Saturday 20 June 2015

ക്രിസ്തീയ സഭകളും മതപരിവര്‍ത്തനവും
visit: www.almayasabdam.com

Dr. K.J. Johnson Madampam 



മതപരിവര്‍ത്തനത്തിന്റെ ആവശ്യമില്ലെന്നു, ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചിരിക്കുന്നതു കത്തോലിക്കാസഭയുടെ മാത്രമല്ല, ക്രിസ്തുമതത്തിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ്. സത്യ വിരുദ്ധമായി ബൈബിൾ വ്യാഖ്യാനിച്ചു മത പ്രചരണം നടത്തുന്നവരാണ് സഭയിലും സമൂഹത്തിലും ഭിന്നിപ്പ് ഉണ്ടാക്കുന്നത്. ദൈവരാജ്യസന്ദേശം ഉൽഘോഷിക്കാൻ യേശു തന്റെ പരസ്യ ജീവിതകാലത്ത് 72 ശിഷ്യന്മാരെ തെരഞ്ഞെടുത്തയച്ചു. വിജാതീയരുടെ അടുത്തേക്ക് പോകരുത്, സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കയുമരുത്, പ്രത്യുത ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ട് പോയ ആടുകളുടെ അടുത്തേക്ക് പോകുവിന്‍ എന്ന് പറഞ്ഞാണ് യേശു അവരെ അയച്ചത് (മത്തായി 10: 5- 6., ലൂക്കാ10:1). ഉഥാനത്തിനുശേഷം ജെരുസലെമിലും യൂദയ മുഴുവനിലും ലോകത്തിന്റെ അതിര്‍തികള്‍ വരെയും നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും എന്ന് പറഞ്ഞു. അനുതാപത്തിന്റെ സുവിശേഷ പ്രഘോഷണത്തിനായി യേശു ചുമതലപ്പെടുത്തിയത്, അവിടുന്ന് തെരഞ്ഞെടുത്തു പരീശീലനം നല്കി പാപമോചനത്തിനുള്ള പ്രത്യേക 
അധികാരങ്ങളും രോഗശാന്തിക്കുള്ള വരങ്ങളും നൽകിയ അപ്പസ്തോലെന്മാരെയായിരുന്നു. അതും പരിശുദ്ധ ആൽമാവിനാൽ അഭിഷിക്തരായി, ആല്മീയ വരങ്ങളാല്‍ നിറഞ്ഞതിനു ശേഷം മാത്രം (അപ്പ.പ്രവര്ത്തി്.1:8). മാനസാന്തരത്തിനുശേഷം പിന്നീട് അപ്പോസ്തോലസംഘതോട് ചേർക്കപ്പെട്ട വി. പൌലോസും അപ്പോസ്തോലൻമാരുടെ ശിഷ്യഗണങ്ങളും ഈ ദൌത്യത്തില്‍ പങ്കാളികളായിക്കൊണ്ട് യേശു ഏല്പിച്ച സുവിശേഷ ദൌത്യം വിജയകരമായി പൂര്ത്തിയാക്കി. സൽപ്രവൃത്തികളിലൂടെ പരമഗുരുവിനു സാക്ഷ്യം വഹിച്ച് ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുക എന്നതാണ് ഓരോ ക്രിസ്ത്യാനിയുടെയും പ്രേഷിത ദൗത്യം (മത്തായി 5,16). അതാണല്ലോ തോമാസ്ലീഹായിലൂടെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു വന്ന കേരള സുറിയാനി സഭയുടെ പാരമ്പര്യം. അത്മാവിന്റെ ഏകത്വവും, ജാതി, മത, വര്‍ണ, വര്‍ഗങ്ങള്‍ക്കതീതമായ വിശ്വമാനവീകതയല്ലേ യേശുവിന്റെ സുവിശേഷം. ഇതേ സന്ദേശം തന്നെയല്ലേ ശ്രീബുദ്ധനും, ശങ്കരാചാര്യരും, ഗുരുനാനാക്കും, വിവേകാനന്ദ സ്വാമികളും മറ്റു അനേകം ഋഷിവര്യന്മാരും മാനവരാശിക്ക് നൽകിയത്. അപ്പോൾ മിഷനറി പ്രവർത്തനം എന്ന് പറഞ്ഞു മനുഷ്യരെ മതപരിവർത്തനം നടത്തി ലത്തീൻ, സുറിയാനി, മലങ്കര, ദളിത് ക്രിസ്ത്യൻ, യാക്കോബായ, പെന്റകൊസ്തു എന്നിങ്ങനെ മനുഷ്യരെ ഭിന്നിപ്പിച്ചു നിര്‍ത്തുന്നത് എന്തിനാണ്?

ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ ഇടയിലേക്ക് മാത്രമാണ് താൻ അയയ്ക്കപ്പെട്ടിരിക്കുന്നത് (മത്തായി 15,24) എന്നരുൾ ചെയ്ത വിശ്വഗുരുവിന്റെയും, മറ്റാരിലും രക്ഷയില്ല. ആകാശത്തിന് കീഴെ മനുഷ്യരുടെ ഇടയിൽ യഹൂദർക്ക് രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല (അപ്പ.പ്രവ 4.12, 5.31), എന്ന പത്രോസ് ശ്ലീഹായുടെ വചനവും വളച്ചൊടിച്ചും കൂട്ടിച്ചേർത്തും, ലോകത്തിന്റെ ഏക രക്ഷകനായി അവതരിപ്പിച്ചു, മിഷനറി പ്രവർത്തനത്തിന്റെ പേരിൽ സാംസ്കാരിക അധിനവേശം നടത്തുന്നവരല്ലേ മതത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നതും ഗുരുവിനെ നിന്ദിക്കുന്നതും. യേശുവിനെ ഏറ്റവും അടുത്ത് അറിഞ്ഞിരുന്ന പത്രോസ്, തോമസ്‌, യൂദാ തദേവൂസ്, ഫിലിപ്പ്, മഗ്ദ്ധലനാ മറിയം എന്നിവര്‍ രചിച്ച സുവിശേഷങ്ങള്‍ എങ്ങനെ ബൈബിളില്‍നിന്നും  ഒഴിവാക്കപ്പെട്ടു?

ആദിമസഭയില്‍ സഭയില്‍ യാഹൂദരോടല്ലാതെ മറ്റാരോടും അപ്പസ്തോലന്മാര്‍ സുവിശേഷം പ്രസംഗിച്ചിരുന്നില്ല (അപ്പ.പ്രവര്‍.11:19). പിന്നീട് പൌലോസിന്റെ മാനസാന്തരതിനുശേഷം ഒരു ദര്‍ശനത്തിലൂടെ സന്ദേശം ലഭിച്ചതിനുശേഷമാണ് വിജാതിയരോട് പത്രോസ് സുവിശേഷം പ്രസംഗിക്കുന്നതുതന്നെ. അപ്പോള്‍ ലോകമെങ്ങും ചിതറപ്പെട്ടുപോയ യെഹൂദരുടെ അടുക്കലേയ്കാണ് യേശു ശിഷ്യന്മാരെ അയച്ചതെന്ന് വ്യക്തമാണല്ലോ. എല്ലാ ജനതകളും എന്നത് പിന്നീട് മിഷനറിമാര്‍ തിരുത്തിയാതാകാം. യേശു അങ്ങനെ നിര്ദേശിച്ചിരുന്നുവെങ്കില്‍ പത്രോസ് വിജാതീയരോട് സുവിശേഷം പ്രസംഗിക്കാന്‍ ദര്‍ശനം ലഭിക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലായിരുന്നല്ലോ. ഇസ്രായേലിനു അനുതാപവും പാപമോചവും നല്‍കാന്‍  ദൈവം യേശുവിനെ നാഥനും രക്ഷകനുമായി തന്റെ വലതു ഭാഗത്തേയ്ക്ക് ഉയര്ത്തി എന്ന് പത്രോസ് ന്യായാധിപസംഘത്തോട് പറയുന്നു (അപ്പ.പ്രവൃ. 5:31).

യേശുനാഥന്റെ ശിഷ്യന്മാർ യഹൂദരായിരുന്നു. അവർ കിസ്തുവിനെ അനുഗമിക്കുമ്പോഴും യഹൂദ മതവിശ്വാസമോ ആചാരങ്ങളോ ഉപേക്ഷിച്ചിരുന്നില്ല. പിൽകാലത്ത് പല ജാതിയിലും വംശത്തിലും പെട്ടവർ ക്രിസ്തുമാർഗം സ്വീകരിച്ചു. ഭാരതത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പല ഗുരുക്കുന്മാരെയും അനുഗമിക്കുന്നവരുണ്ട്. പക്ഷെ അതിനു മതം മാറേണ്ട കാര്യമില്ല. മതം മാറ്റുക എന്നത് മത നേതൃത്വത്തിന്റെയും പുരോഹിതരുടേയും ആവശ്യമാണ്‌. സംഭാവനയായി വന്‍തുക  വിദേശത്തുനിന്നു കൈപറ്റുകയും, തങ്ങളുടെ സമുദായത്തിൽപെട്ടവരുടെ എണ്ണം കാണിച്ച്, രാഷ്ട്രീയ നേതൃത്വവുമായി വിലപേശി സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുകയും മതവിശ്വാസം വിറ്റ് മികച്ച ലാഭാമുണ്ടാക്കുകയും ആണ് മതപരിവർത്തനം നടത്തുന്നവരുടെ ലക്‌ഷ്യം. ജെറുസലേം ദൈവാലയത്തിൽ കച്ചവടം നടത്തിയവരെ യേശു ചാട്ടവാർ കൊണ്ട് അടിച്ചോടിച്ചു. പക്ഷെ ഇന്ന് സഭയെ  നയിക്കേണ്ട പലരും യേശുവിനെത്തന്നെ വില്പനച്ചരക്കാക്കുന്നു. ഭാവിയിൽ വ്യാജ ഉപദേഷ്ടാക്കളും വ്യാജ പ്രവാചകൻമാരും സഭയിൽ കടന്നു കൂടുമെന്ന് യേശുവും അപ്പോസ്തോലാൻമാരും തന്ന മുന്നറിയിപ്പുകൾ ബൈബിളിൽ ഉണ്ട്. അല്മാവിനാൽ നയിക്കേണ്ടുന്നതിനു പകരം പണവും ആടംഭരവുമാണ് ഇവർക്ക് മുഖ്യം. ഏതു ക്രിമിനൽ കേസിൽപെട്ടാലും അന്ധകാരത്തിന്റെ ശക്തികൾ ഇവരെ രക്ഷിക്കുന്നു. പാവപ്പെട്ടവരോട്‌ കരുണ കാണിക്കാതെ സമ്പന്നരോടും സ്വാധീനം ഉള്ളവരോടുംമാത്രം ഇവർ ചങ്ങാത്തം പുലർത്തുന്നു. വിശ്വാസികളെ തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനായി ഇവർ ഉപയോഗിക്കുന്നു. ഇത്തരം വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാമെന്ന് യേശുവും ശിഷ്യന്മാരും പറഞ്ഞിട്ടുണ്ട്. ഫലത്തിൽനിന്നും വൃക്ഷത്തെ തിരിച്ചറിയാം. അത്മാവിന്റെ ഫലങ്ങൾ ഇല്ലാതെ സഭയെ നയിക്കുന്നവർ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ്. അവരുടെ വക്രതയിൽ കുടുങ്ങാതിരിക്കുക.  സാധാരണ  മതവിശ്വാസികളെ ചൂഷണം ചെയ്തിരുന്ന പുരോഹിതന്മാരെ അണലി സന്തതികളെന്നും കുറുക്കന്മാരെന്നും വെള്ളയടിച്ച കുഴിമാടങ്ങളെന്നും വിളിച്ച യേശുനാഥനോ ശിഷ്യന്മാരോ ഒരു മതവും സ്ഥാപിച്ചിട്ടില്ലെന്നും യേശു പഠിപ്പിച്ച സനാതന സത്യങ്ങളും മൂല്യങ്ങളും ലാഭം മാത്രം ലക്ഷ്യമിട്ട് യേശുവിനെ മൊത്തമായും ചില്ലറയായും വില്പന നടുത്തുന്ന സഭകളുടെ  പ്രബോധനങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.

കന്നുകാലികളെ മേയ്ച്ചു  നടന്ന പാവം ഗോപാലനെ ഒരു ദിവസം സ്നാനപ്പെടുതി ‘ഷെപ്പേട്’ എന്ന് പേരിട്ടു, ഇനി മുതല്‍ ആടുകളെ മാത്രം മേയ്ച്ചാല്‍ മതി എന്ന് ഉപദേശം കൊടുത്ത് വിദേശത്ത് നിന്ന് വന്‍തുക സംഭാവന വാങ്ങിച്ച് ആര്‍ഭാടമായി ജീവിക്കുന്ന പുരോഹിതന്മാര്‍ക്കും ഉപദേശിമാര്‍ക്കും ഫ്രാന്‍സിസ് മാര്‍പാപ്പായുടെ മതപരിവര്‍ത്തനത്തിന് എതിരായ ആഹ്വാനം എളുപ്പം ഉള്‍ക്കൊള്ളാനാകുമെന്നു കരുതുന്നില്ല.

johnsonkj2000@yahoo.com

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin