Tuesday 2 June 2015

അഭയ കേസ്: തെളിവ് നശിപ്പിച്ചവര്‍ക്കെതിരായ അന്വേഷണം സംബന്ധിച്ച് ഹൈകോടതി വിശദീകരണം തേടി

അഭയ കേസ്: തെളിവ് നശിപ്പിച്ചവര്‍ക്കെതിരായ അന്വേഷണം സംബന്ധിച്ച് ഹൈകോടതി വിശദീകരണം തേടി
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ തെളിവ് നശിപ്പിച്ചവര്‍ക്കെതിരായ സി.ബി.ഐ അന്വേഷണം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കണമെന്ന് ഹൈകോടതി. അന്വേഷണം പൂര്‍ത്തിയാക്കി ഇതുവരെ ഫൈനല്‍ സപ്ളിമെന്‍ററി ലിസ്റ്റ് സമര്‍പ്പിച്ചിട്ടില്ളെന്ന വാദത്തെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച് 10 ദിവസത്തിനകം സത്യവാങ്മൂലം നല്‍കാന്‍ ജസ്റ്റിസ് കെ. ഹരിലാല്‍ ഉത്തരവിട്ടത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 23 വര്‍ഷം തികയുമ്പോഴും സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ തടസ്സപ്പെട്ടിരിക്കുന്നതായി ചൂണ്ടിക്കാട്ടി അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസില്‍ പ്രതികളായ മൂന്നുപേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം നല്‍കിയിട്ടുണ്ടെങ്കിലും തെളിവു നശിപ്പിച്ചവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ ഹൈകോടതിയെ സമീപിച്ചത്. തുടര്‍ന്ന് സി.ബി.ഐ അന്വേഷണമുണ്ടാവുകയും മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് 2013 ഡിസംബര്‍ 19ന് ഹൈകോടതി ഉത്തരവിടുകയും ചെയ്തു.
എന്നാല്‍, അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി ചോദിച്ച് സി.ബി.ഐ കോടതിയെ സമീപിച്ചു. അന്വേഷണം പൂര്‍ത്തിയാക്കിയിട്ടും റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്ന് മാസം കൂടി സമയം തേടി സി.ബി.ഐ വീണ്ടും കോടതിയില്‍ എത്തുകയായിരുന്നു. തെളിവ് നശിപ്പിച്ചവര്‍ക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നതിനാല്‍ പ്രതികള്‍ക്കെതിരായ വിചാരണ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നതായി ഹരജിയില്‍ പറയുന്നു. ഇനിയും വൈകുന്നത് അഭയയുടെ മരണത്തിന് ഉത്തരവാദികളായവരെ രക്ഷിക്കാന്‍ മാത്രമേ ഉതകൂവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 http://www.madhyamam.com/news/356398/150602

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin