Priest Robin vadakkumcheryപേരാവൂര്‍(കൊട്ടിയൂര്‍): പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ ഡി.എന്‍.എ. പരിശോധനയുടെ ഫലം വന്നു. കേസിലെ മുഖ്യ പ്രതി ഫാദര്‍ റോബിന്‍ വടക്കുംചേരിയും പീഡനത്തിനിരയായ പതിനാറുകാരിയുമാണ് നവജാത ശിശുവിന്റെ മാതാപിതാക്കളെന്നാണ് ഡി.എന്‍.എ. ടെസ്റ്റില്‍ സ്ഥിരീകരിച്ചു.
തലശ്ശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലും കേസ് അന്വേഷിക്കുന്ന പേരാവൂര്‍ പോലീസിനുമാണ് ഇത് സംബന്ധിച്ച് തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് വിവരം ലഭിച്ചത്. കേസന്വേഷണത്തില്‍ ഏറ്റവും നിര്‍ണ്ണായകമാണ് വൈദികന്റെ ഡി.എന്‍.എ.പരിശോധന ഫലം.നവജാത ശിശുവിനെ മാറ്റി വൈദികനെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് കോടതിയുടെ അനുമതിയോടെ ഫാദര്‍ റോബിന്റെയും പെണ്‍കുട്ടിയുടെയും നവജാതശിശുവിന്റെയും രക്തസാമ്പിള്‍ ശേഖരിച്ച് ഡി.എന്‍.എ.പരിശോധനക്കയച്ചത്. നവജാതശിശുവിനെ വൈദികന്റെ നിര്‍ദ്ദേശപ്രകാരം വയനാട് വൈത്തിരിയിലെ അനാഥ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ആഴ്ചകള്‍ക്ക് ശേഷം സംഭവം പുറത്തായതോടെ പേരാവൂര്‍ എസ്.ഐ.പി.കെ.ദാസ് അനാഥമന്ദിരത്തിലെത്തി കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ പട്ടുവത്തെ അനാഥമന്ദിരത്തില്‍ പോലീസ് സംരക്ഷണയിലാക്കുകയും ചെയ്തു.
 
പേരാവൂര്‍ സി.ഐ. എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ കേസന്വേഷണം ഊര്‍ജിതമാണ്. മുഴുവന്‍ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്ത പോലീസ് എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. കേസിലെ പ്രതികളുടെ കോള്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും ശേഖരിച്ച പോലീസ് സംഭവത്തില്‍ പ്രതികളുടെ പങ്കിനെക്കുറിച്ച് വിശദമായ തെളിവുകള്‍ ശേഖരിച്ചുകഴിഞ്ഞു.
ഇരിട്ടി ഡി.വൈ.എസ്.പി. പ്രജീഷ് തോട്ടത്തിലിന്റെ കീഴില്‍ പേരാവൂര്‍ സി.ഐ.എന്‍. സുനില്‍ കുമാര്‍, കേളകം എസ്.ഐ. ടി.വി. പ്രജീഷ്, പേരാവൂര്‍ എസ്.ഐ. പി.കെ.ദാസ്, എസ്.ഐ.കെ.എം. ജോണ്‍, എസ്.ഐ. പി.വി. തോമസ്, സി.പി.ഒമാരായ ക.വി.ശിവദാസന്‍,എന്‍.വി.ഗോപാലകൃഷ്ണന്‍, റഷീദ, ജോളി ജോസഫ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
http://www.mathrubhumi.com/news/kerala/kottiyoor-sexual-abuse-case-dna--1.1836162