Friday 3 April 2015

ഇന്ന്‌ പെസഹ നാളെ ദുഃഖ വെള്ളി :ദേവാലയങ്ങളും ഭവനങ്ങളും ഒരുങ്ങി

mangalam malayalam online newspaperവിനയത്തിന്റെ മാതൃകയായി യേശു ശിഷ്യരുടെ കാല്‍ കഴുകി ചുംബിക്കുകയും സ്വയം ബലിയായികൊണ്ട്‌ വിശുദ്ധ കുര്‍ബാന സ്‌ഥാപിക്കുകയും ചെയ്‌തതിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്‌തവര്‍ ഇന്ന്‌ പെസഹ ആചരിക്കും .
ദേവാലയങ്ങളില്‍ രാവിലെ ആരംഭിക്കുന്ന പ്രാര്‍ത്ഥനാശുശ്രുഷകളിലെ പ്രധാന ഇനമാണ്‌ കാല്‍ കഴുകല്‍ ശുശ്രൂഷ. ഗദ്‌സമെന്‍ തോട്ടത്തില്‍ രക്‌തം വിയര്‍ത്തു പ്രാര്‍ത്ഥിച്ച യേശുവിന്റെ പാത പിന്തുടര്‍ന്ന്‌ രാത്രി വൈകുന്നതുവരെയും ദേവാലയങ്ങളില്‍ നടക്കുന്ന ആരാധനയില്‍ പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍ പങ്കെടുക്കും സ്വന്തം ശരീരവും രക്‌തവുമായ അന്ത്യ അത്താഴം യേശു ശിഷ്യര്‍ക്ക്‌ പകുത്തു നല്‍കി മറ്റുള്ളവര്‍ക്കായി സ്വജീവന്‍ ബലിയര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനയെ അനുസ്‌മരിപ്പിച്ച്‌കൊണ്ട്‌ ദേവാലയങ്ങളിലും ഭവനങ്ങളിലും പെസഹാ ഊട്ടും അപ്പം മുറിക്കലും നടക്കും. ലോക രക്ഷക്ക്‌യ്ക്കായി യേശു ക്രിസ്‌തു പീഡനാനുഭവങ്ങള്‍ക്കൊടുവില്‍ കുരിശു മരണം വരിക്കുന്നതിനെ സ്‌മരിപ്പിക്കുന്ന ദുഃഖ വെള്ളിയാഴ്‌ചയിലേക്കുള്ള പ്രാര്‍ത്ഥനാ നിര്‍ഭയവും ത്യാഗ പൂര്‍ണവുമായ ഒരുക്കം കൂടിയാണ്‌ പെസഹാ ദിനം.
അമ്പത്‌ നാളത്തെ നോമ്പിനും പ്രാര്‍ത്ഥനയ്‌ക്കും പരിസമാപ്‌തി കുറിച്ച്‌ കൊണ്ട്‌ ഞാറാഴ്‌ച വന്നെത്തുന്ന പ്രത്യാശ നിര്‍ഭരമായ ഉയര്‍പ്പ്‌ തിരുനാളിലേക്ക്‌ കൂടുതല്‍ ത്യാഗപൂര്‍ണമായ കാത്തിരിപ്പിന്റെ നാളുകളാണിനി.

അന്ത്യ അത്താഴത്തിന്റെ ഓര്‍മകള്‍ പുതുക്കി ഇന്നു പെസഹാവ്യാഴം
യേശുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മകള്‍ പുതുക്കി ക്രൈസ്‌തവര്‍ ഇന്നു പെസഹാവ്യാഴം ആചരിക്കുന്നു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും വീടുകളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷകളും നടക്കും. കടന്നുപോകല്‍ എന്നാണു പെസഹാ എന്ന വാക്കിന്റെ അര്‍ഥം. പെസഹാ ആചരണത്തോടെ അമ്പതു നോമ്പ്‌ ഏറ്റവും തീവ്രമായ ദിവസങ്ങളിലേക്കു കടക്കുകയാണ്‌. നാളെ ഉപവാസത്തോടെ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കും.
ഇന്നു ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. വിനയത്തിന്റെ മാതൃകയായി യേശു ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയതിന്റെ ഓര്‍മയില്‍ തിരുക്കര്‍മങ്ങളോടനുബന്ധിച്ചു കാല്‍കഴുകല്‍ ശുശ്രൂഷകളും നടക്കും. പെസഹായുടെ ഓര്‍മയില്‍ വീടുകളിലും ആഘോഷങ്ങളുണ്ട്‌. സന്ധ്യാപ്രാര്‍ഥനയ്‌ക്കുശേഷം പുളിപ്പില്ലാത്ത അപ്പവും പാലും തയാറാക്കി വീട്ടിലെ മുതിര്‍ന്ന അംഗം മുറിച്ച്‌ കുടുംബാംഗങ്ങള്‍ക്കു നല്‍കും. ഇന്‍ഡറി അപ്പമെന്നാണ്‌ ഇതറിയപ്പെടുന്നത്‌. യാക്കോബായ സഭയിലെ പള്ളികളില്‍ ഇന്നലെ വൈകിട്ടായിരുന്നു പെസഹാ ശുശ്രൂഷകള്‍. ഓര്‍ത്തഡോക്‌സ്‌ സഭയിലെ പള്ളികളില്‍ ഇന്നു രാവിലെ പെസഹാ തിരുക്കര്‍മങ്ങള്‍ നടക്കും.
ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം ചങ്ങനാശേരി സെന്റ്‌ മേരീസ്‌ മെത്രാപ്പോലീത്തന്‍ പള്ളിയില്‍ വൈകിട്ടു നാലിനു കാല്‍കഴുകള്‍ ശുശ്രൂഷകള്‍ക്കു മുഖ്യകാര്‍മികത്വം വഹിക്കും. തോട്ടയ്‌ക്കാട്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ വൈകിട്ട്‌ നാലിനു നടക്കുന്ന ശുശ്രൂഷകള്‍ക്ക്‌ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
പാലാ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞു 3.30നു നടക്കുന്ന പെസഹാശുശ്രൂഷകള്‍ക്കു രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടും സഹായമെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കനും കാര്‍മികത്വം വഹിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍ കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സ്‌ കത്തീഡ്രലില്‍ വൈകിട്ട്‌ നാലിനു നടക്കുന്ന പെസഹാ ശുശ്രൂഷയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. കോട്ടയം അതിരൂപത മെത്രാന്‍ മാര്‍ മാത്യു മൂലക്കാട്ട്‌ ക്രിസ്‌തുരാജാ കത്തീഡ്രലില്‍ രാവിലെ 6.30ന്‌ കാല്‍കഴുകല്‍ ശുശ്രൂഷയ്‌ക്കു കാര്‍മികത്വം വഹിക്കും. വിജയപുരം രൂപത മെത്രാന്‍ ഡോ. സെബാസ്‌റ്റ്യന്‍ തെക്കെത്തേച്ചേരില്‍ വിമലഗിരി കത്തീഡ്രലില്‍ വൈകിട്ട്‌ ആറിനു കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്കു കാര്‍മികനാകും. കുടമാളൂര്‍ പള്ളിയില്‍ ഇന്നു രാവിലെ 6.15ന്‌ നീന്തുനേര്‍ച്ച തുടങ്ങും. നാടിന്റെ നാനാഭാഗങ്ങളില്‍നിന്നായി നിരവധി വിശ്വാസികള്‍ നീന്തുനേര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്‌. നാളെയാണു ദുഃഖവെള്ളി ആചരണം. ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ രാവിലെ മുതല്‍ ആരാധനയും പീഡാനുഭവ തിരുക്കര്‍മങ്ങളും നടക്കും. പീഡാനുഭവ തിരുക്കര്‍മങ്ങളോടനുബന്ധിച്ചു കയ്‌പുനീര്‍ വിതരണവും നടക്കും. ശേഷം നഗരികാണിക്കല്‍ ശുശ്രൂഷയും തുടര്‍ന്നു കുരിശിന്റെ വഴികളും നടക്കും. യേശുവിന്റെ ക്രൂശിത രൂപവും വഹിച്ചുകൊണ്ടാണു കുരിശിന്റെ വഴി നടക്കുക. വാഗമണ്‍ ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളിലും ദുഃഖവെള്ളിയാഴ്‌ച പ്രത്യേക തിരുക്കര്‍മങ്ങളുണ്ടാകും.

വാഗമണ്ണില്‍ മലകയറാന്‍ ആയിരങ്ങള്‍ നാളെയെത്തും
വാഗമണ്‍: മധ്യകേരളത്തിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ വാഗമണ്‍ കുരിശുമലയില്‍ ദുഃഖവെള്ളിയാഴ്‌ചയായ നാളെ ആയിരങ്ങള്‍ മലകയറാനെത്തും. രാവിലെ 8.30ന്‌ കല്ലില്ലാക്കവലയില്‍നിന്നും മലമുകളിലേക്കു നടക്കുന്ന ആഘോഷമായ കുരിശിന്റെവഴിക്കു മോണ്‍. ഫിലിപ്പ്‌ ഞരളക്കാട്ട്‌ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു മലമുകളില്‍ ഫാ. സെബാസ്‌റ്റ്യന്‍ കുറ്റിയാനിക്കല്‍ പീഡാനുഭവ സന്ദേശം നല്‍കും. 11.30 മുതല്‍നേര്‍ച്ചക്കഞ്ഞി വിതരണം ആരംഭിക്കും. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിശ്വാസികള്‍ ഇന്നു രാത്രി മുതല്‍ മലകയാറാനെത്തും. രാത്രിയില്‍ മലകയറാനെത്തുന്നവര്‍ക്കു കല്ലില്ലാക്കവല മുതല്‍ മലമുകള്‍വരെ വെളിച്ച സംവിധാനം ക്രമീകരിച്ചിട്ടുണ്ട്‌. മലയടിവാരത്തു വാഹനങ്ങള്‍ക്കു പാര്‍ക്കിങ്ങ്‌ സംവിധാനവും ഒരുക്കിയിട്ടുണ്ട്‌. ഈരാറ്റുപേട്ട, പീരുമേട്‌ സി.ഐമാരുടെ നേതൃത്വത്തില്‍ ഒറ്റയീട്ടി മുതല്‍ വാഗമണ്‍ വരെ ട്രാഫിക്‌ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തിയതായി. വാഗമണ്‍ പള്ളി വികാരി ഫാ. ജോസഫ്‌ ചെറുകരക്കുന്നേല്‍ പറഞ്ഞു.
വാഗമണ്ണിലേക്കു നാളെ രാവിലെ മുതല്‍ പാലാ, ഈരാറ്റുപേട്ട, കട്ടപ്പന എന്നിവിടങ്ങളില്‍നിന്നും കുരിശുമല ജംഗ്‌ഷനായ വഴിക്കടവിലേക്ക്‌ കെ.എസ്‌.ആര്‍.ടി.സി. സ്‌പെഷല്‍ ബസ്‌ സര്‍വീസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പതിവുബസുകള്‍ക്കു പുറമേയാണ്‌ സ്‌പെഷല്‍ ബസ്‌ സര്‍വീസ്‌ നടത്തുന്നത്‌.

വയനാട്‌ ചുരത്തില്‍ കുരിശിന്റെ വഴി
കോഴിക്കോട്‌: ദുഃഖവെള്ളിയായ നാളെ പുലര്‍ച്ചെ മൂന്നുമുതല്‍ വയനാട്‌ ചുരത്തില്‍ വിശ്വാസികള്‍ കുരിശിന്റെ വഴി നടത്തും. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികള്‍ പതിനാറര കിലോമീറ്റര്‍ നടന്ന്‌ ലക്കിടി മൗണ്ട്‌ സീനായില്‍ എത്തിച്ചേരും. ഫാ. എമ്മാനുവേല്‍ പൊന്‍പാറ സമാപനസന്ദേശം നല്‍കും.കുമ്പസാരത്തിനുള്ള സൗകര്യവും അവിടെ ലഭിക്കും. ഏഴുമുതല്‍ പ്രഭാഷണം ഉണ്ടായിരിക്കും. ടി.എല്‍. ജോസ്‌, ജോസഫ്‌ ആന്റണി, ഔസേപ്പച്ചന്‍ കടുത്തുരുത്തി എന്നിവര്‍ സന്ദേശം നല്‍കും. ഗദ്‌സെമനില്‍ പത്തിനു ദുഃഖവെള്ളി സന്ദേശം ഉണ്ടായിരിക്കുമെന്നും ഡയറക്‌ടര്‍ ഫാ. തോമസ്‌ തുണ്ടത്തില്‍ അറിയിച്ചു. തങ്കച്ചന്‍ താഴത്തുപറമ്പില്‍, ജോസ്‌ അടിവാരം, തോമസ്‌ ജോസഫ്‌, രാജു അമലാപുരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പൂങ്കാവ്‌ പള്ളിയില്‍ ദീപക്കാഴ്‌ച ഇന്ന്‌
ആലപ്പുഴ: പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ പൂങ്കാവ്‌ പള്ളിയില്‍ ഭക്‌തസഹസ്രങ്ങള്‍ പങ്കെടുക്കുന്ന ദീപക്കാഴ്‌ച ഇന്നു നടക്കും.
പെസഹാ തിരുകര്‍മ്മങ്ങള്‍ വൈകിട്ട്‌ അഞ്ചിന്‌ ആരംഭിക്കും. ഫാ. ഷൈജു പരിയാത്തുശേരി മുഖ്യകാര്‍മ്മികനായിരിക്കും. ഫാ. ജോമോന്‍ കൊച്ചുകണിയാംപറമ്പില്‍ വചനപ്രഘോഷണം നടത്തും.രാത്രി എട്ടിനാണു ദീപക്കാഴ്‌ച ആരംഭം. ആലപ്പുഴ രൂപതാ ബിഷപ്‌ ഡോ. സ്‌റ്റീഫന്‍ അത്തിപ്പൊഴിയില്‍ ആദ്യ ദീപം തെളിക്കും. കെ.സി. വേണുഗോപാല്‍ എം.പി, ഡോ.ടി.എം. തോമസ്‌ ഐസക്ക്‌ എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 16 നിരകളിലായി ആയിരക്കണക്കിന്‌ നിലവിളക്കുകളാണു തെളിക്കുക.

 http://www.mangalam.com/religion/300809

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin