Tuesday 16 June 2015

അഭയ കേസ് : തൊണ്ടി മുതൽ നശിപ്പിച്ച കേസിലെ ഫയലുകൾ കണ്ടെത്തിയില്ല: സി.ബി.ഐ
Posted on: Tuesday, 16 June 2015


കൊച്ചി: അഭയ കേസിൽ തൊണ്ടി മുതലുകൾ നശിപ്പിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട പഴയ ഫയലുകളും രേഖകളും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. അഭയ കേസിലെ തെളിവുകളും തൊണ്ടി മുതലുകളും നശിപ്പിച്ചുവെന്ന കേസിൽ അന്വേഷണം പൂർത്തിയായെന്നും 30ന് വിചാരണ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകാനാവുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി വി. ദേവരാജ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
അഭയ കേസിലെ തൊണ്ടി മുതൽ നശിപ്പിച്ചതിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന കെ.ടി. മൈക്കിൾ നൽകിയ ഹർജിയിലാണ് സി.ബി.ഐ സത്യവാങ്മൂലം നൽകിയത്.

കോട്ടയത്തെ പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ നിന്ന് അഭയയുടെ ജഡം പുറത്തെടുത്ത് ഇൻക്വസ്റ്റ് തയ്യാറാക്കിയത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ വി.വി. അഗസ്റ്റിന്റെ നേതൃത്വത്തിലാണ്. അഭയ ധരിച്ചിരുന്ന വസ്ത്രങ്ങൾ, വെളുത്ത ശിരോവസ്ത്രം, ഒരു പ്ളാസ്റ്റിക് ബോട്ടിൽ, ഒരു ജോടി ലേഡീസ് ചെരുപ്പ് എന്നിവ തൊണ്ടി മുതലായി രേഖപ്പെടുത്തിയാണ് ആർ.ഡി.ഒ (സബ് ഡിവിഷണൽ മജിസ്ട്രേട്ട്) മുമ്പാകെ സമർപ്പിച്ചത്. പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ച് ആത്മഹത്യയാണെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് അന്വേഷണം നടത്തിയ സി.ബി.ഐ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് അഭയയുടെ ശിരോവസ്ത്രമുൾപ്പെടെ വസ്ത്രങ്ങൾ നശിപ്പിച്ചുവെന്നും ഇതിൽ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കെ.ടി. മൈക്കിൾ ഹൈക്കോടതിയിലെത്തിയത്.

 സി.ബി.ഐ സത്യവാങ്മൂലത്തിൽ പറയുന്നത് :
കോട്ടയം ആർ.ഡി.ഒ ഓഫീസിലെ 1992 -1993 കാലഘട്ടത്തിലെ തൊണ്ടി മുതൽ വിട്ടു നൽകുന്നതു സംബന്ധിച്ച രജിസ്റ്റർ, അവകാശികളില്ലാത്ത വസ്തുക്കളുടെ രജിസ്റ്റർ എന്നിവ സൂക്ഷ്മമായി പരിശോധിച്ചു. ഇക്കാലയളവിൽ അഭയ കേസിന്റെ വസ്തുതകളും തെളിവുകളും കൈകാര്യം ചെയ്ത 48 പേരെ ചോദ്യം ചെയ്തു. ആർ.ഡി.ഒ ഓഫീസിലെ എൽ.ഡി ക്ളാർക്കായിരുന്ന മുരളീധരൻ കൈകാര്യം ചെയ്തിരുന്ന ഫയലുകൾ കണ്ടെത്താൻ ഏറെ പരിശ്രമിച്ചു. ഇതൊന്നും ലഭിച്ചില്ല. ആർ.ഡി.ഒ ഓഫീസിൽ നിന്ന് അഭയ കേസിലെ കൂടുതൽ റെക്കോഡുകളോ ഫയലുകളോ കണ്ടെത്താൻ കഴിഞ്ഞില്ല. ഇക്കാലയളവിൽ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലും ആർ.ഡി.ഒ ഓഫീസിലുമുള്ളവ കണ്ടെത്തി ചോദ്യം ചെയ്യേണ്ടി വന്നു. ഇതിനാൽ അന്വേഷണത്തിൽ കാലതാമസം വന്നു. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടും രേഖകളും ഉന്നത ഉദ്യോഗസ്ഥരുടെ സൂക്ഷ്മപരിശോധനയ്ക്കും അനുമതിക്കുമായി സമർപ്പിച്ചു. ജൂൺ 30നകം അന്തിമ റിപ്പോർട്ട് കോടതിയിൽ നൽകാനാവും.

 http://news.keralakaumudi.com/news.php?nid=99243f87f91c51a1c5c5975fdc530bd3

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin