Saturday 11 March 2017

പീഡനം: ഫാ. റോബിന്റെ മൊബൈൽ ഫോൺ വിളികൾ പരിശോധിക്കുന്നു

robin vadakkumcherry
പേരാവൂർ (കണ്ണൂർ)∙ കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫാ.റോബിൻ വടക്കുഞ്ചേരിയെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു തുടങ്ങി. നാലുദിവസത്തേക്കാണു കോടതി ഫാ. റോബിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതിയുടെ ഫോൺവിളിയുടെ വിവരങ്ങളാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുന്നത്. പീഡനത്തിനിരയായ പെൺകുട്ടിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കാനും നവജാത ശിശുവിനെ അനാഥാലയത്തിൽ പാർപ്പിക്കാനുമായി ഫാ. റോബിൻ കേസിലെ മറ്റു പ്രതികളെ ഫോണിൽ ബന്ധപ്പെട്ടിരുന്നോ എന്നാണു പൊലീസ് അന്വേഷിക്കുന്നത്.
സൈബർ സെല്ലിന്റെ സഹായത്തോടെ ഇദ്ദേഹത്തിന്റെ ലാപ് ടോപ്പും പരിശോധിക്കും.
അതിനിടെ പീഡനത്തിനിരയായ പെൺകുട്ടിയുടെ ഡിഎൻഎ പരിശോധനകൾക്കുള്ള നടപടി തലശ്ശേരി ജനറൽ ആശുപത്രിയിൽ ആരംഭിച്ചു.
വിവാദ കേസുമായി ബന്ധപ്പെട്ട പരിശോധനകളായതിനാൽ കുട്ടിയുടെ രക്ഷാകർതൃത്വം ഇപ്പോൾ വഹിക്കുന്നയാളുടെ സമ്മതപത്രമോ പരിശോധനയ്ക്ക് അനുമതി നൽകുന്നതിനുള്ള കോടതി ഉത്തരവോ ഹാജരാക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരുന്നു. കേസ് പരിഗണിക്കുന്ന സ്പെഷൽ കോടതി ജഡ്ജിന്റെ ഉത്തരവ് പൊലീസ് ഹാജരാക്കിയതിനുശേഷമാണു പരിശോധനയ്ക്കുള്ള രക്തമെടുത്തത്.
ഫാ. റോബിന്റെയും പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ജൻമം നൽകിയ ശിശുവിന്റെയും രക്തം നേരത്തേ തന്നെ പരിശോധനയ്ക്ക് അയച്ചിരുന്നു. തലശ്ശേരി ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്കു മാറ്റാനുള്ള നടപടികളും ആരംഭിച്ചു.
ഫാ. തോമസ് തേരകത്തിന്റെ ജാമ്യാപേക്ഷ മാറ്റി
കൊച്ചി ∙ കൊട്ടിയൂർ പീഡനക്കേസിൽ വയനാട് ശിശുക്ഷേമ സമിതി ചെയർമാൻ സ്ഥാനത്തുനിന്നു നീക്കിയ ഫാ. തോമസ് തേരകം നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 13ലേക്കു മാറ്റി.
ജാമ്യാപേക്ഷ പരിഗണനയിലാണെന്ന കാര്യം പൊലീസിനെ അറിയിക്കണമെന്നു കോടതി പരാമർശിച്ചു. കേസിൽ പ്രതിയായ ഫാ. റോബിൻ വടക്കുഞ്ചേരിയെ സഹായിച്ചെന്നാണ് ആരോപണം. വയനാട് ശിശുക്ഷേമ സമിതി ചെയർമാനായിരിക്കെ സംഭവത്തിലെ വസ്തുതകൾ അറിഞ്ഞിട്ടും മറച്ചുവച്ചെന്നു പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കേസ് അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ഹർജി കോടതി തീർപ്പാക്കി. പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചെന്നു സർക്കാർ വിശദീകരിച്ച സാഹചര്യത്തിലാണിത്.
http://www.manoramaonline.com/news/kerala/police-investigation-on-father-robins-phone-records.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin