Sunday 22 May 2016

പാവപ്പെട്ടവനെ അവഗണിക്കുന്നവര്‍ ദൈവത്തെ തന്നെയാണ് അവഗണിക്കുന്നത്: ഫ്രാന്‍സിസ് മാര്‍പാപ്പ


സ്വന്തം ലേഖകന്‍ 19-05-2016 - Thursday


വത്തിക്കാന്‍: പാവപ്പെട്ടവനെ അവഗണിക്കുന്നവന്‍ ദൈവത്തെ തന്നെയാണ് അവഗണിക്കുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പാവപ്പെട്ടവരോടുള്ള കരുണ ദൈവസ്‌നേഹത്തിന്റെ വെളിപ്പെടുത്തലാണെന്നും പരിശുദ്ധ പിതാവ് സെന്റ് പീറ്റേഴ്‌സ ചത്വരത്തില്‍ ഒത്തുകൂടിയ ആയിരങ്ങളോടായി പറഞ്ഞു. ലോകത്തില്‍ ഇന്നു നേരിടുന്ന അസമത്വവും, വിവേചനങ്ങളും ലാസറിന്റെയും ധനവാനായ മനുഷ്യന്റെയും ജീവിതം വിവരിക്കുന്ന ബൈബിൾ ഭാഗത്തിന്റെ അടിസ്ഥാനത്തില്‍ പിതാവ് കേള്‍വിക്കാര്‍ക്കു വിശദീകരിച്ചു നല്‍കി.

"ധനവാനും ലാസറും സമാന്തരമായ പാതകളിലൂടെ ജീവിതം നയിച്ചവരാണ്. ഇവര്‍ തമ്മില്‍ ഒരു തരത്തിലുള്ള ബന്ധപ്പെടലുകളും നടന്നിട്ടില്ല. ധനവാന്റെ വീടിന്റെ വാതില്‍ ലാസറിനു നേരെ എപ്പോഴും അടഞ്ഞു കിടന്നു. ധനവാന്‍ സമൃദ്ധമായി ഭക്ഷിച്ചപ്പോള്‍ ലാസര്‍ അവന്റെ എച്ചില്‍ ഭക്ഷിച്ചു. നല്ല വസ്ത്രങ്ങള്‍ ധനവാന്‍ ധരിച്ചപ്പോള്‍ ലാസര്‍ കീറിയ വസ്ത്രങ്ങള്‍ കൊണ്ടു തന്റെ നഗ്നത മറച്ചു. ഈ ലാസര്‍ എല്ലാ കാലത്തും നിശബ്ധമായി പോകുന്ന പാവപ്പെട്ടവന്റെ കരച്ചില്‍ നമ്മേ ഓര്‍മ്മിപ്പിക്കുന്നു. ലോകത്തില്‍ ഒരു ചെറിയ സംഘം ആളുകളുടെ കൈയിലേക്കു മാത്രം കുമിഞ്ഞു കൂടിയ സ്വത്തുകളുടെ കണക്കും നമുക്ക് ഇവിടെ കാണാം". പരിശുദ്ധ പിതാവ് പറഞ്ഞു.

ലാസര്‍ സ്വർഗ്ഗത്തിൽ അബ്രഹത്തിന്റെ മടിയിലേക്കും ധനവാന്‍ നരകത്തിലെ വേദനകളുടെ നടുവിലേക്കും പോകുന്നത് മാർപാപ്പ പിന്നീട് വിശദീകരിച്ചു."ലാസറിനെ സഹായിക്കുവാന്‍ കഴിയുമായിരുന്ന ധനവാന്‍ അങ്ങനെ ചെയ്യാതിരുന്നതിനാല്‍ ദൈവത്തെ തന്നെയാണ് അവഗണിച്ചത്. അവന്‍ ലോകത്തെ എല്ലാകാര്യങ്ങളും തന്നിലേക്കു മാത്രമായി കേന്ദ്രീകരിച്ചു. ഇതാണു ധനവാനു പറ്റിയ തെറ്റ്. ലാസര്‍ വീടിന്റെ മുന്നില്‍ കിടന്ന അത്രയും ദിവസവും രക്ഷയുടെ മാര്‍ഗം ധനവാന്റെ വീടിനു മുന്നില്‍ തന്നെയുണ്ടായിരുന്നു. ലാസറിനെ ഒരുകൈ സഹായിച്ചിരുന്നുവെങ്കില്‍ അവനും ലാസറിനൊപ്പം സ്വര്‍ഗത്തില്‍ എത്തുമായിരുന്നു. സ്വര്‍ഗത്തില്‍ പോകുവാന്‍ നമുക്കും സാധിക്കും. പാവങ്ങള്‍ ഇപ്പോഴും നമ്മുടെ ചുറ്റിലും നില്‍ക്കുന്നു". ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിക്കുന്നു.

ദൈവത്തെ സ്‌നേഹിക്കുകയും അയല്‍ക്കാരനെ സ്‌നേഹിക്കുകയും ചെയ്യുക. ആവശ്യത്തില്‍ ഇരിക്കുന്നവനെ കരുതുക. ഹൃദയ വാതിലുകള്‍ നാഥനായി തുറന്നു നല്‍കുക. ഇവയാണു ദൈവം നമ്മേ കുറിച്ച് ആഗ്രഹിക്കുന്നതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. പോളണ്ടില്‍ നിന്നുള്ള നിരവധി വിശ്വാസികളും പ്രസിഡന്റും പാപ്പയുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വന്നിരുന്നു. അവര്‍ക്ക് പാപ്പ തന്റെ സന്ദേശത്തിന്റെ അവസാനം പ്രത്യേകം ആശംസകള്‍ അറിയിച്ചു. 
http://pravachakasabdam.com/index.php/site/news/1430

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin