Tuesday 4 November 2014

15 ലക്ഷം മുതൽ 5കോടി വരെ നേതാക്കൾക്ക് ബാർ കോഴ

Posted on: Tuesday, 04 November 2014


തിരുവനന്തപുരം: സംസ്ഥാനത്ത്  ബാറുകൾ പൂട്ടാതിരിക്കാൻ രാഷ്ട്രീയ നേതാക്കൾക്ക്  15 ലക്ഷം മുതൽ അഞ്ച് കോടി രൂപ വരെ കോഴ വാഗ്ദാനം ചെയ്തതിനു പുറമെ പലർക്കും അ‌ഡ്വാൻസ്  നൽകിയതായും  അറിയുന്നു.

നേതാക്കൾക്കും മന്ത്രിമാർക്കും നൽകാൻ ആദ്യഘട്ടത്തിൽ  ബാറുടമകളിൽനിന്ന്  പതിനഞ്ച് കോടി രൂപ ബാർ അസോസിയേഷൻ പിരിച്ചെന്നാണ് കണക്ക്.  732 ബാറുകളുടെ ഉടമകളിൽനിന്ന്  രണ്ട് ലക്ഷം രൂപ വീതമായിരുന്നു പിരിവ്.  ഇതിനുപുറമെ  അഞ്ചിൽ കൂടുതൽ ബാറുകളുള്ളവർ പത്ത് മുതൽ 25 ലക്ഷം വരെ ഈ ഫണ്ടിലേക്ക് പിരിവ് നൽകി.

കൂടാതെ ഹൈക്കോടതി മുതൽ സുപ്രിംകോടതി വരെയുള്ള കേസുകൾക്ക് ചെലവിനായി മറ്റൊരു പിരിവും നടത്തി. കേസുകൾക്കും കോഴ കൊടുക്കുന്നതിനുമായി  പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന 312 ബാറുകളുടെ ഉടമകളിൽനിന്ന്  പതിനഞ്ച് മുതൽ ഇരുപത്തഞ്ച്  ലക്ഷം വരെ പിരിച്ചെടുത്തു. എഴുപത്തഞ്ച്  കോടിയിലധികം രൂപ ഈ ഇനത്തിൽ അസോസിയേഷന്റെ കൈവശമെത്തി.

രണ്ട് ഇനത്തിലുമായി സമാഹരിച്ച ഫണ്ടിൽ നിന്നാണ്  ഓരോ നേതാക്കൾക്കും നൽകേണ്ട കോഴയുടെ വിഹിതം നിശ്ചയിച്ചത്.

ബാറുടകൾക്ക് അനുകൂലമായ നിലപാടെടുത്ത നേതാക്കൾക്ക്  അവരുടെ സീനിയോറിറ്റി നോക്കി തുക നിശ്ചയിച്ചു. മന്ത്രിമാർക്ക് ഒരുകോടി മുതൽ  അഞ്ച് കോടി രൂപവരെയായിരുന്നു  വാഗ്ദാനം ചെയ്ത കോഴ. കഴിഞ്ഞ പാർലമെന്റ്  തിരഞ്ഞെടുപ്പ് സമയത്ത് പല നേതാക്കൾക്കും ഈ  തുകയുടെ അഡ്വാൻസ് നൽകിയിരുന്നു. ബാർ തുറക്കാൻ കഴിയാതെ വന്നപ്പോൾ രണ്ടാം ഗഡു കൊടുക്കുന്നത് നിറുത്തുകയായിരുന്നു.


തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം പിടികൂടിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
മലബാറിലെ ഒരു  മുതിർന്ന നേതാവിന് കൊടുക്കാൻ അമ്പത് ലക്ഷം രൂപയുമായി  തിരഞ്ഞെടുപ്പ് സമയത്ത്  ബാർ അസോസിയേഷന്റെ നാലംഗ സംഘം  കോഴിക്കോട്ടേക്ക് പോയി. നേതാവിനെ കണ്ട് വരവിന്റെ ഉദ്ദേശം അറിയിച്ചു. അമ്പത് ലക്ഷം കൈയോടെ കൊടുക്കാൻ പെട്ടിയെടുത്തു. എന്നാൽ ഈ നേതാവ് തുക കൈപറ്റിയില്ല. നിങ്ങൾ വന്ന കാര്യത്തിൽ സർക്കാർ തലത്തിൽ തീരുമാനമുണ്ടാകട്ടെ, അതിന് ശേഷം തുക ഒരുമിച്ച്  വാങ്ങാമെന്ന്  അറിയിച്ച് സംഘാംഗങ്ങളെ തിരിച്ചയച്ചു. മടക്കയാത്രയിൽ ഇവരെ തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം പിടികൂടി. വില കൂടിയ മുന്തിയ കാറിലായിരുന്നു ഇവരുടെ യാത്ര. പണമടങ്ങിയ പെട്ടി സീറ്റിനടിയിലായിരുന്നു വച്ചിരുന്നത്. തങ്ങൾ ബിസിനസുകാരാണെന്നും കോഴിക്കോട്ടു നിന്ന് മടങ്ങുകയാണെന്നും നിരീക്ഷക സംഘത്തെ അറിയിച്ചു. കാറിന്റെ ഡിക്കിയും ഉൾഭാഗവും ഓടിച്ച്  പരിശോധിച്ചെങ്കിലും സംശയം ഒന്നും തോന്നാത്തതിനാൽ വിശദ പരിശോധന നടത്താതെ വിട്ടയച്ചു. അപ്പോൾ മാത്രമാണ് സംഘാംഗങ്ങൾക്ക് ശ്വാസം നേരെ വീണത്.

മന്ത്രി കെ. എം.മാണിയുമായി  ബന്ധപ്പെട്ട കോഴ ഇടപാടിൽ അഡ്വാൻസാണ് ഒരു കോടി രൂപയെന്നാണ്  അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ഡോ: ബിജുരമേശ്  ഉന്നയിച്ച ആരോപണം. അഞ്ച് കോടി കൊടുക്കാനായിരുന്നു ധാരണ. എന്നാൽ മന്ത്രി മാണി മന്ത്രിസഭായോഗത്തിലും മറ്റൊരു സന്ദർഭത്തിലും എതിരായ നിലപാട്   എടുത്തതാണ് രണ്ടാം ഗഡു നൽകാതിരുന്നതെന്നാണ്  അസോസിയേഷനുമായി ബന്ധപ്പെട്ടവരുടെ നിലപാട്.


15ലക്ഷം മുതൽ 25 ലക്ഷം രൂപ വരെഭരണത്തിൽ നിർണായക സ്വാധീനമുള്ള പല കോൺഗ്രസ് എം. എൽ. എ മാർക്കും  15 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ നൽകിയിട്ടുണ്ടെന്ന് അസോസിയേഷൻ വക്താക്കൾ പറയുന്നു. സുപ്രിം കോടതിയിലെ കേസിൽ ബാറുടമകൾക്കുവേണ്ടി ഹാജരായ ഒരു അഭിഭാഷകന്  ഫീസിനത്തിൽ നൽകിയത് 50 ലക്ഷം രൂപയാണ്.

എല്ലാവരും വീട്ടിൽ കയറിയില്ല.
മന്ത്രി കെ. എം. മാണിയുടെ വീട്ടിൽ ചെന്ന് കോഴ നൽകിയെന്നാണ്  ബാർ അസോസിയേഷൻ വക്താക്കൾ നൽകുന്ന വിവരം.
അസോസിയേഷന്റെ ഒരു സംഘം തന്നെ ഇതിനായി പോയി.  സംഘംഗങ്ങളിൽ എല്ലാവരും വീട്ടിൽ കയറിയില്ല. പ്രധാനപ്പെട്ട ഒന്ന് രണ്ട് പേർ മാത്രമേ തുക കൈമാറാൻ വീടിനകത്ത് കയറിയുള്ളു. മറ്റുള്ളവർ പുറത്ത് നിന്നു. സംഘമായി പോകാനും കാരണമുണ്ടായിരുന്നെന്ന് അംഗങ്ങൾ പറയുന്നു. മുമ്പ് പല നേതാക്കൾക്കും  വാഗ്ദാനം ചെയ്തതിൽ  മുഴുവൻ തുകയും കൊണ്ടുപോയവർ നൽകിയില്ലെന്ന് അസോസിയേഷൻ അംഗങ്ങൾക്കിടയിൽ ആരോപണമുണ്ടായി. പണം കൊണ്ടുപോയവർ അത് അടിച്ചുമാറ്റി വീതം വച്ചത്രെ. ഈ സംശയം തീർക്കാനാണ് ആരോപണമുന്നയിച്ചവരിൽ ചിലരെ കൂടി  സംഘത്തിൽപ്പെടുത്തിയത്.

 http://news.keralakaumudi.com/news.php?nid=2fbbc3bbcb0b8c5825b4b84be5061ef8

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin