലികാലം!
ഏതായാലും കാലത്തിൻറെ കോലം ഏതുവിധേനയായാലും ചാക്കോ കളരിക്കൽ തൻറെ ദൗത്യം തുടർന്നുകൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധനാകയാൽ അദ്ദേഹത്തിൻറെ വാക്കുകൾ ശ്രവിക്കുക: "ലൈംഗികതയിൽ നിന്നു പുരോഹിതരെ മാറ്റിനിർത്തിയാൽ അവർ കൂടുതൽ പരിപൂർണ്ണരാകുമെന്നു പഠിപ്പിക്കുന്നത് ഒരുതരം മനിക്കീയിസം (Manicheism ) ആണ്. വികൃതസിദ്ധാന്തമായ ജ്ഞാനവാദത്തിൻറെ (Gnosticism) ഏറ്റവും വികൃതസന്തതിയാണല്ലോ മനിക്കീയിസം. ഇത്തരം പഠിപ്പിക്കൽ മനുഷാവതാരമെന്ന വിശ്വാസപ്രമാണത്തിനെതിരാണ്." (പു. 9) തുടർന്നുള്ള ഭാഗങ്ങൾ വായിച്ചു മനസ്സിലാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് പുറം 14-15. അതിൽ ഗ്രന്ഥകർത്താവ് എല്ലാം സംഗ്രഹിച്ചിരിക്കുന്നു.
ഈ പുസ്തകത്തിൻറെ ഉള്ളടക്കവുമായി ബന്ധപ്പെടുത്തി പറയാൻ കൊള്ളാവുന്ന ഒരു സംഭവമാണ് പരവൂരിൽ ഈയിടെ നടന്നത്. കടലേഴും കടന്ന് വാർത്ത അമേരിക്കയിലും എത്തി. സഭയുടെ കരിനിയമത്തിൻറെ പേരിൽ അങ്ങേയറ്റം അപമാനിതനായി ക്രൂശിക്കപ്പെടുകയും ഒളുവിൽ കഴിയുകയും ചെയ്യുന്നു, ഒരു വൈദികൻ! കോടതിപോലും അദ്ദേഹത്തെ തിരസ്ക്കരിക്കുന്നു....പെണ്കുട്ടിയെ പീഡിപ്പിച്ച വൈദികനെതിരെ ലുകൗട്ട് നോട്ടീസ്! ലൂർദ്ദുമാതാ കത്തോലിക്കാ പള്ളി വികാരി എഡ്വിനാണു പ്രതി. പലകുറി പെണ്കുട്ടി അച്ചൻറെ മേടയിൽ തനിയെ ചെന്നിട്ടുണ്ട്. ഒടുവിൽ സംഭവം പുറത്തായപ്പോൾ, പീഡനമായി കേസായി. വൈദികന് ഒളിച്ചോടേണ്ടിവന്നു. ഇത്രനാളും കോടതിയും പോലീസും ശ്രമിച്ചിട്ടും ഇത്തരം കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതേയുള്ളു. ഇപ്പോൾ ഈയൊരു വൈദികനെ പിടികൂടി ശിക്ഷിച്ച് അപമാനിച്ചാൽ എല്ലാം ശുഭം! കരിനിയമം റെദ്ദാക്കാൻ ബന്ധപ്പെട്ടവർ മുറവിളിയല്ലേ കൂട്ടണ്ടത്?
പുരോഹിത ലൈംഗിക അതിക്രമങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല. എന്നിട്ടും സഭാധികാരികൾ അനങ്ങാപ്പാറനയം കൈക്കൊള്ളുന്നതാണ് ഖേദകരം. എന്നല്ല, ഭയങ്കര ക്രൂരത എന്നു മിതമായി പറയാം. ഇത്തരം സന്ദർഭങ്ങളിലാണ് 'ഇന്നു ഭാഷയിതപൂർണ്ണം' എന്നു കവിയെപ്പോലെ നാമും നിസ്സഹായരാകുന്നത്! സഭയുടെ മുഖത്തേൽകുന്ന കളങ്കം, അതിനു കാരണമുണ്ടാക്കുന്നവർക്കു മായ്ക്കാൻ മനസ്സില്ലെങ്കിൽ സഭാമക്കൾ പ്രതികരിക്കാത്തതിലാണ് എനിക്കത്ഭുതം! ജീവൻറെ അടിസ്ഥാനശിലയായ ലൈംഗികത മനസാ വാചാ കർമ്മണാ ഹേയമെന്നുള്ള കാഴ്ചപ്പാട് വച്ചുപുലർത്തുകയും, ഒരു ഉണ്ണിയുറുംബിനുപോലും അതിനു സ്വാതന്ത്ര്യമുള്ള ഈ ഭൂമിയിൽ മജ്ജയും മാംസവും, വികാരവും ആരോഗ്യവുമുള്ള സ്ത്രീപുരുഷന്മാർക്കു നിഷേധിക്കുകയെന്നു വച്ചാൽ അവരെ ഭൂമിയിൽ വച്ചുപൊറുപ്പിക്കാതെ അന്യഗ്രഹങ്ങളിലേക്കു നാടുകടത്തുകയാണു അവർക്കുള്ള മിനിമം ശിക്ഷ.
എല്ലാ വൈദികരെയും പിടിച്ചു പെണ്ണുകെട്ടിക്കണമെന്നു പറയാനുള്ള അവിവേകമോ ബുദ്ധിശൂന്യതയോ ഇതെഴുതുന്ന ആളിനില്ല. ശ്രീ ചാക്കോ കളരിക്കലിനുമില്ല. സെക്സു സബ്ലിമേറ്റു ചെയ്യുക - ഉദാത്തവൽക്കരിക്കുക - (sublimation of sex) കൃഛ്റസാദ്ധ്യമാണ്. അത് അപൂർവം പേർക്കു മാത്രം നിരന്തര സാധനയിലൂടെ നേടിയെടുക്കാവുന്ന ഒരു സിദ്ധിയാണ്. ത്രിശങ്കുസ്വർഗം ആചരിച്ച മഹാതാപവര്യനായ രാജർഷി വിശ്വാമിത്രൻപോലും പെണ്മേനികണ്ടു മൂക്കുകുത്തി വീണുപോയി. സയൻസും ടെക്നോളജിയും ചേർന്നു നല്കുന്ന ആധുനിക സുഖസൗകര്യങ്ങളിൽ അംസാന്തം മുങ്ങിക്കിടക്കുന്ന മനുഷ്യനിലേക്കു പ്രലോഭനങ്ങൾ മലവെള്ളപ്പാച്ചിൽപോലെ വന്നു വീഴുകയാണ്. 'വാൻ മരങ്ങൾ' പോലും കടപുഴകി വീഴുമ്പോൾ സാദാ പാഴ്ച്ചെടികളുടെ കഥ ചിന്ത്യം!
സഭയിലായാലും സമൂഹത്തിലായാലും നിയമങ്ങൾ മനുഷനുവേണ്ടിയാണ്. മറിച്ചായാൽ പരിഹാസ്യരാകുമെന്നതിന് നമ്മുടെ മൂക്കിനുതാഴെ ഉദാഹരണങ്ങൾ, തമുഴൻറെ ഭാഷയിൽ എക്കച്ചക്കം (എമ്പടി)!
ഗ്രന്ഥകാരൻറെ ആഴമായ അറിവും മനുഷ്യസ്വഭാവത്തെകുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും അനുഭവങ്ങളുടെ ഗിരിശ്രുംഗത്തിൽനിന്നുകൊണ്ട് ജീവിതത്തിൻറെ നേർക്കുള്ള സൂക്ഷ്മനിരീക്ഷണം; അതിൽനിന്നുരുത്തിരിയുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും ഈ പുസ്തകത്തിൻറെ സവിശേഷതയാണ്. ഇതിൽ പറയുന്ന കാര്യങ്ങൾ ശാരിയായ രീതിയിലുള്ള പഠനങ്ങൾക്കും ചർച്ചകൾക്കും മാത്രമല്ല പ്രശനപരിഹാരത്തിനും ത്യാഗബുദ്ധികളും മനുഷസ്നേഹികളും സഭാമാതാവിൻറെ പ്രിയ മക്കളും 'അഹമഹമികയാ' മുന്നിട്ടിറങ്ങേണ്ടതാണ്. പ്രതികരണം നാനാതരത്തിലുണ്ട്. നമുക്കു വേണ്ടത് അന്തസ്സായ പ്രതികരണമാണ്. ചാക്കോ കളരിക്കലിന് സഭയുടെ ചരിത്രമാറിയാം. സഭയിൽ നടക്കുന്ന നീതിയും അനീതിയും ക്രമവും അതിക്രമങ്ങളുമറിയാം. നമ്മെപ്പോലെ കേട്ടറിവോ, നാട്ടറിവോ അല്ല. ഉള്ളിൽ കയറി നേരിട്ടു നേടിയ അറിവിൻറെ പശ്ചാത്തലമാണ് അദ്ദേഹത്തിൻറെ രചനയുടെ ശക്തി സ്രോതസ്.
കൃതിയിൽനിന്നു കൃതികാരനിലേക്കു വായനക്കാരുടെ ദൃഷ്ടിപതിക്കുക സ്വാഭാവികമാണല്ലോ. നേരിട്ടു കണ്ടിട്ടില്ലെങ്കിലും പുസ്തകത്തിൻറെ പുറംചട്ടയിൽ കാണുന്ന പടത്തിൽനിന്ന് കുറച്ചൊക്കെ സാമുദ്രികാലക്ഷണമറിയാവുന്ന എനിക്ക് ആ മുഖത്തു തെളിയുന്ന മന്ദഹാസത്തിൽ ആ മനസ്സിൻറെ നൈർമല്ല്യം, രചനകളിലൂടെ സഞ്ചരിക്കുമ്പോൾ രചയിതാവിൻറെ സ്വത:സിദ്ധമായ ലാളിത്യത്തോടെ ഭാഷയുടെ മാധുര്യവും ഓജസും തേജസും നിറഞ്ഞ ശൈലി, ഗ്രന്ഥകാരൻറെ സ്വഭാവസവിശേഷതകൂടി വെളിവാക്കുന്ന ആർജ്ജവത്വം, ഒപ്പം സ്വഭാവദാർഡ്യം, വ്യക്തിത്വത്തിൻറെ ആകർഷണീയത സർവ്വോപരി കൃതികളുടെ മൌലികത - ആരും തെറ്റുകൾക്കതീതരല്ലെന്നും എന്നാൽ തെറ്റുകൾ തിരുത്തി മുന്നോട്ടു പോകേണ്ടത് മാനവരാശിയുടെ മുന്നോട്ടുള്ള സുഗമമായ പോക്കിന് അനിവാര്യമാണന്നും നമ്മെ ബോധ്യപ്പെടുത്തുന്നു, അദ്ദേഹത്തിൻറെ രചനകൾ എല്ലാം തന്നെ.
പുസ്തകം മുഴുവൻ ശ്രദ്ധയോടെ വായിച്ചു ക്രിയാത്മകമായി പ്രതികരിക്കാൻ ഗ്രന്ഥകർത്താവിനോടൊപ്പം ഞാനും ആഹ്വാനം ചെയ്യുന്നു. ഗ്രഹണശേഷി പ്രതിഭിന്നമാകയാൽ പുനർവായന വേണ്ടുന്നവർ അതിനും സമയം കണ്ടെത്തണമെന്നുകൂടി പറയട്ടെ!
ഗ്രന്ഥത്തിൻറെ ഉള്ളടക്കം മുഴുവൻ ഈ ലേഖനത്തിൽ സ്പർശിക്കാഞ്ഞത് മന:പൂർവ്വമാണ്; വായനക്കാരുടെ ജിജ്ഞാസ ഉണർത്തുകയെന്ന ജോലിയേ ഞാൻ ചെയ്തുള്ളു. ശേഷം നിങ്ങൾക്കു വിടിന്നു.
ചാക്കോ കളരിക്കലിൻറെ ശുദ്ധീകരണ ശ്രമങ്ങൾ ഫലമാണിയാനുള്ള പ്രാർത്ഥനയും ആശംസകളും മാത്രമല്ല, പിന്തുണയും അറിയിച്ചുകൊണ്ട്, ആദരപൂർവ്വം.


ഡോ. ഷീല എൻ. പി.

 കര്‍ദിനാള്‍ രാഷ്ട്രീയം:

Saturday, August 15, 2015

കര്‍ദിനാള്‍ രാഷ്ട്രീയം: ഭക്തിയുടെ പേരിലുള്ള തട്ടിപ്പ് ഇനി അധികകാലം നില്‍ക്കില്ല എന്ന് ബോധ്യമായതുകൊണ്ടാണോ എന്നറിയില്ല കര്‍ദിനാള്‍ ആലഞ്ചേരി സഭാജനങ്ങളുടെ സമൂഹസമ്പത്തു ദുര്‍വ്യയം ചെയ്തു കുറ്റിചൂലുകളുമായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ കോപ്പുകൂട്ടി. ഊട്ടു തിരുന്നാള്‍ നടത്തി ആളെകൂട്ടുന്നത് പോലെ ജാഥക്കും അങ്കമാലിയിലെ യോഗത്തിനും ജനം വന്നില്ല. ഒഴിഞ്ഞ കസേര നോക്കി പ്രസംഗം നടത്തേണ്ടി വന്നത് അതുകൊണ്ടാണ്.



കര്‍ദിനാള്‍ രാഷ്ട്രീയം:


തന്നില്‍ ഭാരമേല്‍പ്പിക്കപ്പെട്ടീട്ടുള്ള കര്‍ത്തവ്യം നീതിയുക്തമായി ചെയ്തു കടമ നിര്‍വ്വഹിക്കാന്‍ കഴിവില്ലാത്തവര്‍ രാജ്യം ഭരിക്കാന്‍ തുനിഞ്ഞാലുള്ള അവസ്ഥ പരിതാപകരമായിരിക്കും. വിശ്വാസികളുടെ സമൂഹസമ്പത്ത് പൊടിപൊടിച്ചാലും ഇതില്‍ കൂടുതലൊന്നും നടക്കില്ല എന്ന് ഈ ബിഷപ്പന്‍മാര്‍ക്ക് എന്നാണു തിരിച്ചറിവ് ഉണ്ടാവുക. 


ആളില്ലാകസേരയോടുള്ള കര്‍ദിനാളിന്റെ വക രാഷ്ട്രീയം, അങ്കമാലി സമാപന ഉദ്ഘാടന യോഗത്തിനെറെ  സദസും, വേദിയും.


http://joyvarocky.blogspot.ca/2015/08/blog-post_15.html

വര്‍ഗീയതയോടും വിഘടനവാദത്തോടും വിട്ടുവീഴ്ച്ചയില്ല: പ്രധാനമന്ത്രി

 
ന്യൂഡല്‍ഹി: വര്‍ഗീയതയോടും വിഘടനവാദത്തോടും യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 69-ാമത് സ്വാതന്ത്യ്ര ദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നതിനുളള ഒരു ശ്രമവും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യം തകര്‍ന്നാല്‍ സ്വപ്നങ്ങളും തകരും. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇന്ന് സാധാരണ പുലരിയല്ല. രാജ്യത്തിനിത് പ്രതീക്ഷയുടെ പുലരിയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും പ്രസംഗത്തില്‍ അദ്ദേഹം നല്‍കി. അഴിമതി നടത്തിയവരാണ് അഴിമതിക്കെതിരെ പ്രതിഷേധിക്കുന്നതെന്ന് യുപിഎ സര്‍ക്കാരിനെ പേരെടുത്ത് പറയാതെ മോദി വിമര്‍ശിച്ചു. താന്‍ അഴിമതിക്കെതിരെ സംസാരിക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അഴിമതി തുടച്ചു നീക്കാന്‍ എല്ലാ തലങ്ങളിലും ശ്രമം ഉണ്ടാകണം. കേന്ദ്ര സര്‍ക്കാരിനെതിരെ ഒരു ആരോപണവും ആര്‍ക്കും ഉന്നയിക്കാനായിട്ടില്ല. അഴിമതി രഹിത സര്‍ക്കാരാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് ജനങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്. പദ്ധതികളെല്ലാം പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയായിരിക്കണമെന്നു പറഞ്ഞ പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതിയുടെ നേട്ടങ്ങളും വിവരിച്ചു. ഇതുവരെ ബാങ്കുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ 17 കോടി ജനങ്ങള്‍ക്ക് ബാങ്ക് അക്കൌണ്ടുകള്‍ നല്‍കാനായി. ഇതിലൂടെ 30,000 കോടി രൂപ ബാങ്കുകളിലെത്തി. സമ്പദ്ഘടനയിലേക്ക് സാധാരണക്കാരെയും പങ്കാളികളാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വാഗ്ദാനങ്ങളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
 http://www.deepika.com/ucod/

Friday 14 August 2015

മോദി ന്യൂനപക്ഷ വിരുദ്ധനല്ലെന്ന് സി.എസ്.ഐ ബിഷപ്പ്

മോദി ന്യൂനപക്ഷ വിരുദ്ധനല്ലെന്ന് സി.എസ്.ഐ ബിഷപ്പ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷ വിരുദ്ധനല്ലെന്ന് സി.എസ്.ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം. കേരള നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുന്നതില്‍ സഭക്ക് ആശങ്കയോ ബുദ്ധിമുട്ടോ ഇല്ലെന്നും പ്രസ്ക്ളബ് സംഘടിപ്പിച്ച 'മുഖാമുഖം' പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. മോദി ന്യൂനപക്ഷ വിരുദ്ധനല്ലെന്നാണ് സഭയുടെ നിലപാട്. പക്ഷെ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. അത് അദ്ദേഹം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷ. കേരള നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ ഒരു ബുദ്ധിമുട്ടും ആശങ്കയും സഭക്കില്ല. ജനാധിപത്യ രീതിയില്‍ അവര്‍ വരുന്നതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭാവിശ്വാസികള്‍ക്ക് അവരവരുടെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുന്നതിന് അവകാശമുണ്ട്. സഭക്ക് രാഷ്ട്രീയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അരുവിക്കര ഉപതെരെഞ്ഞെടുപ്പില്‍ എസ്.ഐ.യു.സി സ്ഥാനാര്‍ഥി മല്‍സരിക്കുന്നുവെന്ന് പ്രചാരണം ഉണ്ടായപ്പോഴാണ് അങ്ങനെയില്ലെന്ന് വ്യക്തമാക്കി സഭക്ക് പ്രസ്താവന ഇറക്കേണ്ടിവന്നത്. അവിടെ ഏതെങ്കിലും സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് സഭ നിര്‍ദ്ദേശിച്ചിരുന്നില്ല. ഒരിക്കലും സഭ അപ്രകാരം ചെയ്യാറുമില്ലെന്നും ബിഷപ്പ് പറഞ്ഞു.
 http://www.madhyamam.com/news/366030/150813

ലോകാവസാനം എങ്ങനെ? ശാസ്‌ത്രലോകം ഉത്തരം പറയുന്നു

mangalam malayalam online newspaperലോകാവസാനം എങ്ങനെയായിരിക്കും, നിരവധി ഊഹാപോഹങ്ങള്‍ ഇതേച്ചൊല്ലി പ്രചരിക്കുന്നുണ്ട്‌. എന്നാല്‍ ലോകാവസാനം എങ്ങനെ ആയിരിക്കുമെന്ന്‌ ശാസ്‌ത്രലോകം കൃത്യമായി കണ്ടെത്തിയിരിക്കുന്നു. 10,000 കോടി വര്‍ഷങ്ങള്‍ക്ക്‌ ശേഷമാകും ലോകം അവസാനിക്കുക. രണ്ട്‌ ലക്ഷത്തിലേറെ ഗ്യാലക്‌സികളെ വിശദമായി പഠിച്ച ശേഷമാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌.
ഓസ്‌ട്രേലിയയിലെ സെന്റര്‍ ഫോര്‍ റേഡിയോ ആസ്‌ട്രോണമി റിസര്‍ച്ചിലെ ഗവേഷകരാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. തൊണ്ണൂറുകളില്‍ തന്നെ ഇത്‌ സംബന്ധിച്ച പഠനങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും പഠനങ്ങള്‍ ആധികാരികമായിരുന്നില്ല. പതിനായിരം കോടി വര്‍ഷങ്ങള്‍ക്കപ്പുറം ഊര്‍ജ്‌ജം തീരുമെന്നാണ്‌ കണ്ടെത്തല്‍. അത്‌ പ്രപഞ്ചത്തെ നശിപ്പിക്കും.
200 കോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പുണ്ടായിരുന്ന ഊര്‍ജ്‌ജത്തിന്റെ പകുതി മാത്രമേ ഇപ്പോള്‍ ഗ്യാലക്‌സിയില്‍ ഉള്ളൂ. ഗ്യാലക്‌സി ആന്‍ഡ്‌ മാസ്‌ അസംബ്ലി പ്രോകജ്‌റ്റ് എന്ന പേരിലാണ്‌ പഠനം നടത്തിയത്‌. ഈ പഠനത്തിലൂടെ ഗ്യാലക്‌സികളുടെ രൂപീകരണത്തെക്കുറിച്ച്‌ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. പതിനായിരം കോടി വര്‍ഷങ്ങള്‍ക്കപ്പുറം നക്ഷത്രങ്ങളില്‍ നിന്നുള്ള ഊര്‍ജ്‌ജപ്രവാഹം ഇല്ലാതാകും അതോടെ ലോകവും ഇല്ലാതാകും.
- See more at: http://www.mangalam.com/latest-news/349020#sthash.N4PGiaF5.dpuf

ലോകാവസാനം എങ്ങനെ? ശാസ്‌ത്രലോകം ഉത്തരം പറയുന്നു

mangalam malayalam online newspaperലോകാവസാനം എങ്ങനെയായിരിക്കും, നിരവധി ഊഹാപോഹങ്ങള്‍ ഇതേച്ചൊല്ലി പ്രചരിക്കുന്നുണ്ട്‌. എന്നാല്‍ ലോകാവസാനം എങ്ങനെ ആയിരിക്കുമെന്ന്‌ ശാസ്‌ത്രലോകം കൃത്യമായി കണ്ടെത്തിയിരിക്കുന്നു. 10,000 കോടി വര്‍ഷങ്ങള്‍ക്ക്‌ ശേഷമാകും ലോകം അവസാനിക്കുക. രണ്ട്‌ ലക്ഷത്തിലേറെ ഗ്യാലക്‌സികളെ വിശദമായി പഠിച്ച ശേഷമാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌.
ഓസ്‌ട്രേലിയയിലെ സെന്റര്‍ ഫോര്‍ റേഡിയോ ആസ്‌ട്രോണമി റിസര്‍ച്ചിലെ ഗവേഷകരാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. തൊണ്ണൂറുകളില്‍ തന്നെ ഇത്‌ സംബന്ധിച്ച പഠനങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും പഠനങ്ങള്‍ ആധികാരികമായിരുന്നില്ല. പതിനായിരം കോടി വര്‍ഷങ്ങള്‍ക്കപ്പുറം ഊര്‍ജ്‌ജം തീരുമെന്നാണ്‌ കണ്ടെത്തല്‍. അത്‌ പ്രപഞ്ചത്തെ നശിപ്പിക്കും.
200 കോടി വര്‍ഷങ്ങള്‍ക്ക്‌ മുമ്പുണ്ടായിരുന്ന ഊര്‍ജ്‌ജത്തിന്റെ പകുതി മാത്രമേ ഇപ്പോള്‍ ഗ്യാലക്‌സിയില്‍ ഉള്ളൂ. ഗ്യാലക്‌സി ആന്‍ഡ്‌ മാസ്‌ അസംബ്ലി പ്രോകജ്‌റ്റ് എന്ന പേരിലാണ്‌ പഠനം നടത്തിയത്‌. ഈ പഠനത്തിലൂടെ ഗ്യാലക്‌സികളുടെ രൂപീകരണത്തെക്കുറിച്ച്‌ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു. പതിനായിരം കോടി വര്‍ഷങ്ങള്‍ക്കപ്പുറം നക്ഷത്രങ്ങളില്‍ നിന്നുള്ള ഊര്‍ജ്‌ജപ്രവാഹം ഇല്ലാതാകും അതോടെ ലോകവും ഇല്ലാതാകും.
- See more at: http://www.mangalam.com/latest-news/349020#sthash.N4PGiaF5.dpuf

Wednesday 12 August 2015

Pope to mayors:

http://laityvoice.blogspot.fr/

കോട്ടയം രൂപതയിലെ വിവാഹപ്രശ്‌നം - വിശകലനം

ജോസഫ് പുലിക്കുന്നേല്‍

(ജൂലൈ ലക്കം സത്യജ്വാല മാസികയില്‍നിന്ന് )

(ഇന്നലെ അല്മായശബ്ദത്തില്‍ ഉണ്ടായിരുന്ന, മാത്യു  മാക്കീല്‍ എഴുതിയ, ലേഖനത്തോടൊപ്പം അതിനോടു പ്രതികരിച്ച് ഓശാന എഡിറ്റര്‍ ജോസഫ് പുലിക്കുന്നേല്‍ 1990 മെയ് ലക്കം 'ഓശാന'യില്‍ പ്രസിദ്ധീകരിച്ചിരുന്ന ലേഖനം - എഡിറ്റര്‍ സത്യജ്വാല) 

  ബഹുമാന്യനായ പ്രൊഫ. മാത്യു മാക്കീല്‍ ഉദ്ധരിക്കുന്ന രണ്ടു രേഖകള്‍ ഞാന്‍ നേരത്തെ കണ്ടിട്ടുള്ളതാണ്.  ഓരോ ചരിത്രസന്ധികളിലും ഉന്നയിക്കപ്പെടുന്ന സാമൂഹികപ്രശ്‌നങ്ങളോട് കത്തോലിക്കാസഭാഭരണാധികാരം കാലികങ്ങളായി പ്രതികരിക്കാറുണ്ട്.  വിശ്വാസത്തെ സംബന്ധിച്ചുള്ള ആധികാരികപ്രഖ്യാപനങ്ങളൊഴിച്ചുള്ള മറ്റെല്ലാ കല്പനകളും തീരുമാനങ്ങളും മനുഷ്യസംസ്‌കാരത്തിന്റെയും ചിന്തയുടെയും മാറ്റങ്ങളനുസരിച്ച് മാറ്റപ്പെട്ടിട്ടുണ്ട്, മാറ്റപ്പെടേണ്ടതാണ്.
    കേരളകത്തോലിക്കാസഭയില്‍ വൈവിദ്ധ്യമാര്‍ന്ന പാരമ്പര്യങ്ങളുള്ള ജനപദങ്ങളുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല.  ഈ ഓരോ ജനപദത്തിനും വ്യത്യസ്തങ്ങളായ സാമൂഹികാചാരങ്ങളുണ്ട്. ഈ സാമൂഹികാചാരങ്ങള്‍ സഭയുടെ അടിസ്ഥാന വിശ്വാസങ്ങളോട് എതിര്‍പ്പില്ലാത്തതാണെങ്കില്‍ അവയെ ആദരിക്കുന്നതിന് ചരിത്രപരമായ കാരണങ്ങളാല്‍ സഭ തയ്യാറായിട്ടുണ്ട്. കേരളസഭയില്‍ പരസ്പരം രണ്ടു വ്യത്യസ്ത സമൂഹധാരകളായി നിലനിന്നിരുന്നവരാണ് സുറിയാനിക്രിസ്ത്യാനികളും ലത്തീന്‍കാരും. അതില്‍ സുറിയാനിക്രിസ്ത്യാനികള്‍ മാര്‍ത്തോമ്മാശ്ലീഹാ ജ്ഞാനസ്‌നാനം നല്‍കിയ നമ്പൂതിരിമാരുടെ പാരമ്പര്യത്തില്‍പ്പെട്ടവരാണെന്നു വിശ്വസിച്ചുപോന്നു. വര്‍ഗ്ഗശുദ്ധിയുടെ കാര്യത്തില്‍ ഒരു കാലത്ത് ക്‌നാനായക്കാരെപ്പോലെതന്നെ തീക്ഷ്ണതയുള്ളവരായിരുന്നു അവരും. അയിത്തം നിലനിന്നിരുന്ന കാലത്ത് അവര്‍ണ്ണര്‍ തൊട്ട് അശുദ്ധമാക്കിയ വസ്തുക്കള്‍ നമ്പൂതിരിരക്തം സിരകളിലൂടെ ഓടിയിരുന്ന സുറിയാനിക്രിസ്ത്യാനികള്‍ തൊട്ടാല്‍ ശുദ്ധമാകും എന്ന പാരമ്പര്യവും ഉണ്ടായിരുന്നു. 
    സുറിയാനിക്രിസ്ത്യാനികള്‍ (ഇന്നത്തെ സീറോ-മലബാര്‍ സഭ) ഒരു കാലത്ത് ലത്തീനില്‍നിന്നും വിവാഹം കഴിച്ചിരുന്നില്ല. അഥവാ അങ്ങനെ വിവാഹം കഴിച്ചാല്‍, ഇന്നത്തെ ക്‌നാനായക്കാരെപ്പോലെ, അവരെ സമൂഹത്തില്‍നിന്നും പുറന്തള്ളിയിരുന്നു.
    ഇത്തരം പാരമ്പര്യങ്ങളുടെ ലിസ്റ്റുവച്ച് വാദിച്ചതിന്റെ ഫലമായാണ് സുറിയാനി ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകമായ രൂപതകളും ഹൈരാര്‍ക്കിയും റോമാ അനുവദിച്ചത്. എന്നാല്‍ രൂപതകള്‍ സ്ഥാപിക്കുമ്പോള്‍ ഏതെങ്കിലും ഒരു ജനസമൂഹത്തിന്റെ രക്തശുദ്ധി പരിരക്ഷിക്കും എന്ന് മാര്‍പ്പാപ്പയോ സഭയോ പ്രഖ്യാപിച്ചിട്ടില്ല. അതിനു പൊതുവായ ഒരു നിയമമുണ്ട്. പൗരസ്ത്യകാനോന്‍ നിയമമനുസരിച്ച് ഏതെങ്കിലും റീത്തില്‍പ്പെട്ട ഒരു പുരുഷന്‍ മറ്റൊരു റീത്തില്‍നിന്നും വിവാഹംകഴിച്ചാല്‍ പുരുഷന്റെ റീത്തില്‍ സ്ത്രീയും ഉള്‍പ്പെടും എന്നുള്ളതാണ് നിയമം.
    മാര്‍ മാത്യു മാക്കീല്‍ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന കാലത്ത്, 1904-ല്‍ പ്രസിദ്ധീകരിച്ച 'ദെക്രെത്തി'ല്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്: ''കാരണവന്മാര്‍ അവരുടെ മക്കള്‍ക്കു കല്യാണ പറഞ്ഞൊപ്പു നിശ്ചയിച്ചുറപ്പിക്കുന്നതിനു മുമ്പില്‍, മക്കളുടെ സമ്മതം വാങ്ങിച്ചിരിക്കേണ്ടതും അവരുടെ സമ്മതം താഴെ വിവരിച്ചിരിക്കുംപ്രകാരം ബഹു. വികാരിയുടെ മുമ്പാകെ വെളിപ്പെടുത്തേണ്ടതും ആകുന്നു. എന്തുകൊണ്ടെന്നാല്‍, കല്ല്യാണപ്പറഞ്ഞൊപ്പിന്റെ വസ്തുതയ്ക്ക് അവരുടെ ഈ സമ്മതം ആവശ്യമായിരിക്കുന്നു. മണവാളനെ, അഥവാ മണവാട്ടിയെ തിരഞ്ഞെടുക്കുന്നതില്‍ സമ്പത്തും ബഹുമാനവും നോക്കുന്നതിനേക്കാള്‍, അവരുടെ പുണ്യത്തെയും സ്വഭാവഗുണത്തെയും കാരണവന്മാര്‍ ഏറ്റം സൂക്ഷിച്ച് അന്വേഷിക്കേണ്ടതാകുന്നു'' (പേജ് 112). ആ 'ദെക്രെത്തി'ല്‍ 17-ാം അദ്ധ്യാത്തില്‍ 13 പേജുകളിലായി വിവാഹത്തെ സംബന്ധിച്ച നിബന്ധനകളും അദ്ദേഹം എഴുതിയിട്ടുണ്ട്. അതിലൊന്നും വിവാഹമെന്ന കൂദാശ വര്‍ഗ്ഗീയപരമായ കാരണങ്ങളാല്‍ നടത്തിക്കൊടുത്തുകൂടാ എന്ന നിബന്ധന കാണുന്നില്ല.
    ക്‌നാനായക്കാര്‍ വര്‍ഗ്ഗശുദ്ധി പാലിക്കുന്നതിനാഗ്രഹിക്കുന്നെങ്കില്‍ അങ്ങനെ സാമൂഹികമായി പ്രവര്‍ത്തിക്കുന്നതിന് അവര്‍ക്കവകാശമുണ്ട്. എന്നാല്‍ കോട്ടയം രൂപതയിലെ വിവാഹപ്രശ്‌നം കൈചൂണ്ടുന്നത്, ക്‌നാനായക്കാരുടെ രക്തശുദ്ധി പരിരക്ഷിക്കുന്നതിനുവേണ്ടി വിവാഹമെന്ന കൂദാശയെയും സഭയുടെ ആദ്ധ്യാത്മികാധികാരത്തെയും ദുരുപയോഗിക്കാമോ എന്നതാണ്. നാളെ സുറിയാനിക്രിസ്ത്യാനികള്‍ നമ്പൂതിരിയുടെ പാരമ്പര്യത്തില്‍പ്പെട്ടവരാണെന്നതുമൂലം ക്‌നാനായസഭയില്‍നിന്നോ ലത്തീന്‍സഭയില്‍നിന്നോ വിവാഹിതരായവര്‍ക്ക് സഭയില്‍ ഭ്രഷ്ട് കല്പിക്കുന്നുവെന്നു വന്നാല്‍ അതിന്റെ പരിണിതഫലം എന്തായിരിക്കും?
    വിവാഹം ഒരു കൂദാശയാണ്.  സഭാവിശ്വാസമനുസരിച്ച് അത് ദൈവികമാണ്.  ഭൗതികപാരമ്പര്യങ്ങള്‍ നിലനിര്‍ത്തുന്നതിനുവേണ്ടി ദൈവികമായ ഒരു കൂദാശയെ ഉപയോഗിക്കുന്നതിന്റെ ദൈവശാസ്ത്രപരമായ സാധുതയാണ് ഈ വിവാഹപ്രശ്‌നത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്. വിവാഹംപോലെതന്നെ മറ്റൊരു കൂദാശയാണല്ലോ തിരുപ്പട്ടം.വിവാഹത്തില്‍ പുരുഷനും സ്ത്രീയുംതമ്മില്‍ കൗദാശികമായി ബന്ധിക്കപ്പെട്ട് സഭയില്‍ ഏക ശരീരമായിത്തീരുന്നു. തിരുപ്പട്ടത്തിലും ഒരു പുരോഹിതന്‍ മെത്രാന്റെയടുക്കല്‍ വിശ്വാസപ്രഖ്യാപനവും അനുസരണവും വ്രതവാഗ്ദാനം ചെയ്ത് സഭാശരീരത്തിന്റെ ശുശ്രൂഷകനെന്ന കൂദാശ സ്വീകരിക്കുന്നു. മാക്കീല്‍ മെത്രാന്‍ അദ്ദേഹത്തിന്റെ പൗരോഹിത്യ കൂദാശ സ്വീകരിച്ചത് ലത്തീന്‍കാരനായ മെത്രാനില്‍നിന്നായിരുന്നു. അദ്ദേഹം ലത്തീന്‍ മെത്രാനായിരുന്ന മര്‍സലീനോസിന്റെ സെക്രട്ടറിയായിരുന്നു. സുറിയാനി ക്രിസ്ത്യാനികള്‍, തെക്കുംഭാഗരും വടക്കുംഭാഗരും, ഒരുമിച്ചുനിന്ന് പാരമ്പര്യസംരക്ഷണാര്‍ത്ഥം സ്വയംഭരണസമ്പ്രദായത്തിനുവേണ്ടി ത്യാഗപൂര്‍വ്വം പരിശ്രമിച്ചിരുന്ന കാലഘട്ടത്തിലാണ്, സ്വയംഭരണപ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ എതിരാളിയായിരുന്ന മര്‍സലീനോസ് മെത്രാന്റെ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചത്. ലത്തീന്‍ സെമിനാരിയില്‍ അദ്ദേഹം ജോലിയും നോക്കി.
    അല്‍മായനു കൂദാശ നല്‍കുമ്പോള്‍ മാത്രം ഈ തെക്കുംഭാഗ-വടക്കുംഭാഗ വിഭജനം പൊക്കിപ്പിടിക്കുന്നതിന്റെ അന്തസ്സാരശൂന്യത ഏപ്രില്‍ ലക്കം ഓശാനയില്‍ സൂചിപ്പിച്ചിരുന്നു. ക്‌നാനായ രൂപത സ്ഥാപിച്ചത് തെക്കുംഭാഗരുടെ പ്രത്യേകമായ ആദ്ധ്യാത്മികശുശ്രൂഷയ്ക്കു മാത്രമല്ല, അവരുടെ വര്‍ഗ്ഗശുദ്ധിയുംകൂടി പരിരക്ഷിക്കുന്നതിനുവേണ്ടിയാണെന്ന് മാര്‍പ്പാപ്പാ പ്രഖ്യാപിച്ചിട്ടില്ല.  ഈ പ്രശ്‌നത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്ന കാതലായ പ്രശ്‌നവും അതുതന്നെയാണ്. ഇന്ന് കോട്ടയം മെത്രാന്‍ കുന്നശ്ശേരിക്കു ചെയ്യാവുന്ന ഏറ്റവും നല്ല കൃത്യം, റോമിലേക്കെഴുതി 10-ാം പീയൂസ് മാര്‍പ്പാപ്പായുടെ കല്പനയ്ക്ക് ഒരു വിശദീകരണം തേടുകയാണ്. ക്‌നാനായക്കാരുടെ രക്തസംശുദ്ധിയെ പരിരക്ഷിക്കുന്നതിനുംകൂടി വേണ്ടിയാണ് ഈ രൂപത സ്ഥാപിച്ചതെന്ന് മാര്‍പ്പാപ്പയില്‍നിന്ന് വ്യക്തമായൊരു കല്പന നേടിയെടുക്കാന്‍ അദ്ദേഹം പരിശ്രമിക്കണം.
കോട്ടയം രൂപതാസ്ഥാപനത്തിന്റെ  അടിയന്തിരകാരണം സഭാബാഹ്യമായ ചില സംഭവങ്ങളായിരുന്നു. ആ സംഭവങ്ങള്‍കൂടി കണക്കിലെടുത്തെങ്കില്‍ മാത്രമേ, കോട്ടയം രൂപതയുടെ സ്ഥാപനത്തില്‍ റോമിനുണ്ടായിരുന്ന ലക്ഷ്യം മനസ്സിലാക്കാന്‍ കഴിയൂ.
    കൂനന്‍ കുരിശിനുശേഷം ഇവിടുത്തെ സുറിയാനിക്രിസ്ത്യാനികള്‍ രണ്ടായി പിരിഞ്ഞു; യാക്കോബായക്കാരും കത്തോലിക്കരും.  ഇതില്‍ കത്തോലിക്കാവിഭാഗം വിദേശ മെത്രാന്മാരുടെ കീഴിലും യാക്കോബായ വിഭാഗം സ്വദേശീയ മെത്രാന്മാരുടെ കീഴിലും ഭരിക്കപ്പെട്ടുപോന്നു. വിദേശമെത്രാന്മാരോടുള്ള എതിര്‍പ്പിന്റെ ഫലമായി കഴിഞ്ഞ നൂറ്റാണ്ടില്‍ സഭയ്ക്കുള്ളില്‍ ഛിദ്രങ്ങളുണ്ടായി. റോക്കോസിന്റെയും മേലൂസിന്റെയും ആമഗനം കത്തോലിക്കാസഭയുടെ അംഗസംഖ്യ കുറയ്ക്കാനും ഛിദ്രത്തിനുമിടയാക്കി. ഇതിനെ ഗൗരവപൂര്‍വ്വം കണക്കിലെടുത്ത് ആഭ്യന്തര അട്ടിമറിയെ തന്ത്രപൂര്‍വ്വം ചെറുക്കാനാണ് നാട്ടുമെത്രാന്മാരായ മാര്‍ മാക്കീലിനെയും മാര്‍ പഴയപറമ്പിലിനെയും മാര്‍ മേനാച്ചേരിയെയും നിയമിച്ചത്. ഇവര്‍ മൂവരും അധികാരസഭയുടെ ഇഷ്ടഭാജനങ്ങളുമായിരുന്നു. (മാര്‍ മാത്യു മാക്കീല്‍ ലത്തീന്‍കാരനായ മര്‍സമീനോസ് മെത്രാന്റെ സെക്രട്ടറിയായി പ്രശസ്ത സേവനം അനുഷ്ഠിച്ചു. മാര്‍ ലൂയീസ് പഴയപറമ്പില്‍ ലെവീഞ്ഞ് മെത്രന്റെ പാദദാസനുമായിരുന്നല്ലോ).
    അതീവതന്ത്രജ്ഞനായ ഭരണാധികാരിയായിരുന്നു ലവീഞ്ഞ്.  വിഭജിച്ചു ഭരിക്കുക എന്ന തന്ത്രം നന്നായി അറിയാമായിരുന്ന ലവീഞ്ഞ് മാര്‍ മാത്യു മാക്കീലിനെ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനാക്കിയത് സുറിയാനിക്കാരെ വികാരപരമായി രണ്ടായി വിഭജിക്കുന്നതിനുവേണ്ടിയായിരുന്നു. മാത്യു മാക്കീല്‍ തെക്കുംഭാഗക്കാരനായതുകൊണ്ടല്ല ചങ്ങനാശ്ശേരി രൂപതയില്‍ അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ എതിര്‍പ്പുണ്ടായത്. മറിച്ച്, ഇവിടുത്തെ സുറിയാനിക്കാര്‍ സ്വയംഭരണത്തിനുവേണ്ടി തീവ്രമായി ത്യാഗപൂര്‍വ്വം വാദിച്ചിരുന്ന അവസരത്തില്‍ ഇതില്‍ നിന്നെല്ലാം മാറി ലത്തീന്‍ മെത്രാന് പാദസേവ ചെയ്ത ഒരാളെ തങ്ങള്‍ക്കു മെത്രാനായി നിയമിച്ചതായിരുന്നു എതിര്‍പ്പിനു കാരണം. ഈ താത്വികമായ എതിര്‍പ്പിനെ വര്‍ഗ്ഗീയമായ എതിര്‍പ്പാക്കി മാറ്റേണ്ടത് സ്വന്തം നിലനില്‍പ്പിന് മാക്കീല്‍ മെത്രാന്റെ ആവശ്യമായിരുന്നു.
    കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന പൗരോഹിത്യതന്ത്രം ഈ അവസരത്തില്‍ യാക്കോബായക്കാര്‍ അവസരോചിതമായി നടപ്പിലാക്കി.  1910-ല്‍ അന്തിയോക്യാസഭ ക്‌നാനായക്കാര്‍ക്കുമാത്രമായി ഒരു രൂപത സ്ഥാപിച്ചു.  ഇതോടുകൂടി കത്തോലിക്കാസഭയില്‍നിന്നും അന്തിയോക്യാ സഭയിലേക്ക് പുരോഹിതരും ജനങ്ങളും പ്രവഹിച്ചേക്കുമെന്ന ധാരണ റോമിലുണ്ടായി. ഇതിനെ ചെറുക്കുന്നതിനുവേണ്ടിയാണ് 1911-ല്‍ മാര്‍പ്പാപ്പാ കോട്ടയം രൂപത സ്ഥാപിച്ചത്. ഈ രൂപതാസ്ഥാപനം തെക്കുംഭാഗരുടെ രക്തശുദ്ധി പാലിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണെന്നു സ്ഥാപിക്കാന്‍ യാതൊരു തെളിവുകളുമില്ല.
    ലത്തീന്‍ രൂപതാമെത്രാനോട് വ്രതവും അനുസരണവും പ്രഖ്യാപിച്ച് ലത്തീന്‍ മെത്രാന്റെ സെക്രട്ടറിയായി പാദസേവചെയ്ത മാക്കീല്‍ മെത്രാന്‍ ലത്തീന്‍ പൗരോഹിത്യപാരമ്പര്യം സ്വീകരിച്ച ഒരു പുരോഹിതനായിരുന്നു. അദ്ദേഹത്തിന് തെക്കുംഭാഗം രൂപതയുടെ മെത്രാനാകാമെങ്കില്‍, തന്റെ മാതാമഹി ഒരു ലത്തീന്‍കാരിയായിരുന്നു എന്നതുകൊണ്ടു ക്‌നാനായ ഇടവകയുടെ അംഗത്വം ബിജു ഉതുപ്പിന് നിഷേധിക്കുന്നതില്‍ എന്തു ന്യായീകരണമാണുള്ളത്?  അച്ചനും മെത്രാനും ലത്തീനാകാം, ലത്തീന്‍കാരുടെ കൂടെപോകാം. അല്‍മായനുമാത്രം ഇതനുവദനീയമല്ലെന്ന പിടിവാശി കുറെ കടന്നകൈയല്ലേ?
ഇണ്ടംതുരുത്തിയുടെ ആത്മാവ്
    വൈയ്ക്കം സത്യഗ്രഹസമരകാലത്ത് സവര്‍ണ്ണരൊഴിച്ചുള്ള ആര്‍ക്കും ക്ഷേത്രവഴിയിലൂടെ പോകാന്‍ അനുവാദമില്ലെന്ന് ശ്രുതികളും സ്മൃതികളും ഉദ്ധരിച്ച് വര്‍ഗ്ഗശുദ്ധിയുടെ ശാശ്വതീകരണത്തിനുവേണ്ടി ശക്തമായി വാദിച്ച ആളായിരുന്നു, ഇണ്ടംതുരുത്തി നമ്പൂതിരി. അദ്ദേഹത്തില്‍ കുറച്ചു വിവരം വിതയ്ക്കാന്‍ ഇല്ലത്തെത്തിയ മഹാത്മാഗാന്ധിയെ ഇല്ലത്തു പ്രവേശിപ്പിച്ചാല്‍ തന്റെ വര്‍ഗ്ഗശുദ്ധി നഷ്ടപ്പെടും എന്നു വാദിച്ച് ഇല്ലത്തിനുമുമ്പില്‍ ഒരു പുത്തന്‍ പടിപ്പുര നിര്‍മ്മിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
    ഇന്ന് ആ ഇണ്ടംതുരുത്തിമന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെയും ചെത്തുതൊഴിലാളികളുടെയും ഓഫീസാണെന്ന വസ്തുത നാം മറക്കരുത് !! 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്ന മനുഷ്യത്വത്തിന്റെ ഗര്‍ജനം രക്തശുദ്ധിയുടെയും സവര്‍ണ്ണതയുടെയും കോട്ടക്കൊത്തളങ്ങളെ ഉഴുതുമറിച്ച ഈ ഭാരതത്തില്‍, ''സഹോദരരേ, വിജാതീയര്‍ എന്റെ അധരങ്ങളില്‍ നിന്നു സുവിശേഷവചനം കേട്ടു വിശ്വസിക്കുന്നതിനുവേണ്ടി കുറേനാള്‍ മുമ്പ് ദൈവം നിങ്ങളുടെ ഇടയില്‍നിന്ന് എന്നെ തിരഞ്ഞെടുത്തതായി നിങ്ങള്‍ക്ക് അറിയാമല്ലോ.  ഹൃദയങ്ങളെ അറിയുന്നവനായ ദൈവം, നമുക്കു നല്‍കിയപോലെ, പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് അവര്‍ക്കും സാക്ഷ്യം വഹിച്ചു. നമ്മളും അവരും തമ്മില്‍ അവന്‍ ഒരു വ്യത്യാസവും കല്പിച്ചിട്ടില്ല. അവരുടെ ഹൃദയങ്ങളെ വിശ്വാസത്താല്‍ അവന്‍ ശുദ്ധീകരിച്ചതേയുള്ളു. ആയതിനാല്‍, നമ്മുടെ പിതാക്കന്മാര്‍ക്കോ നമുക്കോ ചുമക്കാന്‍ കഴിയാതിരുന്ന ഒരു നുകം ഇപ്പോള്‍ ശിഷ്യരുടെ കഴുത്തില്‍വച്ച് നിങ്ങള്‍ എന്തിനു ദൈവത്തെ പരീക്ഷിക്കുന്നു?'' (അപ്പോ. പ്രവ. 15 : 7-10) എന്നു പ്രഘോഷിച്ച പത്രോസിന്റെ പടവില്‍ ഈ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍, യേശുവിന്റെ പേരില്‍ രക്തശുദ്ധിയുടെ മാളങ്ങള്‍ നിര്‍മ്മിക്കാമെന്ന് വ്യാമോഹിക്കുന്നത് ഒരു കടുത്ത കൈയല്ലേ?
ഫോണ്‍: 9447196214
http://almayasabdam.blogspot.fr/

Monday 10 August 2015

മിശ്രവിവാഹത്തെപറ്റി ആലഞ്ചേരിയുടെ പ്രസ്താവനക്കെതിരെ ലാറ്റിന്‍ കത്തോലിക് അസോസിയേഷന്‍



alanchery-ibLu9
കൊച്ചി: കത്തോലിക്കരും അകത്തോലിക്ക വിശ്വാസികളും, അക്രൈസ്തവരും വിശ്വാസികളും തമ്മിലുള്ള വിവാഹത്തെപറ്റി  കർദിനാൾ ആലഞ്ചേരി  നടത്തിയ  പ്രസ്താവനക്കെതിരെ ലാറ്റിന്‍ കത്തോലിക് അസോസിയേഷന്‍ രംഗത്ത്.പൌരസ്ത്യ കത്തോലിക്ക സഭയുടെ കാനോന്‍ നിയമസംഹിതയുടെ രജത ജൂബിലിയോടനുബന്ധിച്ച് കര്‍ദ്ദിനാള്‍ നടത്തിയ പ്രസ്തവനക്കെതിരെയാണ് കൊച്ചിയില്‍ നടന്ന ലാറ്റിന്‍ കത്തോലിക്ക അസോസിയേഷന്‍ യോഗം പ്രതികരിച്ചത്. ഇത്തരം വിവാഹങ്ങളെ പറ്റി ലത്തിന്‍ നിയമസംഹിതയില്‍ പ്രതിപാദിച്ചിട്ടില്ലെന്നായിരുന്നു കര്‍ദ്ദിനാളിന്റെ പ്രസ്താവന. പ്രസ്താവന നിരുത്തരവാദപരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്നാണ് ലാറ്റിന്‍ കാത്തലിക് അസ്സോസിഅറേന്റെ ആരോപണം. 2004 നവംബര്‍ 28 ന് ഫാദര്‍ ജേക്കബ് പട്ടരുമടത്തില്‍ രചിച്ച് വരാപ്പുഴ അതിരൂപത മേത്രപോലിത്ത ഡോ ഡാനിയല്‍ അച്ചാരുപറമ്പില്‍ അതിരൂപതക്കായി സമര്‍പ്പിച്ച അതിരൂപത നിയമങ്ങളും മാര്ഗ്ഗരെഖയും എന്ന നിയമ ഗ്രന്ഥത്തില്‍ കത്തോലിക്കരും  അകത്തോലിക്കരും തമ്മിലും അക്രൈസ്തവരും വിശ്വാസികളും  തമ്മില്‍ ഉള്ള വിവാഹത്തെ പറ്റി ദീര്‍ഘമായും വസ്തു നിഷ്ടമായും,വിവാഹം എന്ന അദ്ധ്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ ഗ്രന്ഥം 1879 മഞ്ഞുമ്മല്‍ അരമനയില്‍ നിന്നും വരാപ്പുഴ വികാരിയത്തിന്റെ വികാരി അപ്പസ്തോലിക്കയും മെത്രപോലിത്തയുമായിരുന്ന ലെയനാര്‍ട് ദസാന്‍ ലൂയിസ് രചിച്ച നിയമഗ്രന്ഥമായ “വരാപ്പുഴ വികാരിയത്തിലെ നല്ലപരിപാലനത്തിനായി വിശ്വാസം, കൂദാശകള്‍, തിരുനാളുകള്‍, നോമ്പ്, ദേവാലയങ്ങള്‍ മുതലായവ സംബന്ധിച്ച കല്‍പ്പനകളും നിയമങ്ങളും” എന്ന ഗ്രന്ഥത്തിന്റെ സത്ത ഉള്‍ക്കൊണ്ടുകൊണ്ടും അതിനു ശേഷം ഉണ്ടായ വിവിധ ഇടയ ലേഖനങ്ങളും മരഗ്ഗരേഖകളും ഉള്കൊണ്ടുള്ളതും കാനോന്‍ നിയമത്തിന്റെ വിവിധ വകുപ്പുകള്‍ ഉള്കൊണ്ടതും ആയിരുന്നു. വസ്തുതകള്‍ ഇങ്ങനെയിരിക്കെ കര്‍ദ്ദിനാളിന്റെ പ്രസ്താവന ഏതു സാഹചര്യത്തില്‍ വന്നെന്ന് പരിശോധിക്കണം എന്ന് യോഗം ആവിശ്യപെട്ടു.
സ്ത്രീധനപീഡനക്കേസില്‍ ആള്‍ദൈവം രാധെമായെ പോലീസ് ചോദ്യംചെയ്യും
Posted on: 10 Aug 2015


മുംബൈ: സ്ത്രീധനപീഡനം ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ മുംബൈയിലെ ആള്‍ദൈവം രാധെമായെ പോലീസ് ചോദ്യംചെയ്യും. നന്ദേഡില്‍ സത്സംഗത്തിന് പോയിരുന്ന അവര്‍ പോലീസിന്റെ ആവശ്യപ്രകാരം മുംബൈയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഇവരെ സ്വീകരിക്കാന്‍ ആരാധകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. 2012-ല്‍ രാധെമാ ഇടപെട്ട് വിവാഹം നടത്തിയ യുവതിയുടെ പരാതിയിലാണ് പോലീസ് നടപടി. സ്ത്രീധനം കുറഞ്ഞതിന്റെപേരില്‍ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചുവെന്നും ശിക്ഷാനടപടിയെന്ന നിലയില്‍ ബോറിവ്‌ലിയിലെ രാധെമായുടെ ആശ്രമത്തില്‍ സേവനം ചെയ്യാനെന്നുപറഞ്ഞ് അയച്ചുവെന്നും പരാതിയില്‍പറയുന്നു. ആശ്രമത്തില്‍ പലപണികള്‍ക്കും നിയോഗിച്ചു. എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയും ചെയ്തു. കാന്തിവ്‌ലി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ രാധെമായുടെ പേരുണ്ട്.

പഞ്ചാബ് ഹോഷിയാര്‍പുര്‍കാരിയായ സുഖ്വിന്ദര്‍ കൗര്‍ ആണ് രാധെമാ ആയിമാറിയത്. ദുര്‍ഗാദേവിയുടെ അവതാരമാണെന്ന് അവര്‍ അവകാശപ്പെടുന്നു. അല്പവസ്ത്രധാരിയായി അനുയായികളോടൊപ്പം നൃത്തം ചെയ്തുവെന്ന വിവാദവും ഉയര്‍ന്നിട്ടുണ്ട്. ഭര്‍ത്താവ് ജോലിതേടി ഗള്‍ഫില്‍പോയപ്പോള്‍ തനിച്ചായ അവര്‍ നാട്ടില്‍ രാംദീന്‍ ദാസിന്‍ എന്ന ആളോടൊപ്പം വിവിധകേന്ദ്രങ്ങളില്‍ സത്സംഗത്തില്‍ പങ്കെടുക്കുകയും പിന്നീട് സ്വന്തമായി സത്സംഗങ്ങള്‍ക്ക് നേതൃത്വം കൊടുത്തുവരികയുമായിരുന്നു. ദുര്‍ഗാ മാതായുടെ അവതാരമാണെന്നുള്ള അവകാശവാദത്തിനെതിരെ ഹിന്ദുസംഘടനയായ പഗ്വാര രംഗത്തുവന്നതിനെത്തുടര്‍ന്നാണ് അവര്‍ മുംബൈയിലേക്ക് പ്രവര്‍ത്തനകേന്ദ്രം മാറ്റിയത്.

 http://www.mathrubhumi.com/online/malayalam/news/story/3755565/2015-08-10/india

Saturday 8 August 2015

ആരാണ് വലിയവ൯? അപ്പനൊ അതൊ മരുമകനൊ?

എന്നും ഇരിക്കുന്ന അപ്പ൯ എഴുനേറ്റപ്പോള്‍, മരുമക൯ ഇരുന്നു.............

കാനഡയിലെ സീറോ മലബാര്‍ സഭാ:
സാമാന്യ മര്യാതയ്ക്ക് ആരും എഴുനേറ്റ് നില്‍ക്കുന്ന ഒരു സ്ഥാനാരോപണസമയത്ത് മാ൪ അങ്ങാടിയത്തും, മാ൪ ജോയി ആലപ്പാട്ടും നടത്തുന്ന ചടങ്ങില്‍ മാ൪ അങ്ങാടിയത്തിന്റെ മരുമകനായ വേത്താനത്ത് ഇരുന്നുകൊണ്ട് ചിന്താവിഷ്ടയായാ ശാമളയെ സ്വപ്നം കണ്ട് ഇരിക്കുന്നു. ഈ വേത്താനത്തനെ ഇനിയും ഇവിടെ വെച്ച് പുറപ്പിക്കേണ്ട ആവശ്യമുണ്ടൊ? അമ്മാവനാണൊ വലിയത്, അതൊ കസേരയില്‍ ഇരിക്കുന്ന മരുമകനാണൊ വലിയവ൯? 
ള്മരുമക൯ ഇരുന്നു
ള്‍
ള്‍
ള്‍
ള്‍
ള്‍
ള്‍
ള്‍
ള്‍
ള്‍
ള്‍
ള്‍
ള്‍
ള്‍
ള്‍

Friday 7 August 2015


 കാനഡയില്‍ സീറോ മലബാര്‍ എക്സാര്‍ക്കേറ്റ്; റവ. ഡോ. ജോസ് കല്ലുവേലില്‍ പ്രഥമ എക്സാര്‍ക്ക്


മാ൪ അങ്ങാടിയത്തി൯റെ പെങ്ങളുടെ മക൯ വേത്താനത്ത്, ഭാവി ബിഷപ്പ് ആകുവാ൯ വേണ്ടി ഇരുന്ന് സ്വപ്പനങ്ങള്‍ കാണുന്ന ചിത്രം!


 റവ.ഡോ.ജോസ് കല്ലുവേലില്‍

സ്വന്തം ലേഖകന്‍

കൊച്ചി: കാനഡയിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കാ യി അപ്പസ്തോലിക് എക്സാര്‍ക്കേറ്റ് നിലവില്‍ വന്നു. ടൊറേന്റോയിലെ മിസിസൌഗാ ആസ്ഥാനമാക്കിയുള്ള അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്റെ പ്രഥമ എക്സാര്‍ക്കായി മെത്രാന്‍ പദവിയോടെ റവ.ഡോ.ജോസ് കല്ലുവേലില്‍ നിയമിതനായി. പാലക്കാട് രൂപ താംഗമായ ഇദ്ദേഹത്തിനു തബാ ല്‍ത്താ രൂപതയുടെ സ്ഥാനിക മെത്രാന്‍ പദവി ഉണ്ടാകും. സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യക്കു പുറത്തു ലഭിക്കുന്ന ആദ്യത്തെ എക്സാര്‍ക്കേറ്റാണിത്.

ഇതുസംബന്ധിച്ച മാര്‍പാപ്പയുടെ കല്പന വത്തിക്കാനിലും കാക്കനാട് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ കൂരിയായിലും ടൊറേന്റോയിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട്ട് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ടൊറേ ന്റോയില്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തുമാണു നിയമനപ്രഖ്യാപനം അറിയിച്ചത്. 1955 നവംബര്‍ 15നു പാലാ രൂപതയില്‍ കുറവിലങ്ങാട് തോട്ടുവായിലാണ് ഫാ. ജോസ് കല്ലുവേലിലിന്റെ ജനനം. പാലക്കാട് രൂപതയിലെ ജെല്ലിപ്പാറ സെന്റ് പീറ്റര്‍ ഇടവകയിലാണ് ഇപ്പോള്‍ കുടുംബം.

തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ ഫാ. കല്ലുവേലില്‍ പാലക്കാട് രൂപതയ്ക്കുവേണ്ടി 1984 ഡിസംബര്‍ 18നു പൌരോഹിത്യം സ്വീകരിച്ചു. രൂപതയിലെ അഗളി, കുറുവംപാടി, പുലിയറ, പന്തലാംപാടം, ഒലവ ക്കോട്, ധോണി, ഒറ്റപ്പാലം, കോട്ടായി, കല്ലേക്കാട്, പാലക്കാട് കത്തീഡ്രല്‍, കൊടുന്തിരപ്പുള്ളി, കാഞ്ഞിരപ്പുഴ, മെഴുകുംപാറ എന്നീ ഇടവകളിലും, അഗളി, താവളം എന്നിവിടങ്ങളിലെ ബോയ്സ് ഹോമുകളിലും ശുശ്രൂഷ ചെയ്തു. രൂപത പാസ്ററല്‍ സെന്ററിന്റെയും വിശ്വാസപരിശീലന കേന്ദ്രത്തിന്റെയും കെസിഎസ്എലിന്റെയും ഡയറക്ടറുമായിരുന്നു. റോമിലെ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു മതബോധനത്തില്‍ ഡോക്ടറേറ്റ് നേടി. രണ്ടു വര്‍ഷമായി ടൊറേന്റോയിലായിരുന്നു.

കാനഡയില്‍ 35,000 സീറോ മലബാര്‍ സഭാ വിശ്വാസികളാണുള്ളത്. എക്സാര്‍ക്കേറ്റിന്റെ ഉദ്ഘാടന, പ്രഥമ എക്സാര്‍ക്കിന്റെ അഭിഷേക തീയതി പിന്നീടു തീരുമാനിക്കും.

http://www.deepika.com/ucod/nri/UTFPravasi_News.aspx?newscode=67571