Saturday 25 January 2014

കന്യാസ്ത്രീയെ ബൈക്കിലെത്തിയ
 അക്രമി റോഡിലൂടെ വലിച്ചിഴച്ചു


പറവൂര്‍ : പുലര്‍ച്ചെ പറവൂര്‍ പള്ളിത്താഴം കൊത്തലെന്‍ഗോ പള്ളിയില്‍ കുര്‍ബാനയ്ക്കു പോകുകയായിരുന്ന കന്യാസ്ത്രീയെ ബൈക്കിലെത്തിയ അക്രമിയായ യുവാവ് കൈയില്‍ കടന്നുപിടിച്ച് ബൈക്ക് ഓടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. പള്ളിത്താഴം പ്രതീക്ഷാ കോണ്‍വെന്‍റിലെ സിസ്റ്റര്‍ മേഴ്‌സിനയെ പരിക്കുകളോടെ ഡോണ്‍ബോസ്‌കോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ 6.15-ഓടെ പറവൂര്‍ നഗരസഭാ 12-ാം വാര്‍ഡായ ശാന്തിനഗറിലെ കുനിയന്‍ കുരിക്കശ്ശേരി ഇടറോഡില്‍ വെച്ചാണ് കന്യാസ്ത്രീക്കുനേരെ അപ്രതീക്ഷിത അക്രമമുണ്ടായത്.

കൊത്തലെന്‍ഗോ ഇടവകയിലെ കാറ്ററ്റിസ്റ്റ് സഭയിലെ സിസ്റ്റേഴ്‌സ് ഓഫ് സേക്രഡ് ഭവനി (പ്രതീക്ഷാഭവന്‍) ലെ ഏഴ് കന്യാസ്ത്രീകള്‍ പള്ളിയില്‍ കുര്‍ബാനയ്ക്കുപോകവേയായിരുന്നു സംഭവം. മുന്നില്‍ ഒറ്റയ്ക്കുനടന്ന കന്യാസ്ത്രീക്കു നേരെയായിരുന്നു അക്രമം. തൊട്ടുപിറകെ നാലുപേരും അതിനുപിന്നില്‍ രണ്ടുപേരും നടന്നിരുന്നെങ്കിലും ഇരുള്‍ പൂര്‍ണമായി വിട്ടകന്നിരുന്നില്ല.

കന്യാസ്ത്രീയുടെ അടുത്തുചെന്ന് അസഭ്യം പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ച ശേഷം കൈക്ക് കടന്നുപിടിക്കുകയായിരുന്നു. കൈയില്‍ ബലമായി പിടിച്ച് ബൈക്ക് വേഗം കുറച്ച് മുന്നോട്ടോടിച്ചു. അക്രമി പിടിവിടാതിരുന്നതിനെത്തുടര്‍ന്ന് കന്യാസ്ത്രീ കുറച്ചുദൂരം കൂടെ ഓടി. പിന്നീടവര്‍ റോഡില്‍ കമഴ്ന്നടിച്ചുവീണു. എന്നിട്ടും അക്രമി കുറച്ചുദൂരം അവരെ വലിച്ചിഴച്ചു. ഒച്ചവെച്ച മറ്റു കന്യാസ്ത്രീകളും വഴിയാത്രക്കാരും ഓടിയടുത്തപ്പോഴേക്കും അക്രമി ബൈക്കില്‍ സ്ഥലംവിട്ടു.

കന്യാസ്ത്രീയുടെ കാല്‍മുട്ടിനും കൈക്കും മറ്റ് ശരീര ഭാഗങ്ങളിലും പരിക്കുണ്ട്.

ആലുവ ഡിവൈഎസ്പി സനില്‍കുമാര്‍, പറവൂര്‍ സിഐ എസ്. ജയകൃഷ്ണന്‍, എസ്‌ഐ പി. ശ്രീകുമാരന്‍നായര്‍ എന്നിവര്‍ സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി. സംഭവം നടന്ന സ്ഥലത്തിനടുത്ത് രാവിലെ നടക്കാനിറങ്ങിയ നഗരസഭാ കൗണ്‍സിലറും കെഎസ്ടിഎ ജില്ലാ പ്രസിഡന്‍റുമായ കെ.ജെ. ഷൈന്‍ സംശയാസ്പദമായി കറുത്ത ബൈക്കിനു സമീപം നില്‍ക്കുന്ന യുവാവിനെ കണ്ടതായി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കറുത്തുമെലിഞ്ഞ് വണ്ണം കുറഞ്ഞ് ചുരുളന്‍മുടിയുള്ള യുവാവാണ് അക്രമിയെന്ന് മറ്റ് കന്യാസ്ത്രീകളും മൊഴിയില്‍ പറയുന്നു. കോട്ടപ്പുറം ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി ഉള്‍പ്പെടെ ഒട്ടനവധി പേര്‍ സംഭവമറിഞ്ഞ് എത്തി.

കന്യാസ്ത്രീക്കു നേരെ നടന്ന അക്രമത്തില്‍ കെഎല്‍സിഎ കോട്ടപ്പുറം രൂപതാ ഘടകം പ്രതിഷേധിച്ചു. പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അഡ്വ. റാഫേല്‍ ആന്‍റണി, രൂപതാ പ്രസിഡന്‍റ് ഇ.ഡി. ഫ്രാന്‍സിസ്, അലക്‌സ് താളൂപ്പാടത്ത്, അനില്‍ കുന്നത്തൂര്‍, എന്‍.എം. മാര്‍ട്ടിന്‍, വര്‍ഗീസ് അച്ചാരുപറമ്പില്‍, അഗസ്റ്റിന്‍ പനച്ചിക്കല്‍, സെബാസ്റ്റ്യന്‍ കോന്നുള്ളി എന്നിവര്‍ പ്രസംഗിച്ചു. പറവൂര്‍ ഡോണ്‍ബോസ്‌കോ ഇടവക കെസിവൈഎം, കെഎല്‍സിഎ യൂണിറ്റുകളും പ്രതിഷേധിച്ചു.

 mathrubhumi.com

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin