Friday 3 April 2015

യുദ്ധമുഖത്തുനിന്ന്‌ പെസഹയുടെ സമാധാനത്തിലേക്ക്‌ അവര്‍

mangalam malayalam online newspaperനെടുമ്പാശേരി : യെമനിലെ മരണമുഖത്തു നിന്നും 151 മലയാളികളും 17 തമിഴ്‌നാട്‌ സ്വദേശികളും തിരിച്ചെത്തി. ഇന്നലെ പുലര്‍ച്ചേ 1.40 ന്‌ എയര്‍ഫോഴ്‌സിന്റെ സി 17 ഗ്ലോബ്‌ മാസ്‌റ്റര്‍ വിമാനത്തിലാണ്‌ 168 പേര്‍ നെടുമ്പാശേരിയില്‍ എത്തിയത്‌. പലര്‍ക്കും പാസ്‌പോര്‍ട്ടുണ്ടായില്ല. അതുകൊണ്ട്‌ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സമയമെടുത്തു. പാസ്‌പോര്‍ട്ട്‌ ഇല്ലാത്തവര്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടിവന്നു.
െയമനില്‍ നിന്ന്‌ നെടുമ്പാശേരിയിലെത്തിയ യാത്രക്കാരെ വീട്ടിലെത്തിക്കാന്‍ കെ.എസ്‌.ആര്‍.ടി.സിയുടെ രണ്ട്‌ വലിയ ബസുകളും പത്തോളം ചെറിയ വാഹനങ്ങളും നോര്‍ക്ക ഏര്‍പ്പെടുത്തിയിരുന്നു. രണ്ടായിരം രൂപ വീതം എല്ലാവര്‍ക്കും പോക്കറ്റ്‌ മണിയും നല്‍കി.
ജിബൂട്ടിയില്‍നിന്നു പ്രതിരോധവകുപ്പിന്റെ ലാന്‍ഡ്‌ മാസ്‌റ്റര്‍ വിമാനത്തില്‍ രാത്രി ഒമ്പതിനാണ്‌ സംഘം പുറപ്പെട്ടത്‌.
ഏദനില്‍നിന്ന്‌ ഐ.എന്‍.എസ്‌. സുമിത്ര എന്ന കപ്പലിലാണ്‌ ഇവരെ ജിബൂട്ടിയിലെത്തിച്ചത്‌. യെമനില്‍ നിന്നെത്തിയവരെ സ്വീകരിക്കാന്‍ പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്‌, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌, മന്ത്രി കെ. ബാബു, അന്‍വര്‍ സാദത്ത്‌ എം.എല്‍.എ, ജില്ലാ കലക്‌ടര്‍ രാജമാണിക്യം എന്നിവര്‍ എത്തിയിരുന്നു. ഇവരെ ബസില്‍ കയറ്റിവിടുന്നതിനും ഇവര്‍ നേതൃത്വം നല്‍കി.
ഭീകരമായ അന്തരീക്ഷമാണ്‌ യമനിലുള്ളതെന്നു തിരിച്ചെത്തിയവര്‍ പറഞ്ഞു. ഏദന്‍ ഉള്‍പ്പെടെ ചില പ്രധാന മേഖലകളിലാണ്‌ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്‌. പലയിടത്തും കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്‌. ആശുപത്രികളെല്ലാം വെടിയേറ്റവരെ കൊണ്ടു നിറഞ്ഞിരിക്കുകയാണ്‌. നിരവധി കെട്ടിടങ്ങളും സ്‌ഥാപനങ്ങളും ബോംബിങ്ങില്‍ തകര്‍ന്നു. തിരിച്ചെത്തിയവരില്‍ ഭൂരിഭാഗംപേരും യെമനിലെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലുമാണ്‌ ജോലി ചെയ്‌തിരുന്നത്‌. പലര്‍ക്കും ശമ്പളം കിട്ടാനുണ്ട്‌. പലരുടെയും പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവച്ചിരിക്കുകയാണ്‌.
മലയാളികള്‍ പൂര്‍ണമായും തിരിച്ചുപോന്നാല്‍ ആശുപത്രികള്‍ അടച്ചിടേണ്ടിവരും. യുദ്ധത്തില്‍ പരുക്കേറ്റവരെ ചികില്‍സിക്കാന്‍ സ്‌ഥലമില്ലാത്ത അവസ്‌ഥ വരും. കുടുംബവുമായി താമസിച്ചിരുന്ന ചിലരില്‍ ഭര്‍ത്താക്കന്മാര്‍ക്കു മാത്രമാണു നാട്ടിലേക്കു തിരിച്ചുപോരാന്‍ കഴിഞ്ഞത്‌.
നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നു പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ്‌ പറഞ്ഞു. ഇതിനുവേണ്ടി വരുന്ന ചെലവു സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി കട്ടിലിനടിയില്‍ കിടന്നാണ്‌ തങ്ങള്‍ വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെട്ടതെന്ന്‌ യമനില്‍ നിന്നു കൊച്ചിയില്‍ വന്നിറങ്ങിയ നഴ്‌സുമാരായ ടിന്‍സി തോമസും ജെസിയും പറഞ്ഞു.
ഏദനിലെ അല്‍ സദാക്ക ആശുപത്രിയിലാണ്‌ ഇവര്‍ ജോലി ചെയ്‌തിരുന്നത്‌. ഏദനില്‍ അല്‍ നക്കീം ആശുപത്രിയില്‍ ജോലി ചെയ്ുയന്ന 40 മലയാളി നഴ്‌സുമാരില്‍ പത്തുപേര്‍ മാത്രമാണ്‌ രക്ഷപ്പെട്ടിട്ടുള്ളത്‌. ഏകദേശം പത്തുലക്ഷത്തോളം രൂപ ശമ്പളയിനത്തില്‍ കിട്ടാനുണ്ടെന്ന്‌ കോഴഞ്ചേരി സ്വദേശികളായ ജെറിന്‍, സിജി സഹോദരിമാര്‍ പറഞ്ഞു.
സാര്‍ബര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 26 മലയാളി നഴ്‌സുമാരില്‍ മൂന്നുപേര്‍ക്കു മാത്രമാണ്‌ പാസ്‌പോര്‍ട്ട്‌ തിരിച്ചുകിട്ടിയതെന്ന്‌ അവിടെ നിന്നും രക്ഷപ്പെട്ട മുണ്ടക്കയം സ്വദേശി രമ്യയും കോട്ടയം സ്വദേശി സിമിയും പറഞ്ഞു.
 http://www.mangalam.com/print-edition/keralam/301006

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin