Tuesday 12 April 2016

ഫാദർ ടോം ഉഴുന്നാലിലിനെ വിട്ടയക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ

അഗസ്റ്റസ് സേവ്യര്‍ 11-04-2016 - Monday
യമനിലെ ഏഡനിൽ നിന്നും ഇസ്ലാമിക് ഭീകരർ തട്ടികൊണ്ടു പോയ സലേഷ്യൻ പുരോഹിതൻ, ഫാദർ തോമസ് ഉഴുന്നാലിലിനെ വിട്ടയക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച്ചത്തെ പ്രഭാഷണത്തിൽ, അതിന് ഉത്തരവാദികളായവരോട് അഭ്യർത്ഥിച്ചു. 

കലാപബാധിതമായ യെമനിലെ ഏഡനിൽ പ്രവർത്തിക്കുന്ന മിഷിനറീസ് ഓഫ് ചാരിറ്റിയുടെ കെയർ ഹോമിൽ, മാർച്ച് 4 -ാം തിയതി ISIS ഭീകരർ നടത്തിയ ആക്രമണത്തിൽ നാലു സന്യാസിനികളടക്കം 16 പേർ കൊല്ലപ്പെടുകയും ഫാദർ ഉഴുന്നാലിനെ തട്ടികൊണ്ടു പോവുകയും ചെയ്തിരുന്നു. 

'വിശുദ്ധവാരത്തിൽ ഫാദർ ഉഴുന്നാലിൽ കുരിശിലേറ്റപ്പെടും' എന്ന വാർത്ത പ്രചരിച്ചതോടെ, സംഭവം അന്താരാഷ്ട്ര സമൂഹത്തിനു മുന്നിലെത്തി. ഉടനെ ഇന്ത്യാ ഗവൺമെന്റ് ഇടപെടുകയും, വൈദികൻ ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ഗവൺമെന്റും സഭാ നേതൃത്വവും അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടിയുള്ള ശ്രമം തുടരുകയാണ്. 

ഉത്ഥിതനായ ക്രിസ്തു നല്കുന്ന പ്രത്യാശയിൽ, ഫാദർ ടോമിനെയും മദ്ധ്യപൂർവ്വദേശത്തുള്ള കലാപഭൂമികളിൽ ഇസ്ലാമിക് ഭീകരർ തട്ടികൊണ്ടു പോയിട്ടുള്ള മറ്റുള്ളവരേയും വിട്ടയക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ അന്നത്തെ സുവിശേഷഭാഗം പരാമർശിച്ചു കൊണ്ട് ആവശ്യപ്പെട്ടു. 

യേശു ഉയിർത്തെഴുന്നേറ്റതിനു ശേഷം, ഗലീലിയായിൽ തന്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടത് വിവരിക്കുന്ന സുവിശേഷ ഭാഗം വിശദീകരിച്ചുകൊണ്ട് പിതാവ് പറഞ്ഞു. "അവരെല്ലാം സ്വന്തം തൊഴിലിലേക്കു തിരിച്ചു പോയി. രാത്രി മുഴുവൻ വലയിട്ടിട്ടും അവർക്കൊന്നും ലഭിച്ചില്ല. ഒരർത്ഥത്തിൽ, ശൂന്യമായ വല, ശിഷ്യന്മാരുടെ മനസിന്റെ പ്രതീകമായിരുന്നു. അവർ എല്ലാം ഉപേക്ഷിച്ച് യേശുവിന്റെ കൂടെ ചേർന്നവരാണ്. 'യേശു മരിച്ചു; ഇനിയെന്ത്?' അവരെല്ലാം സ്വയം ചോദിച്ച ചോദ്യം അതായിരുന്നു. 

ആ സമയത്താണ് യേശു അവർക്ക് പ്രത്യക്ഷപ്പെടുന്നത്. ഒന്നുകൂടി വലയിറക്കാൻ കരയിൽ നിന്ന യേശു അവരോട് പറഞ്ഞു. അത് യേശുവാണെന്ന് അവർക്ക് മനസിലായില്ലായിരുന്നു. പക്ഷേ അവർ വീണ്ടും വലയിറക്കി. വലപൊക്കിയപ്പോൾ, അത് കീറി പോകത്തക്കവിധം വല നിറയെ മീൻ ലഭിച്ചു. അപ്പോഴാണ്, അവർ യേശുവിനെ തിരിച്ചറിഞ്ഞത്. അത്യന്തം അഹ്ളാദത്തോടെ അവർ കരയിലേക്ക് കുതിക്കുന്നു. പത്രോസാകട്ടെ, ഉയിർത്തെഴുന്നേറ്റ തന്റെ കർത്താവിനെ കണ്ട് ആഹ്ളാദം അടക്കാനാവാതെ, കടലിലേക്ക് ചാടി കരയിലേക്ക് നീന്തുകയാണ്! 

ഈസ്റ്ററിന്റെ എല്ലാ ആകാംക്ഷയും വിശ്വാസവും യേശുശിഷ്യന്മാരുടെ ഈ പ്രവർത്തികളിൽ അടങ്ങിയിരിക്കുന്നു. യേശുവിന്റെ കുരിശുമരണത്തെ തുടർന്നുണ്ടായ എല്ലാ നിരാശയും നിസ്സഹായതയും അതോടെ അപ്രത്യക്ഷമാകുന്നു. ഉയിർത്തെഴുന്നേറ്റ യേശു എല്ലാം രൂപാന്തരപ്പെടുത്തുന്നു! ആ പ്രകാശത്തിൽ അന്ധകാരം നീങ്ങി; അപ്പോൾ ഫലരഹിതമായ അവരുടെ പ്രവർത്തനങ്ങൾക്ക് ഫലമുണ്ടായി; നിരാശയും ക്ഷീണവും വിട്ടൊഴിഞ്ഞു. യേശു നമ്മോടു കൂടെയുണ്ട് എന്നറിഞ്ഞപ്പോൾ ശിഷ്യർ ആഹ്ളാദഭരിതരായി. 

തിന്മയുടെയും ദുരിതങ്ങളുടെയും അന്ധകാരം നമ്മുടെ ജീവിതത്തിലെ പ്രകാശത്തെ ഇല്ലാതാക്കുന്നുവെന്ന് നാം ഭയപ്പെടുന്നുണ്ട്. പക്ഷേ യേശു നമ്മുടെയെല്ലാം ജീവിതത്തിൽ പ്രകാശം തിരിച്ചു കൊണ്ടുവരും എന്ന ഉറപ്പാണ് ഈസ്റ്റർ നമുക്ക് നൽകുന്നത്." 

"ഈസ്റ്റർ പ്രകാശത്തിന്റെ സന്ദേശമാണ്. കഷ്ടപ്പെടുന്നവർക്കും ഏകാന്തതയിൽ തള്ളപ്പെട്ടവർക്കും ദുരന്തങ്ങളിലൂടെ ജീവികുന്നവർക്കും ഈസ്റ്ററിന്റെ പ്രത്യാശയും പ്രകാശവും സാന്ത്വനമേകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം." 

ഉത്ഥിതനായ ക്രിസ്തു നല്കുന്ന ഈ പ്രത്യാശമൂലം, ഫാദർ ടോമിനെയും കലാപഭൂമികളിൽ ഇസ്ലാമിക് ഭീകരർ തട്ടികൊണ്ടു പോയിട്ടുള്ള മറ്റുള്ളവരേയും വിട്ടയക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചു. 

"യേശുവിന്റെ സ്നേഹവും കരുണയും നമ്മുടെ ജീവിതം പ്രകാശപൂർണ്ണമാക്കട്ടെ." എന്ന ആശംസയോടെ പിതാവ് പ്രഭാഷണം അവസാനിപ്പിച്ചു.
http://pravachakasabdam.com/index.php/site/news/1144

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin