Friday 23 May 2014


കത്തോലിക്കാ പുരോഹിതരെ വിവാഹം ചെയ്യാന്‍ അനുവദിക്കണം: മാര്‍പ്പാപ്പയ്ക്ക്‌ കാമുകിമാരുടെ കത്ത്‌!

 

  1. Catholic Priest's Celibacy
  2. Drop Celibecy
  3. Letter To Pope
  4. pope Francis
  5. Vatican City

വത്തിക്കാന്‍സിറ്റി: തങ്ങളുടെ കാമുകന്‍മാരായ പുരോഹിതരെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വത്തിക്കാനിലെ പുരോഹിതന്‍മാരുടെ കാമുകിമാര്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയ്‌ക്ക് കത്തെഴുതി. 26 ഇറ്റാലിയന്‍ യുവതികള്‍ ഫോണ്‍ നമ്പര്‍ സഹിതം ഒപ്പിട്ട കത്താണ്‌ കഴിഞ്ഞ ദിവസം മാര്‍പ്പാപ്പയ്‌ക്ക് ലഭിച്ചത്‌. ആദ്യമായാണ്‌ പുരോഹിതന്‍മാരുടെ 'കാമുകിമാര്‍' സംഘടിച്ച്‌ രംഗത്തെത്തുന്നത്‌.
തങ്ങള്‍ കത്തോലിക്കാ സഭയിലെ പുരോഹിതന്‍മാരുമായി പ്രണയത്തിലാണെന്നും ഇവരെ വിവാഹം കഴിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന അപേക്ഷയുമാണ്‌ കത്തിലുള്ളത്‌. ഇതിനായി സഭയുടെ വിവാഹവിലക്ക്‌ പുന:രവലോകനത്തിന്‌ വിധേയമാക്കണമെന്നും കാമുകിമാരുടെ കത്തില്‍ ആവശ്യമുണ്ട്‌. രഹസ്യമായി ബന്ധം തുടരണോ പൗരോഹിത്യം ഉപേക്ഷിച്ച്‌ വിവാഹം കഴിക്കണോ എന്ന ധര്‍മ്മ സങ്കടത്തിലാണ്‌ തങ്ങളുടെ പ്രിയതമരെന്നും കത്തില്‍ പറയുന്നു.
'ഞങ്ങള്‍ അവരെ സ്‌നേക്കുന്നു, അവര്‍ ഞങ്ങളെയും. പലപ്പോഴും സുന്ദരമായ ബന്ധങ്ങളെ പരിത്യജിക്കാനുള്ള ശ്രമങ്ങള്‍ ഫലവത്താകില്ല. രണ്ട്‌ വ്യക്‌തികള്‍ തമ്മില്‍ മനസ്സുകൊണ്ട്‌ അടുക്കുമ്പോഴും പൂര്‍ണ്ണമായി സ്‌നേഹിക്കാനാവാത്ത അവസ്‌ഥ വേദനാജനകമാണ്‌'- തങ്ങളുടെ സ്‌നേഹിതര്‍ക്കൊപ്പം ജീവിക്കാനാവാത്തതിലെ വേദന യുവതികള്‍ മാര്‍പ്പാപ്പയുമായി പങ്കുവെക്കുന്നു. വത്തിക്കാനില്‍ നിന്നുള്ള വെബ്‌സൈറ്റായ 'വത്തിക്കാന്‍ ഇന്‍സൈഡര്‍' വഴിയാണ്‌ കത്തിലെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്‌.
പുരോഹിതരുടെ ബ്രഹ്‌മചര്യത്തെ 2010-ല്‍ പുറത്തിറക്കിയ പുസ്‌തകത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ പിന്തുണച്ചിരുന്നു. കഴിഞ്ഞ പത്തു നൂറ്റാണ്ടിനിടയില്‍ പുരോഹിതരുടെ ബ്രഹ്‌മചര്യം കുഴപ്പങ്ങളേക്കാളേറെ നന്‍മായാണുണ്ടാക്കിയത്‌ എന്നതിനാല്‍ താന്‍ ബ്രഹ്‌മചര്യത്തെ പിന്തുണക്കുന്നതെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ തന്റെ ''ഓണ്‍ ഹെവന്‍ ആന്‍ഡ്‌ എര്‍ത്ത്‌'' എന്ന പുസ്‌തകത്തില്‍ പറയുന്നു. എന്നാല്‍ ബ്രഹ്‌മചര്യം അച്ചടക്കത്തിന്റെ ഭാഗമാണെന്നും വിശ്വാസത്തിന്റെ പ്രശ്‌നമല്ലെന്നും കാലക്രമത്തില്‍ പുരോഹിതരുടെ വിവാഹവിലക്ക്‌ മാറിയേക്കാമെന്നും അദ്ദേഹം പുസ്‌തകത്തില്‍ വ്യക്‌തമാക്കുന്നുണ്ട്‌.
ആയിരം വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്നതാണ്‌ കത്തോലിക്കാ പുരോഹിതരുടെ ബ്രഹ്‌മചര്യം. വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന്‌ പുരോഹിതര്‍ വിവാഹത്തിനായി പൗരോഹിത്യം ഉപേക്ഷിച്ചിട്ടുണ്ട്‌. [അതിലൊന്നാണ് ചിക്കാഗോ സീറോമലബാ൪ സഭയിലെ ഫാ.ജോജി, ഫാ.സക്രിയ തോട്ടവേലി, ഫാ.സാശ്ശേരില്‍] ഇറ്റലിയില്‍ മാത്രം ആറായിരത്തിലേറെ പുരോഹിതര്‍ ഇത്തരത്തില്‍ പൗരോഹിത്യം ഉപേക്ഷിച്ചതായി പ്രമുഖ ക്രിസ്‌ത്യന്‍ വെബ്‌സൈറ്റായ 'ക്രിസ്‌ത്യന്‍ ടുഡെ' റിപ്പോര്‍ട്ടു ചെയ്യുന്നു. പുരോഹിതരുടെ കാമുകിമാരുടെ കത്തിന്റെ വെളിച്ചത്തില്‍ പുരോഹിതരുടെ ബ്രഹ്‌മചര്യം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്‌.
 http://www.mangalam.com/latest-news/185105

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin