Thursday 9 March 2017


ലോക വനിതാ ദിനം: ലജ്ജിച്ച് കേരളം

March 8, 2017

  യത്തീംഖാനയിലെ പീഡനം ആറുപേര്‍ പിടിയില്‍

കല്‍പ്പറ്റ : യത്തീംഖാനയുടെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഏഴ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ ആറു നാട്ടുകാരെ കല്‍പ്പറ്റ പോലീസ് പിടികൂടി. ജില്ലയുടെ പലയിടങ്ങളില്‍ നിന്ന് പിടിച്ച ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, പോക്‌സോ നിയമം എന്നിവ അനുസരിച്ച് കേസ് എടുത്തിട്ടുണ്ട്. സ്‌കൂളിന്റെ മുന്‍ വശത്ത് ഒരു പ്രതി ഹോട്ടലും പലചരക്ക് കച്ചവടവും നടത്തുന്നുണ്ട്.
ഹോസ്റ്റലില്‍ നിന്ന് സ്‌കൂളിലേക്ക് വരുമ്പോഴും സ്‌കൂള്‍ വിട്ട് മടങ്ങുമ്പോഴും വിദ്യാര്‍ഥിനികളെ മിഠായിയും മധുരപലഹാരങ്ങളും നല്‍കി പ്രലോഭിപ്പിച്ചും ഹോട്ടലിന്റെ പിന്നിലെ താല്‍കാലിക ഷെഡില്‍ കൊണ്ടുപോയി മൊബൈലിലെ അശ്ലീല ചിത്രങ്ങള്‍ കാണിച്ചുമാണ് വശംവദരാക്കിയത്. പ്രതികള്‍ വിദ്യാര്‍ത്ഥിനികളെ പലഘട്ടങ്ങളിലായി മാറി മാറി പീഡിപ്പിച്ചു.
മാര്‍ച്ച് നാലിന് വിദ്യാര്‍ത്ഥിനി സംശയകരമായ സാഹചര്യത്തില്‍ ഇറങ്ങിവരുന്നത് കണ്ട വിദ്യാലയ കാവല്‍ക്കാരന്‍ യത്തീംഖാന അധികാരികളെ വിവരം അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥിനികളില്‍നിന്ന് കാര്യങ്ങള്‍ മനസിലാക്കുകയും കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.
പ്രതികളെ തിരിച്ചറിയല്‍ പരേഡിന് കഴിഞ്ഞദിവസം വിധേയരാക്കി. അവര്‍ പ്രതികളെ തിരിച്ചറിഞ്ഞു. തിരിച്ചറിയല്‍ പരേഡിനിടെ പ്രതികളിലൊരാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. വിദ്യാര്‍ത്ഥിനികളെ ബത്തേരി മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി സെക്ഷന്‍ 164 പ്രകാരം മൊഴി രേപ്പെടുത്തിയിട്ടുണ്ട്.
സ്‌കൂളിലെ കുറച്ച് പെണ്‍കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയതിലൂടെയാണ് പീഡനവിവരം പുറത്തുവന്നത്. എന്നാല്‍ കൂടുതല്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി ഇന്നലെ സ്ഥലം സന്ദര്‍ശിച്ച പി.കെ.ശ്രീമതി എംപിയോട് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. ധാരാളം കുട്ടികളുടെ ദൃശ്യങ്ങള്‍ കടയുടമ മൊബൈലില്‍ പകര്‍ത്തിയതായി വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടു.
പീഡനത്തിനിരയായ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കാന്‍ ഭയക്കുകയാണെന്ന് സംശയിക്കുന്നു.

സഹോദരിമാരെ പീഡിപ്പിച്ച ബന്ധു അടക്കം നാലു പേര്‍ കസ്റ്റഡിയില്‍

പാലക്കാട്: കഞ്ചിക്കോട് അട്ടപ്പള്ളം പാമ്പാംപള്ളത്ത് ജീവനൊടുക്കിയ സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച അമ്മയുടെ ബന്ധു പിടിയില്‍.ഇയാളെക്കൂടാതെ മൂന്നു പേര്‍ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. കേസില്‍ അഞ്ചു പ്രതികളുണ്ടെന്നാണ് സംശയം. കസ്റ്റഡിയിലുള്ള ഒരാളുടെ മൊബൈലില്‍ നിന്ന് പീഡനങ്ങളുടെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇവര്‍ പീഡനത്തിന് ഇരയായിരുന്നതായി പോലീസ് വെളിപ്പെടുത്തിയിരുന്നു.
രണ്ടുപെണ്‍കുട്ടികളെയും ലൈംഗീക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ട്. തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍.അജിത്ത്കുമാര്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിലും ശാസ്ത്രീയ പരിശോധനയിലും ഇക്കാര്യം തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അമ്മയുടെ ചെറിയച്ഛന്റെ മകനെ കസ്റ്റഡിയിലെടുത്തു.
ശെല്‍വപുരം ഷാജി – ഭാഗ്യം ദമ്പതികളുടെ മക്കള്‍ ഹൃതിക(11) ജനുവരി 12നും 52 ദിവസത്തിനുശേഷം ഹൃതികയുടെ ഇളയ സഹോദരി ശരണ്യ(9)യുമാണ് തൂങ്ങിമരിച്ചത്. മൂത്തമകള്‍ ഹൃതികയെ ബന്ധു ലൈംഗീകചൂഷണത്തിനിരയാക്കിയിരുന്നതായി അമ്മ ഭാഗ്യം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൃതികയുടെ മരണത്തിലെ ഏകദൃക്‌സാക്ഷിയായിരുന്നു ശരണ്യ.
കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ രാവിലെ ജോലിക്കുപോയാല്‍ വൈകിട്ടേ മടങ്ങിയെത്തുകയുള്ളൂ. ഒരുതവണ മകളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അയാളെ താക്കീത് ചെയ്തുവിട്ടിരുന്നു. മൂത്ത കുട്ടി മരിച്ച ദിവസം ഈ വിവരം പൊലീസിനോടു പറഞ്ഞിരുന്നു. സംഭവദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നു പോയതായി ഇളയ കുട്ടിയും വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ അന്വേഷണം നടന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

എട്ടാം പ്രതിയുടെജാമ്യാപേക്ഷ തളളി

കണ്ണൂര്‍: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒന്നാം പ്രതി നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാദര്‍ റോബിന്‍ വടക്കുംചേരിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പേരാവൂര്‍ സിഐ പി.സുനില്‍കുമാര്‍ നാല് ദിവസത്തേക്ക് കസ്റ്റഡി തേടി അപേക്ഷ നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം കോടതിയില്‍ ജാമ്യപേക്ഷ നല്‍കിയ കേസിലെ എട്ടാം പ്രതി സിസ്റ്റര്‍ ഒഫീലിയയുടെ ജാമ്യ ഹര്‍ജി കല്‍പ്പറ്റ ജില്ലാ കോടതി ഇന്നലെ തളളി. തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കി. അവരുടെ വാദം കേള്‍ക്കാനായി ജാമ്യം പരിഗണിക്കുന്നത് ഹൈക്കോടതി 10 ലേക്ക് മാറ്റി. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതുവരെ പ്രായാധിക്യം കണക്കിലെടുത്ത് ഇവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മറ്റ് പ്രതികളായ ക്രിസ്തുരാജ ഹോസ്പിറ്റലിലെ ഗൈനക്കോളജി ഡോക്ടര്‍മാരായ ടെസ്സി ജോസ്, ആന്‍സി മാത്യു, ശിശുരോഗ വിദഗ്ധന്‍ ഹൈദരലി എന്നിവരും കഴിഞ്ഞ ദിവസം തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇവരുടെ ഹര്‍ജി പോലീസ് റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ ഇന്നലെ പരിഗണിച്ചില്ല. ഹരജി ഇന്ന് പരിഗണിക്കും.
വയനാട് സിഡബ്ല്യൂസി ചെയര്‍മാന്‍ ഫാ.തോമസ് ജോസഫ് തേരകം, സിഡബ്ല്യൂസി മുന്‍ അംഗം സിസ്റ്റര്‍ ബെറ്റി ജോസഫ് എന്നിവര്‍ ആറും ഏഴും പ്രതികളാണ്.
പതിനാറുകാരി പ്രസവിച്ച കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും കടത്താനുപയോഗിച്ച വാഹനം ഇരിട്ടിക്ക് സമീപത്തെ കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തിരുന്നു. ടി എന്‍ 40 ജെ 0983 എന്ന തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാറിലാണ് നവജാത ശിശുവിനെ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയില്‍ നിന്നും സഭയുടെ കീഴിലുള്ള വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചത്. പ്രധാന പ്രതിയായ പാതിരിയെ അറസ്റ്റ് ചെയ്തിട്ടും കൂട്ട് പ്രതികളായ കന്യാസ്ത്രീകള്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് കേസ്സിനെ ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ഒഫീലിയയുടെ ഹര്‍ജി ജഡ്ജി പിന്മാറി

കൊച്ചി: കൊട്ടിയൂര്‍ പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വൈത്തിരി ഹോളി ഇന്‍ഫന്റ് മേരീസ് ഗേള്‍സ് ഹോം അഡോപ്ഷന്‍ സെന്റര്‍ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നു ജഡ്ജി പിന്‍മാറി. ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറിയ സാഹചര്യത്തില്‍ഹര്‍ജിയില്‍ ഇന്നലെ വിശദവാദം നടന്നില്ല. ഹര്‍ജി മാര്‍ച്ച് 10ന് മറ്റൊരു ബെഞ്ച് പരിഗണിക്കുന്നതിനായി മാറ്റിയിട്ടുണ്ട്.
http://www.janmabhumidaily.com/news578344

ജന്മഭൂമി: http://www.janmabhumidaily.com/news578344#ixzz4ao1jWUl2

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin