Sunday 1 May 2016

ദൈവം നല്കിയ പത്ത് കല്‍പനകളുടെ അടിസ്ഥാനത്തില്‍ സമ്മതിദാനം രേഖപ്പെടുത്തുക: ആർച്ച്ബിഷപ്പ് വില്ലെഗാസ്

സ്വന്തം ലേഖകന്‍ 30-04-2016 - Saturday

തിരഞ്ഞെടുപ്പില്‍ സമ്മതിദാനം രേഖപ്പെടുത്തുമ്പോൾ ദൈവം നൽകിയ പത്ത് കല്പ്പനകളും പാലിക്കണമെന്നും ദൈവത്തിന്റെ നിയമങ്ങളെ എതിര്‍ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുക എന്ന പാപം ഒരു കത്തോലിക്കാ സമ്മതിദായകന്‍ ഒരിക്കലും ചെയ്യരുതെന്നും ഫിലിപ്പീന്‍സിലെ ആർച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലെഗാസ് വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. 

"ദൈവം നൽകിയ പത്ത്‌ കല്‍പ്പനകള്‍, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതയെ കണക്കാക്കുവാന്‍ വേണ്ടി ഉപയോഗിക്കാവുന്നതാണ്". പത്ത് കല്‍പ്പനകളുടെ വെളിച്ചത്തില്‍ വിവേചന ബുദ്ധിയോട് കൂടി, എപ്രകാരമാണ് നമ്മുടെ സമ്മതിദാനം രേഖപ്പെടുത്തേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 

1. നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു, ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത് 

നിരീശ്വരവാദികള്‍ക്കോ, ദൈവനാമത്തെ നിന്ദിക്കുന്നവര്‍ക്കോ ഒരിക്കലും വോട്ട് ചെയ്യരുത്‌. പൊതുജീവിതത്തില്‍ നിന്നും മതത്തെ തുടച്ചു നീക്കുവാന്‍ ആഗ്രഹിക്കുന്ന ഒരാളെ ഒരു കത്തോലിക്കന്‍ ഒരിക്കലും പിന്തുണക്കരുത്. മതത്തിനു നേരെയുള്ള രാജ്യത്തിന്റെ മനോഭാവത്തെ ബഹുമാനിച്ചുകൊണ്ട് ഒരു പൊതു പ്രവര്‍ത്തകന്‍ ഭരണഘടനാപരമായ ‘നിഷ്പക്ഷത’ നിലനിര്‍ത്തണം. 

പൊതുജീവിതത്തില്‍ മതത്തോട് സഹിഷ്ണുത പുലര്‍ത്താത്ത ഒരു മതേതര രാഷ്ട്രമാക്കി ഒരു രാജ്യത്തെ മാറ്റുക എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുന്നവർക്ക് ഒരു കത്തോലിക്കാ സമ്മതിദായകന്‍ തന്റെ പിന്തുണ നല്‍കരുത്‌. എന്നാല്‍ ഒരു കത്തോലിക്കനല്ലാത്തവന് വോട്ട് നല്‍കരുത്‌ എന്നല്ല ഇതിനര്‍ത്ഥം. വാസ്തവത്തില്‍, മറ്റ് മതങ്ങളിലും, മറ്റ് ക്രിസ്ത്യന്‍ സമൂഹങ്ങളിലും നല്ല സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്. അവരുടെ യോഗ്യതകളേയും, അഭിലാഷങ്ങളേയും കത്തോലിക്കാ വോട്ടര്‍മാര്‍ വളരെ ഗൗരവപൂര്‍വ്വം തന്നെ ശ്രദ്ധിക്കണം, അവരുടെ സത്യസന്ധവും, സഹായകരവുമായ പദ്ധതികളേയും, വീക്ഷണങ്ങളേയും പിന്തുണക്കുകയും വേണം. 

2. ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത് 

വാക്കുകള്‍ വിശുദ്ധമാണ്. ഹൃദയത്തിന്റെ ഉള്ളില്‍ നിന്നുമാണ് അധരം സംസാരിക്കുന്നത്. ദൈവത്തിനെതിരായി നിന്ദ്യവും, പരുഷവുമായ വാക്കുകള്‍ സംസാരിക്കുമ്പോള്‍, നാം പാപം ചെയ്യുന്നു. ഒട്ടും തന്നെ ബഹുമാനമില്ലാത്ത ഭാഷക്കും, ശാപവാക്കുകള്‍ക്കും പ്രാധാന്യം കൊടുത്തവരെ നിരസിക്കണം. തങ്ങള്‍ ചെയ്തിട്ടുള്ള പ്രതിജ്ഞകളെ തെറ്റിച്ച ചരിത്രമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരിക്കലും വോട്ട് ചെയ്യരുത്‌. 

സഭാപ്രബോധനം വ്യക്തമായി പറയുന്നു: “നിറവേറ്റണമെന്ന ആഗ്രഹത്തോട് കൂടിയല്ലാതെ വാഗ്ദാനങ്ങള്‍ ചെയ്യുന്നവന്‍ യഥാര്‍ത്ഥത്തില്‍ കള്ളസാക്ഷ്യം പറയുകയാണ് ചെയ്യുന്നത്. എല്ലാ സംസാരത്തിലും വെച്ച് കള്ളസാക്ഷ്യം, ദൈവത്തോടുള്ള ബഹുമാനമില്ലായ്മയെയാണ് സൂചിപ്പിക്കുന്നത്. പ്രതിജ്ഞകൊണ്ട് തിന്മപ്രവര്‍ത്തിക്കായി നമ്മെ തന്നെ പണയം വെക്കുന്നത് ദൈവനാമത്തിന്റെ വിശുദ്ധിക്ക് നേരെ എതിരാണ്. 

3. കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം 

സാമ്പത്തിക നിയന്ത്രണമാണെങ്കില്‍ പോലും പൊതു അധികാരികള്‍ പൗരന്‍മാര്‍ക്ക് വിശ്രമത്തിനും, ദൈവത്തെ ആരാധിക്കുന്നതിനുമായി ഒരു ദിവസം ഉറപ്പ്‌ വരുത്തണം. കത്തോലിക്കാ വിശ്വാസിയാണെന്നു പറയുന്ന ഒരു സ്ഥാനാര്‍ത്ഥി ഞായറാഴ്ചതോറുമുള്ള ആരാധനയെ എപ്രകാരമാണ് നോക്കി കാണുന്നതെന്ന് ശ്രദ്ധിയ്ക്കുക. പ്രത്യേകിച്ച് രാവന്തിയോളം അധ്വാനിക്കുന്നവര്‍ക്ക്‌ കുടുംബത്തോടോത്ത് ഞായറാഴ്ച തോറുമുള്ള വിശ്രമമുണ്ടോയെന്ന് ചിന്തിക്കണം. 

ഒരു സ്ഥാനാര്‍ത്ഥി, പൊതുപ്രവർത്തനത്തിലുടനീളം ദൈവത്തിലുള്ള തന്റെ വിശ്വാസം കാണിക്കുന്നുണ്ടോ, അതോ ചില തരത്തിലുള്ള പ്രകടനപരമായ ആശയ അനുഷ്ടാനങ്ങള്‍ക്ക് അടിമപ്പെട്ടുകൊണ്ട്, കര്‍ക്കശമായതും, മാനുഷികമല്ലാത്തതും, വ്യക്തികേന്ദ്രീകൃതവുമായ മനോഭാവമാണോ പൊതുസമൂഹത്തിലും തന്റെ കീഴ്ജോലിക്കാര്‍ക്കിടയിലും വരെ വെച്ച് പുലര്‍ത്തുന്നതെന്ന്‍ പരിശോധിക്കണം. തന്റെ പൊതുനയങ്ങളില്‍ ദൈവവിശ്വാസം കൂടാതെയുള്ള പ്രവർത്തികളാണോ ചെയ്യുന്നതെന്ന്‍ പരിശോധിക്കണം. 

4. മാതാപിതാക്കന്മാരെ ബഹുമാനിക്കണം 

എപ്രകാരമായിരിക്കണം ഒരു സ്ഥാനാര്‍ത്ഥി തന്റെ മാതാപിതാക്കന്മാരോടുള്ള തന്റെ കടമകൾ നിർവഹിക്കേണ്ടത്? എപ്രകാരമാണ് ഒരു സ്ഥാനാര്‍ത്ഥി തന്റെ കുടുംബ ജീവിതം നയിക്കേണ്ടത്? എങ്ങനെയാണ് കുട്ടികളും, പ്രായമായവരും, ദുര്‍ബ്ബലരായവരുമായ കുടുംബാഗങ്ങളെ സംരക്ഷിക്കേണ്ടത്? വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകരോടും, തൊഴിലാളികള്‍ക്ക് മുതലാളിമാരോടും, കീഴ്ജോലിക്കാര്‍ക്ക് തങ്ങളുടെ മേലുദ്യോഗസ്ഥനോടും, പൗരന്‍മാര്‍ക്ക് തങ്ങളുടെ രാജ്യത്തോടും, അതിനെ ഭരിക്കുന്നവരോടും ഈ കല്‍പ്പന ബാധകമാണ്. ഈ സ്ഥാനാര്‍ത്ഥി തങ്ങളുടെ രാജ്യത്തോടും, തങ്ങളുടെ പൗരത്വത്തോടും വിശ്വസ്തരായിരിന്നുവോ എന്ന്‍ വരെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു സ്ഥാനാര്‍ത്ഥി ഈ കല്‍പ്പനയുടെ കാര്യത്തില്‍ പരാജയപ്പെടുകയാണെങ്കില്‍, അവന്‍ നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിനും ദോഷകരമായിരിക്കും. 

അധികാരകേന്ദ്രങ്ങളില്‍ കുടുംബത്തിന്റെ സ്വാധീനം ഉറപ്പിക്കുന്ന കുടുംബവാഴ്ചയെ ഒരിക്കലും അനുവദിക്കരുത്. ക്രിസ്തീയ വോട്ടര്‍മാര്‍മാര്‍ വിവേകബുദ്ധിയോട് കൂടി, കൂടുതല്‍ യോഗ്യതകളുള്ള അല്ലെങ്കില്‍ തുല്ല്യയോഗ്യതയുള്ള മറ്റ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഗവണ്‍മെന്റിനെ നിയന്ത്രിക്കാൻ വേണ്ട യോഗ്യതകളുടെ കാര്യത്തില്‍ ആര്‍ക്കും കുത്തകാവകാശമില്ല. ആരെയും ഗവണ്‍മെന്റില്‍ നിന്നും ഒഴിച്ച് നിര്‍ത്തുവാനും സാധ്യമല്ല. 

5. കൊലപാതകം ചെയ്യരുത് 

ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണംവരെയുള്ള മനുഷ്യ ജീവന്റെ വിശുദ്ധിയേക്കുറിച്ചുള്ള നമ്മുടെ കര്‍ത്താവിന്റെ കല്പനകളെ എതിര്‍ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുക എന്ന മാരകപാപം ഒരു കത്തോലിക്കാ സമ്മതിദായകന്‍ ഒരിക്കലും ചെയ്യരുത്. ഭ്രൂണഹത്യ, വധശിക്ഷ, ദയാവധം തുടങ്ങി മറ്റുള്ള നിയമപരമായ കൊലപാതകങ്ങളെ ക്കുറിച്ച് സ്ഥാനാര്‍ത്ഥിയുടെ വ്യക്തമായ അഭിപ്രായം ചോദിച്ചറിയുക. 

അഞ്ചാമത്തെ കല്‍പ്പനക്കെതിരായ പാപങ്ങളില്‍ ശരീര അംഗഭംഗം വരുത്തുക, ശാരീരികവും, മാനസികവുമായ പീഡനങ്ങള്‍, ക്രമാതീതമായ മനശാസ്ത്ര സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയവും ഉള്‍പ്പെടുന്നു. അധികാര ശ്രേണിയിലുള്ളവരുടെ ഇത്തരം സാധാരണ മാര്‍ഗ്ഗങ്ങള്‍ നമ്മുടെ സ്ഥാനാര്‍ത്ഥിയും പ്രായോഗിച്ചിട്ടുണ്ടോ? ലഹരിമരുന്നുപയോഗം, മദ്യപാനം, പുകവലി തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരെ ഈ സ്ഥാനാര്‍ത്ഥി എന്തൊക്കെയാണ് ചെയ്തിട്ടുള്ളത്‌? 

മനുഷ്യത്വ രഹിതമായ ജീവിത സാഹചര്യങ്ങള്‍, അന്യായമായ തടവിലാക്കല്‍, നാടുകടത്തല്‍, വേശ്യാവൃത്തി തുടങ്ങിയ മനുഷ്യാന്തസ്സിനു നിരക്കാത്ത പാപങ്ങളില്‍ എന്തൊക്കെയാണ് ഈ സ്ഥാനാര്‍ത്ഥി ചെയ്തിട്ടുള്ളത്‌ ? സ്വതന്ത്രരും, ഉത്തരവാദിത്വമുള്ളവരുമായ വ്യക്തികള്‍ എന്നതിലുമുപരിയായി സ്ത്രീകളും, പുരുഷന്‍മാരും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടിയുള്ള വെറും ഉപകരണങ്ങള്‍ മാത്രമാണ് എന്ന് കരുതികൊണ്ട് തൊഴില്‍ നിലവാരം താഴ്ത്തുന്നത് മനുഷ്യജീവിതത്തിന്റെ സുസ്ഥിതിക്ക് എതിരെയുള്ള ഒരു ഭീകരമായ ഭീഷണിയാണ്. പാവങ്ങളെ സംരക്ഷിക്കുവാന്‍ ഈ സ്ഥാനാര്‍ത്ഥി എന്തെങ്കിലും കൂടുതലായി ചെയ്തിട്ടുണ്ടോയെന്ന്‍ പ്രത്യേകം പരിശോധിക്കണം. 

6. വ്യഭിചാരം ചെയ്യരുത് 

ഒരു രാഷ്ട്രത്തെ ലൈംഗീക ധാര്‍മ്മികതയിലുള്ള രണ്ടു തരത്തിലുള്ള സ്വേച്ഛാധിപത്യത്തില്‍ നിന്നും നാം രക്ഷിക്കേണ്ടിയിരിക്കുന്നു: ആരാധനാ-പുരോഹിത വൃന്ദത്തോടുള്ള തെറ്റിദ്ധരിപ്പിക്കപ്പെട്ട വിരോധത്തോട് കൂടിയുള്ള സ്വേച്ഛാധിപത്യം, അപമര്യാദപരമായ സ്വേച്ഛാധിപത്യം. 

വിവാഹം, മനുഷ്യ-ലൈംഗീകത തുടങ്ങിയവയേക്കുറിച്ചുള്ള സഭയുടെ നിലപാട് തെളിഞ്ഞതും, പുരോഗമനാത്മകവുമാണ്. ഈ രണ്ടു സ്വേച്ഛാധിപത്യങ്ങളേയും തകര്‍ത്തുകൊണ്ട് ലൈംഗീകതയും, വിവാഹവും സംബന്ധിച്ച ക്രിസ്തീയ കാഴ്ചപ്പാട്- സത്യമായും ഫലദായകവുമായ രീതിയില്‍ വിവാഹിതരുടേയും, അവിവാഹിതരുടേയും ജീവിതാന്തസ്സ് ഉറപ്പ് വരുത്തുന്നു. 

വിവാഹം, ലൈംഗീകത എന്നിവയെക്കുറിച്ചുള്ള ഈ സ്ഥാനാര്‍ത്ഥിയുടെ കാഴ്ചപ്പാട് എന്താണ്? വിവാഹ ഉടമ്പടിയോട് ഈ സ്ഥാനാര്‍ത്ഥി എത്രമാത്രം നീതി പുലര്‍ത്തുന്നു? വിവാഹമോചനത്തേക്കുറിച്ചുള്ള സ്ഥാനാര്‍ത്ഥിയുടെ നിലപാട് എന്താണ്? അദ്ദേഹം വിവാഹ വ്യവസ്ഥയെ നിന്ദിക്കുവനാണോ? 

ഉയര്‍ന്ന ജീവിതനിലവാരം ഉറപ്പ് വരുത്തുക എന്നത് കേവലം ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയുടെ കാര്യത്തില്‍ മാത്രമല്ല, പക്ഷേ ആത്മീയ ദാനങ്ങളായ - മനസാക്ഷി, സ്വാത്രന്ത്യം, ധാര്‍മ്മിക സമഗ്രത എന്നിവയും ഉള്‍പ്പെടുന്നു. ധാര്‍മ്മിക ആര്‍ജ്ജവത്തേയും, വ്യക്തി സ്വാതന്ത്ര്യത്തേയും, സമൂഹ മനസാക്ഷിയേയും മുറിവേല്‍പ്പിച്ചിട്ട് ഭൗതീക അഭിവൃദ്ധിക്കായി ശ്രമിക്കുന്ന സ്ഥാനാര്‍ത്ഥിയാണോ നമ്മുക്കുള്ളത്? ചിന്തിക്കുക. 

7. മോഷ്ടിക്കരുത് 

സ്ഥാനാര്‍ത്ഥി പൊതു സമ്പത്ത് മോഷ്ടിക്കുന്നവനാണോ? ബാങ്കുകളുടേയും, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളുടേയും അമിതമായ പലിശ ഈടാക്കുന്ന പ്രവണതയേ പ്രോത്സാഹിപ്പിക്കുന്നവനാണോ ഈ സ്ഥാനാര്‍ത്ഥി? വലിയ ഭൂഉടമകളും, വ്യവസായ ഭീമന്‍മാരും ചെറുകിട കൃഷിക്കാരേയും, കച്ചവടക്കാരേയും ചൂഷണം ചെയ്തപ്പോള്‍ ഈ സ്ഥാനാര്‍ത്ഥി എന്ത് ചെയ്തു? ഭൂപരിഷ്കരണത്തിനായി സ്ഥാനാര്‍ത്ഥി എന്ത് ചെയ്തു? 

അവിഹിതമായ സ്വത്തു സമ്പാദനത്തിലും, അഴിമതിയിലും, വ്യവസായ ഉടമ്പടികള്‍ പാലിക്കാത്ത കേസുകളിലും ഉള്‍പ്പെട്ടവനാണോ നമ്മുടെ സ്ഥാനാര്‍ത്ഥി? വൻകിട കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയും, ദരിദ്രരായ ചെറിയ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കുവാന്‍ മടികാണിക്കുകയും ചെയ്യുന്നവനാണോ? വ്യാജ രേഖകള്‍ ഉണ്ടാക്കുകയും നികുതി അടക്കാതിരിക്കുവാനുള്ള കുത്സിത പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടവനാണോ? നിയമപരവും അല്ലാത്തതുമായ ചൂതാട്ടങ്ങളെ കുറിച്ച് സ്ഥാനാര്‍ത്ഥിയുടെ നിലപാട് എന്താണ്? എപ്പോഴെങ്കിലും സ്ഥാനാര്‍ത്ഥി ഇതില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ? 

ഭൂമിയുടെ വിഭവങ്ങള്‍ സംരക്ഷിക്കുക എന്നത് വരും തലമുറക്ക് വേണ്ടിയുള്ള നമ്മുടെ കടമകളില്‍ ഒന്നാണ്. പരിസ്ഥിതിയേ അവഗണിക്കുക എന്നാല്‍ വരും തലമുറയില്‍ നിന്നും ശുദ്ധവും, മനോഹരവുമായ ഭൂമി കൊള്ളയടിക്കുന്നതിന് തുല്ല്യമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി സ്ഥാനാര്‍ത്ഥിക്ക് എന്തെങ്കിലും പദ്ധതികള്‍ ഉണ്ടോ? 

8. കള്ളസ്സാക്ഷി പറയരുത് 

വാക്കുകളാലോ, പ്രവര്‍ത്തികളാലോ അല്ലെങ്കില്‍ നിശബ്ദത കൊണ്ടോ, സത്യത്തെ തെറ്റായി അവതരിപ്പിക്കുന്നത് കള്ളം പറയലാണ്. സത്യം അറിയുവാന്‍ അവകാശമുള്ള ഒരുവനെ മനപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുവാനായി കള്ളം പറയുന്നത് വഴി യഥാര്‍ത്ഥത്തില്‍ അവനോട് അനീതി കാണിക്കുകയാണ് ചെയ്യുന്നത്, ഇപ്രകാരം അവരുടെ വിധികള്‍ക്കും, തീരുമാനമെടുക്കുന്നതിനും വേണ്ട അറിവ് നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. 

പ്രചാരണ കാല ഘട്ടം വിവിധ തരത്തിലുള്ള കള്ളങ്ങള്‍ കേള്‍ക്കുവാന്‍ പറ്റിയ സമയമാണ്. മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റുവാന്‍ ഒരാളുടെ പ്രവര്‍ത്തികളേയും, യോഗ്യതകളേയും വലുതാക്കി പറയുകയെന്നത് സാധാരണ കണ്ടുവരുന്ന ഒരു പ്രവണതയാണ്. മറ്റു ചില കള്ളങ്ങൾ ചിലപ്പോള്‍ കൂടുതല്‍ ഗൗരവമേറിയ അവസ്ഥയിലേക്ക് മാറാറുണ്ട്. കപട നാട്യപരമായ കള്ളങ്ങളും, അര്‍ദ്ധ-സത്യങ്ങളും കൊണ്ട് സത്യത്തെ വളച്ചൊടിക്കപ്പെടുന്നു. 

ആസൂത്രിതമായ കപടസ്തുതികളുമായി വോട്ടര്‍മാരുടെ അര്‍ഹിക്കാത്ത പിന്തുണ പിടിച്ചുപറ്റുവാനോ, വ്യക്തിബന്ധങ്ങളിലോ, രാഷ്ട്രീയത്തിലോ വേണ്ട പിന്തുണക്കായി പറയുന്നത് ഊതിവീര്‍പ്പിച്ച കള്ളങ്ങളാണ്. ചിലപ്പോള്‍ 'നിശബ്ദത'പോലും കള്ളമായി മാറുന്നു, കുഴപ്പങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുവാനായി തെറ്റാണെന്ന് അറിയാവുന്ന ഒരു കാര്യത്തേക്കുറിച്ച് നിശബ്ദത പാലിക്കുന്നത് കള്ളമാണ്. 

കള്ളം പറയുന്നവരെ സൂക്ഷിക്കുക. നിരവധി മുഖങ്ങളോട് കൂടിയ ചെകുത്താനാണ് കള്ളം പറയുന്നത്. അതിനാൽ വിവേകമുള്ളവനായിരിക്കുക. കള്ളം പറയുന്നവര്‍ക്ക് വോട്ട് ചെയ്യരുത്. 

9. അന്യന്റെ ഭാര്യയെ മോഹിക്കരുത് 

സ്ഥാനാര്‍ത്ഥി സ്ത്രീകളോട് ബഹുമാനപൂര്‍വ്വം പെരുമാരുന്നവനാണോ? കുട്ടികള്‍ക്ക് ശരിയായ ലൈംഗീക വിദ്യാഭ്യാസം നല്‍കുക വഴി സ്ഥാനാര്‍ത്ഥി ആരോഗ്യപരമായ വ്യക്തിബന്ധങ്ങൾ ഉയര്‍ത്തിപ്പിടിക്കുന്നവനാണോ? തന്റെ സ്വന്തം ജീവിതമാതൃക കൊണ്ട് ദുര്‍മ്മാര്‍ഗ്ഗപരമായ ജീവിത രീതിയെ പ്രചരിപ്പിക്കുന്നവനാണോ സ്ഥാനാര്‍ത്ഥി? വിനയത്തേയും, സത്സ്വഭാവത്തേയും ബഹുമാനിക്കാതെ സ്വവര്‍ഗ്ഗരതി പോലെയുള്ള ജീവിതരീതികളെ പിന്തുണക്കുകയും, അതിനെ പ്രചരിപ്പിക്കുകയും ചെയ്യുന്നവനാണോ സ്ഥാനാര്‍ത്ഥി? ചിന്തിക്കുക. 

10 അന്യന്റെ വസ്തുക്കള്‍ ആഗ്രഹിക്കരുത് 

സ്ഥാനാര്‍ത്ഥി ദരിദ്രര്‍ക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്‌? അദ്ദേഹത്തിന്റെ പദ്ധതികള്‍ പാവപ്പെട്ടവരെ ദാരിദ്ര്യത്തിന്റെ ബന്ധനത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ ഇടയാക്കിയിട്ടുണ്ടോ, ദരിദ്രര്‍ക്ക് സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടോ? മോഷണം ഹൃദയത്തില്‍ നിന്നുമാണ് തുടങ്ങുന്നത്. വിജയത്തിനു വേണ്ടിയുള്ള അത്യാര്‍ത്തിയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും, മറ്റുള്ളവരുടെ വിജയത്തില്‍ അസൂയപ്പെട്ട് വിദ്വേഷത്തോടെ അക്രമവും കൊലപാതകവും നടത്തുന്നവനാണോ സ്ഥാനാര്‍ത്ഥി? ഒരു സ്ഥാനാര്‍ത്ഥി തന്റെ എതിര്‍സ്ഥാനാര്‍ത്ഥിയുടെ പ്രസിദ്ധിയും, സല്‍പ്പേരും നശിപ്പിക്കുന്നതിനായി തന്റെ സമയം ചിലവഴിക്കുന്നുണ്ടെങ്കില്‍ അവനെ സംശയിക്കേണ്ടതായി വരും. അവന് നല്ലതായ ഒന്നും വാഗ്ദാനം ചെയ്യുവാന്‍ ഇല്ല. തന്റെ പദ്ധതികളെക്കുറിച്ച് പറയാതെ, എതിരാളികളുടെ കുറ്റങ്ങളും, കുറവുകളും ചൂണ്ടികാണിക്കുന്നവർ രാഷ്ട്രീയ പ്രസംഗങ്ങളുടെ വില കുറയ്ക്കുന്നു. 

നേതാക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധാലുവായിരിക്കുക. സര്‍വ്വേകളില്‍ മുന്നിട്ട് നില്‍ക്കുന്നത് കണക്കിലെടുത്തുകൊണ്ട് ആരെയും തിരഞ്ഞെടുക്കരുത്. പ്രാര്‍ത്ഥനയുടേയും മനസാക്ഷിയുടേയും വെളിച്ചത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുവാന്‍ വിളിക്കപ്പെട്ടിരിക്കുന്ന വോട്ടര്‍മാരാണ് ഓരോ കത്തോലിക്കരും. ധൈര്യത്തോടുകൂടി ധാര്‍മ്മികമായ തീരുമാനം എടുക്കുവാന്‍ നാം ചുമതലപ്പെട്ടിരിക്കുന്നു. നിന്റെ ഒരു സമ്മതിദാനത്തിന് സ്വര്‍ഗ്ഗത്തെ ഭൂമിയിലേക്ക് കൊണ്ട് വരുവാനും, നമ്മുടെ രാജ്യത്തെ ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ മനോഹരമാക്കുവാനും സാധിക്കും. 

മര്‍ക്കട മുഷ്ടിയില്‍ നിന്നും, സമ്മര്‍ദ്ധ തന്ത്രങ്ങളില്‍ നിന്നും സ്വതന്ത്രരാകുക. പത്ത് കല്‍പ്പന അനുസരിച്ച് ശരിയായത് ഏതാണോ അതിനെ തിരഞ്ഞടുക്കുക. ദൈവം തന്റെ മഹത്വത്തില്‍ നമ്മെ നയിക്കട്ടെ" ആർച്ച്ബിഷപ്പ് വില്ലെഗാസ് പറഞ്ഞു.
http://pravachakasabdam.com/index.php/site/news/1268#

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin