Saturday 27 June 2015

ആരാണാദ്യം വന്നത്, യേശുവോ അതോ തോമ്മായോ?

അല്ലയൊ അല്ല:  പവ്വത്തിലും,  മാ൪. അങ്ങാടിയത്തും ആണ്  ആദ്യം വന്നത്......

 http://almayasabdam.blogspot.com.au/

യേശുവിന്‍റെ ജനനസമയത്ത് നക്ഷത്രത്തിന്റെ ഗതി നിര്‍ണയിച്ചു പൌരസ്ത്യ ദേശത്തുനിന്നു മൂന്നു ജ്ഞാനികള്‍ ബേതലഹേമില്‍ ചെന്ന് ഉണ്ണി യേശുവിനെ കണ്ടു വണങ്ങിയതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ആര്യഭടനെയും വരാഹമിഹിരനെയും പോലെ ജ്യോതിശാസ്ത്രത്തില്‍ അവഗാഹം നേടിയിരുന്ന ഭാരതീയ ഋഷിവര്യന്മാരല്ലാതെ മറ്റാരാകാനാണ്? പാലസ്തീന് കിഴക്കായി അക്കാലത്ത് അറിവും സംസ്ക്കാരവുമുള്ള ദേശമായി ആര്‍ഷഭാരതം മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. നളന്ദയും തക്ഷശിലയും വിക്രംശിലയും പോലയുള്ള പ്രാചീനഭാരതത്തിലെ വിശ്വവിദ്യാലയങ്ങള്‍ ലോകപ്രസിദ്ധമായിരുന്നല്ലോ. സ്വാമി രാമ എഴുതിയ 'ലിവിംഗ് വിത്ത്‌ ദ ഹിമാലയന്‍ മാസ്റ്റേഴ്സ്' എന്ന പുസ്തകത്തില്‍ യേശു ധ്യാനനിരതനായി ഇരുന്നതെന്ന് പറയപ്പെടുന്ന ഒരു ഗുഹ ‘നാഥ്‌’ സന്ന്യാസി പരമ്പര ഇന്നും പരിപാവനമായി കാത്തു സൂക്ഷിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. യേശുനാഥന്‍ അവരുടെ സന്ന്യാസപരമ്പരയിലെ പൂര്‍വികന്‍ ആണെന്നാണ്‌ ഈ സന്ന്യാസിമാര്‍ അവകാശപ്പെടുന്നത്. പ്രശസ്ത ക്രൈസ്തവ മിഷനറി ആയിരുന്ന സാധു സുന്ധര്‍സിംഗ് തന്‍റെ ഹിമാലയന്‍ യോഗിമാരുമായുള്ള സഹവാസതിനിടെ യേശുനാഥനെ അതീവ ഭക്തിയോടെ പരമഗുരുവായി കണക്കാക്കുന്ന, കുരിശുമാല ധരിച്ച സന്ന്യാസിമാരെ കണ്ടുമുട്ടിയതായും അവരുടെ ആശ്രമത്തില്‍ അദ്ധേഹം ചെലവഴിച്ചതായും എഴുതുന്നു. 12 വയസ്സ് മുതല്‍ 30 വയസ്സുവരെയുള്ള യേശുവിന്‍റെ ജീവിതത്തെക്കുറിച്ച് ബൈബിളില്‍ യാതൊരു വിവരവുമില്ല. ദിവ്യശിശുവായ യേശുവിനെ കാണാന്‍ വളരെയധികം യാത്ര ചെയ്ത ഋഷിവര്യന്മാര്‍ ബാല്യകാലം പിന്നിട്ട യേശുവുമായി തീര്‍ച്ചയായും ബന്ധം സ്ഥാപിക്കുകയും അവരുടെ സ്വാധീനഫലമായി ഹിമാലയത്തില്‍ എത്തിയിരിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. യേശുവിന്‍റെ ബാല്യകാലവും പരസ്യജീവിത കാലവും വിശദീകരിക്കുന്ന ബൈബിള്‍ സുദീര്‍ഘമായ 18 വര്‍ഷങ്ങളെക്കുറിച്ച് എന്തുകൊണ്ട് മൌനം പാലിക്കുന്നു. ഭാരതീയ ആധ്യാല്മികപാരമ്പര്യത്തില്‍ ഒരാള്‍ സന്ന്യാസം സ്വീകരിച്ചുകഴിഞ്ഞാല്‍ അയാളുടെ ബാല്യത്തിനു ശേഷമുള്ള പൂര്‍വകാലം വെളിപ്പെടുത്തുന്ന പതിവില്ല. ഒരാള്‍ ഹിമാലയ ഗിരിസൃംഗങ്ങളിലെ ഗുരുക്കന്മാര്‍ക്കൊപ്പം ആധ്യാല്മികസാധന അനുഷ്ടിക്കുന്ന കാലയളവില്‍ എവിടെയെല്ലാം ആരുടെയൊക്കെ ഒപ്പമായിരുന്നു എന്നത് ഭാരതീയ പാരമ്പര്യത്തില്‍ ഇന്നും രഹസ്യമായി സൂക്ഷിക്കുന്നു.

ശിഷ്യത്വത്തിന്‍റെ അടയാളമായി ഒഴുകുന്ന ജലത്താലുള്ള സ്നാനവും ഇന്നും ഭാരതീയ ഗുരുശിഷ്യപരമ്പരയില്‍ തുടരുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ മക്കളാണെന്നും ലോകത്തിന്‍റെ പ്രകാശമാണെന്നും ഉള്ള ക്രിസ്തു വചനങ്ങള്‍ 'അഹം ബ്രഹ്മാസ്മി' , 'തത് ത്വം അസി' എന്നീ വേദാന്തചിന്തയുമായി പൊരുത്തപ്പെട്ടുപോകുന്നു. യെഹൂദ വിശ്വാസത്തില്‍ അല്പനായ സൃഷ്ടി മാത്രമായ മനുഷ്യന്‍ ദൈവത്തെ പിതാവെന്നു വിളിക്കുന്നത്‌ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല. അതുകൊണ്ടായിരുന്നല്ലോ യെഹൂദ പുരോഹിതന്മാര്‍ യേശുവിനെ ഈശ്വരനിന്ദകനായി മുദ്രകുത്തിയത്. യേശു തന്‍റെ സന്ദേശവാഹകരായി ശിഷ്യന്മാരെ അയച്ച രീതിയിയും ഭാരതീയ ഗുരുശിഷ്യ പാരമ്പര്യം അനുസരിച്ച് പരിവ്രാജകരായി ഗുരു, ശിഷ്യരെ അയയ്ക്കുന്നതിനെ അനുസ്മരിപ്പിക്കുന്നു. (മത്തായി 10,5-14, ലൂക്ക് 9,1-6) പണമോ ഭക്ഷണ സാമഗ്രികളോ അധികം വസ്ത്രങ്ങളോ കൈയ്യില്‍ കരുതാതെ പൂര്‍ണമായും ദൈവത്തിലും ഗുരുവിലും ആശ്രയിച്ചുള്ള ദൌത്യം. അതില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ സന്ന്യാസം അനുവദിച്ചിരുന്നുള്ളൂ. പക്ഷെ ഇക്കാലത്ത് എല്ലാ ആഡംബരങ്ങളോട് കൂടി മതത്തില്‍ എണ്ണം കൂട്ടാന്‍ വരുന്നവര്‍ മനുഷ്യപുത്രന് തലചായ്ക്കാന്‍പോലും ഇടമില്ല എന്ന് പറഞ്ഞ പരമ ഗുരുവായ യേശുവിനെ നിന്ദിക്കുകയല്ലേ ചെയ്യുന്നത്?

യേശുവും പിതാവായ ദൈവവും സാരാംശത്തിലും സ്വഭാവത്തിലും ഒന്നാണ് എന്ന ക്രിസ്തീയ വിശ്വാസവും "അയമാത്മ ബ്രഹ്മ' എന്ന ഉപനിഷത് ദര്‍ശനംതന്നെയാണ്. യേശുതന്നെ, താനും പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു, "പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നത്പോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന്എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. (യോഹന്നാന്‍ 17,21). യേശുവും പിതാവും എങ്ങനെ ഒന്നായിയിരിക്കുന്നു, അതുപോലെ ശിഷ്യന്മാര്‍ യേശുവുമായും ദൈവവുമായി ഒന്നാകേണ്ടതിനും യേശു പ്രാര്‍ഥിക്കുന്നു. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നത് വിശ്വസിക്കുവിന്‍ എന്ന വചനത്തിലൂടെ (യോഹന്നാന്‍ 14,11) തന്‍റെ ദിവ്യ പ്രകൃതിയെയും പിതാവുമായിട്ടുള്ള തന്‍റെ നിസ്തുല്യ ബന്ധത്തെയും ആണ് യേശു വെളിപ്പെടുത്തുന്നത്. പരമാത്മാവുമായുള്ള ഗാഡമായ ഈ ഐക്യത്തെ 'നിര്‍വികല്പ സമാധി' അവസ്ഥ എന്നാണു വേദാന്തത്തില്‍ പറയുന്നത്.

ആര്‍ഷഭാരതത്തിലെ ശ്രീബുദ്ധന്‍, മഹാവീരന്‍, ശ്രീ ശങ്കരന്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ ഗുരുക്കന്മാരെപ്പോലെ യെഹൂദമത വിഭാഗത്തിലെ ഈശ്വരസാക്ഷാല്‍ക്കാരം സിദ്ധിച്ച ഒരു അതുല്യ ഗുരുവായിരുന്നു യേശുനാഥന്‍. ശിഷ്യന്മാര്‍ യേശുവിനെ റബ്ബി (ഗുരു) എന്ന് സംബോധനചെയ്തിരുന്നതായി ബൈബിളില്‍ കാണുന്നു.പില്‍ക്കാലത്ത്‌ ആ വിശ്വഗുരുവിനെ ലോകത്തിന്‍റെ ഏക രക്ഷകനായി അവതരിപ്പിച്ചു, മതകച്ചവടക്കാര്‍ മത പരിവര്‍ത്തനം നടത്തുകയും സാംസ്കാരീക അധിനിവേശം നടത്തുകയും ചെയ്തു. ഒരു ഗുരു അവതരിക്കുന്നത് ഒരു പ്രത്യേക ദേശത്തും കാലത്തുമാണ്. പക്ഷെ ഗുരുവിന്‍റെ കൃപ സ്ഥല-കാല-ജാതി-വംശങ്ങള്‍ക്കു അതീതമാണ്.
 
ഗുരുവിനെ തേടുന്ന ശിഷ്യരെ കണ്ടെത്തി ആല്‍മജ്ഞാനത്തിന്റെ അഗ്നി തെളിക്കുവാനാണ്‌ യേശുവിനു മുന്പ് ബുദ്ധനും യേശുവിനു ശേഷം ആദിശങ്കരനും ശ്രീ രാമക്രിഷ്ണരും മറ്റും ശിഷ്യരെ അയച്ചത്. ലോകമെമ്പാടുമുള്ള സത്യാന്വേഷികൾ അവസാനം ചെന്നെത്തുന്നത് ഋഷിവര്യന്മാരാല്‍ പരിവാനമായ ഭാരതീയ ആധ്യാൽമീകതയിൽ ആണ്. ഗുരുശിഷ്യ പരംമ്പരയാൽ ആൽമജ്ഞാനം പകർന്നു നൽകിയിരുന്ന ക്രിസ്തീയ മാർഗത്തെ ഒരു മതമാക്കിമാറ്റിയത് കോണ്സ്റ്റൻറയിന്‍ എന്ന രാജാവാണ്. പിൽക്കാലത്ത് മൂന്നാംലോക രാജ്യങ്ങളിലേക്ക് വ്യാപിപിച്ചത് യൂറോപ്യൻ സാമ്രാജ്യ ശക്തികളും. ഇശ്വര സക്ഷാല്ക്കാരത്തിന്റെ കൈവല്യപ്രാപ്തിയില്‍ പരമാത്മാവുമായി പൂര്‍ണ ഐക്യത്തിലായ യേശുവിന്റെ വചനങ്ങൾ ഋഷിവര്യന്മാരുടെ അത്മീയ അനുഭവത്തിൽനിന്നും വിഭിന്നമല്ല എന്ന് ഉപനിഷത് ദർശനങ്ങൾ പഠിച്ചാൽ മനസ്സിലാകും. യേശു അവതാരപുരുഷനും വിശ്വഗുരുവും മർദിതരുടെ വിമോചകനുമായിരുന്നു എന്നത് നിസ്തർക്കമായ സത്യമായി എല്ലാവരും അംഗീകരിക്കുന്നു. യേശുനാഥൻ  കല്ല്യാണം .കഴിച്ചിരുന്നോ മക്കളുണ്ടായിരുന്നോ ഉയിർതെഴുന്നെറ്റോ, കന്യകയിൽ നിന്നാണോ ജെനിച്ചത് തുടങ്ങിയ വിഷയങ്ങൾ മതകച്ചവടക്കാർ ചർച്ചചെയ്യട്ടെ. ഗുരുവിന്റെ കൃപയും ജ്ഞാനവും ആല്മാവുമാണ് ഭക്തര്‍ക്ക് വേണ്ടത്.

ക്രിസ്തുമത ആചാരങ്ങളും തത്ത്വങ്ങളും ഹിന്ദുമതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രഹ്മ, വിഷ്ണു, മഹേശ്വര എന്ന ത്രിമൂർത്തി ദൈവസങ്കൽപം പിതാ, പുത്ര, പരിശുദ്ധാല്മാവ്‌ എന്ന ത്രിത്വമായി ക്രിസ്തുമതത്തിൽ കാണാം. ദൈവം ധർമ പുനസ്ഥാപനത്തിനായി അവതരിക്കുമെന്ന്, ഭാഗവത്ഗീതാ വചനം. മാനവ രക്ഷയ്ക്കായി ദൈവം മനുഷ്യാവതാരം ചെയ്തതായി ക്രിസ്തുമതം പഠിപ്പിക്കുന്നു. മാനസാന്തരത്തിന്‍റെയും  ശിഷ്വത്വത്തിന്റെയും അടയാളമായി ജലസ്നാനം ഹിന്ദു ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ ഉണ്ട്. വിവിധ വിശ്വാസങ്ങളും ആചാരാനുഷ്ടാനങ്ങളും അനുവർതിക്കുന്നവർ ഭാരത്തിൽ പതിറ്റാണ്ടുകളായി സഹോദരങ്ങളെ പോലെ കഴിയുന്നു. എല്ലാ മതവിശ്വസങ്ങൽക്കുമുപരി അൽമീയതയിൽ അധിഷ്ടിതമായ സവിശേഷമായ ആർഷഭാരത സംസ്കാരമാണു നമ്മുടെ പൊതുവായ പാരമ്പര്യം. ആചാരങ്ങളും സാംസ്കാരിക പാരമ്പര്യവും വിശ്വാസത്തിൽ നിന്നും വിഭിന്നമാണ്. വൈദീകർ ധരിക്കുന്ന വസ്ത്രം ആചാരഅനുഷ്ടാനങ്ങൾ തുടങ്ങിയവയും സാംസ്കാരികമായി ബന്ധപ്പെട്ടിരിക്കുന്നു. യെഹൂദരായിരുന്ന യേശുനാഥന്റെ ശിഷ്യന്മാർ അവിടുത്തെ അനുഗമിക്കുമ്പോഴും യെഹൂദ മതവിശ്വാസമോ ആചാരങ്ങളോ ഉപേക്ഷിച്ചിരുന്നില്ല. പിൽകാലത്ത് പല ജാതിയിലും വംശത്തിലും പെട്ടവർ ക്രിസ്തു മാർഗം സ്വീകരിച്ചു. പലരും കരുതുന്നത് യൂറോപ്യൻ സംസ്കാരവും ജൂത ആചാരങ്ങളും ക്രിസ്തീയമാണെന്നാണ്. എന്നാൽ അത് ശരിയല്ല. ഓരോ നാട്ടിലെയും സംസ്കാരം സ്വംസീശീകരിക്കുകയാണ് നാം ചെയ്യേണ്ടത്.
Dr. K.J.Johnson Madambam
Johnsonkj2000@yahoo.com, johnsmadambam@gmail.com

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin