mother teresaവത്തിക്കാന്‍ സിറ്റി: 'പാവങ്ങളുടെ അമ്മ' മദര്‍ തെരേസയെ സപ്തംബര്‍ നാലിന് നടക്കുന്ന ചടങ്ങില്‍വെച്ച് വിശുദ്ധയായി പ്രഖ്യാപിക്കും. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്ക് ഇന്ന് മാര്‍പാപ്പ ഔദ്യോഗികമായി അംഗീകാരം നല്‍കി. വത്തിക്കാനില്‍വെച്ചാകും പ്രഖ്യാപനം.
വിശുദ്ധ പദവി പ്രഖ്യാപനത്തിന് ആവശ്യമായ മദര്‍ തെരേസയുടെ പേരിലുള്ള രണ്ടാമത്തെ അത്ഭുതം കഴിഞ്ഞ ഡിസംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥിരീകരിച്ചിരുന്നു. 
വിശുദ്ധപദവിയിലേക്ക് ഉയര്‍ത്താന്‍ രണ്ട് അത്ഭുതങ്ങള്‍ ആവശ്യമാണ്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യത്തെ അത്ഭുതം നേരത്തേ സ്ഥിരീകരിച്ചിരുന്നു. ബ്രസീല്‍ സ്വദേശിയുടെ തലച്ചോറിലെ ഒന്നിലേറെ മുഴകള്‍ 2008-ല്‍ മദര്‍ െതരേസയുടെ മാധ്യസ്ഥതയാല്‍ സുഖപ്പെട്ടു എന്ന അത്ഭുതമാണ് വത്തിക്കാന്റെ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ കോസസ് ഓഫ് ദ സെയ്ന്റ്സ് ഇത്തവണ സ്ഥിരീകരിച്ചത്. വിശുദ്ധരുടെ മധ്യസ്ഥത്താല്‍ സംഭവിച്ചുവെന്ന് പറയുന്ന അത്ഭുതങ്ങള്‍ വിശകലനംചെയ്യുന്ന വിദഗ്ധസമിതിയാണിത്.
സഭ കരുണയുടെ വര്‍ഷം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി 2016 സപ്തംബര്‍ നാല് മദര്‍ തെരേസയുടെ സ്മരണയ്ക്കായി നീക്കിവെച്ചിരിക്കുകയാണ്. ആ ദിവസംതന്നെയാണ് മദറിനെ വിശുദ്ധയാക്കുന്ന ചടങ്ങും നടക്കുക. 
1997-ല്‍ അന്തരിച്ച മദര്‍ തെരേസയെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2003-ല്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മദറിന്റെ പേരിലെ ആദ്യത്തെ അത്ഭുതത്തിന് അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. മദറിന്റെ മധ്യസ്ഥതയാല്‍ ബംഗാളി വനിത മോണിക്ക ബെസ്രയുടെ വയറ്റിലെ മുഴ മാറിയെന്നതായിരുന്നു ഈ അത്ഭുതം.
ഇന്ന് മാസിഡോണിയയില്‍ സ്ഥിതിചെയ്യുന്ന സ്‌കോപ്ജെയില്‍ 1910-ല്‍ ജനിച്ച ആഗ്‌നസാണ് പിന്നീട് മദര്‍ തെരേസയായത്. 1949-ല്‍ അവര്‍ 'മിഷനറീസ് ഓഫ് ചാരിറ്റി' സന്യാസസമൂഹം സ്ഥാപിച്ചു. ജീവിതം മുഴുവന്‍ കൊല്‍ക്കത്തയിലെ ദരിദ്രരുടെയും അനാഥരുടെയും രോഗികളുടെയും സേവനത്തിനായി നീക്കിവെച്ചു. സേവനങ്ങള്‍ മാനിച്ച് മദറിന് 1979-ല്‍ സമാധാനത്തിനുള്ള നൊബേല്‍സമ്മാനം ലഭിച്ചു.
http://www.mathrubhumi.com/news/world/pope-francis-approves-mother-teresa-elevation-to-sainthood-malayalam-news-1.930855