Wednesday 12 February 2014


മാര്‍പാപ്പയെ മാതൃകയാക്കാന്‍ ആഹ്വാനം; സി.ബി.സി.ഐ. സമ്മേളനത്തിനു സമാപനം

 mangalam.com

പാലാ: ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ പ്രേഷിതശൈലി പിന്തുടരുകയെന്ന ആഹ്വാനത്തോടെ മുപ്പത്തൊന്നാമത്‌ സി.ബി.സി.ഐ. പ്ലീനറി സമ്മേളനത്തിനു സമാപനം. പാലായെ വിശ്വാസനിറവിലാഴ്‌ത്തിയ ഏഴു ദിവസത്തെ സമ്മേളനത്തിനാണ്‌ ഇന്നലെ പരിസമാപ്‌തിയായത്‌.
ലത്തീന്‍, സീറോ മലബാര്‍, മലങ്കര സഭകളില്‍ നിന്നായി 187 ബിഷപുമാരാണ്‌ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിന്‌ ഏതാനും കിലോമീറ്റര്‍ അകലെ മീനച്ചിലാറിന്റെ തീരത്തുള്ള അല്‍ഫോന്‍സിയന്‍ പാസ്‌റ്ററല്‍ സെന്ററില്‍ പ്ലീനറി സമ്മേളനത്തെ ധന്യമാക്കിയത്‌.
നവസമൂഹ സൃഷ്‌ടിയ്‌ക്കു നവീകരിക്കപ്പെട്ട സഭ, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനത്തിനു പ്രത്യുത്തരം എന്ന വിഷയത്തെ ആസ്‌പദമാക്കി നടന്ന സമ്മേളനത്തില്‍ വിശ്വാസ, സാമൂഹ്യ, പാരിസ്‌ഥിതിക, രാഷ്‌ട്രീയ വിഷയങ്ങളില്‍ സഭ വരും നാളുകളില്‍ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ചയായി. നിലപാടുകളെ സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തുകയുംചെയ്‌തു.
ദളിതര്‍ക്കും സ്‌ത്രീകള്‍ക്കും വികലാംഗര്‍ക്കും ഉന്നമനം സാധ്യമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാനും ഇതര സഭകളും സമുദായങ്ങളുമായി സഹകരിച്ചു രാഷ്‌ട്രനിര്‍മിതിക്കായി യത്‌നിക്കാനും ആഹ്വാനംചെയ്‌താണ്‌ സമ്മേളനത്തിനു കൊടിയിറങ്ങിയത്‌.
സമ്മേളനത്തിനൊടുവില്‍ നടന്ന പത്രസമ്മേളനത്തില്‍ പുതിയ പ്രസിഡന്റ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാ ബാവ, സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ്‌ ആര്‍ച്‌ബിഷപ്‌ ഒസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌, വൈസ്‌ പ്രസിഡന്റ്‌ ആര്‍ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, സെക്രട്ടറി ജനറല്‍ ആര്‍ച്‌ ബിഷപ്‌ ആല്‍ബര്‍ട്ട്‌ ഡിസൂസ, പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജോസഫ്‌ ചിന്നയ്യന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഭ സ്വീകരിക്കേണ്ട നിലപാടുകളില്‍ രണ്ടുദിവസത്തിനകം ഡല്‍ഹിയില്‍ വിശദീകരണം നല്‍കുമെന്നു വക്‌താവ്‌ ഫാ. ജോസഫ്‌ ചിന്നയ്യന്‍ പറഞ്ഞു.
സമ്മേളനത്തിനു വിജയകരമായ ആതിഥേയത്വം വഹിച്ച പാലാ രൂപതയെയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിനെയും സി.ബി.സി.ഐ. ഭാരവാഹികള്‍ മുക്‌തകണ്‌ഠം പ്രശംസിച്ചു. വിശ്വാസ, വൈദിക സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയും പ്രാര്‍ഥനയുമാണ്‌ സമ്മേനളത്തിന്റെ വിജയത്തിനു കാരണമായതെന്ന്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ്‌ ആര്‍ച്‌ബിഷപ്‌ ഒസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌, വക്‌താവ്‌ ഫാ.ജോസഫ്‌ ചിന്നയ്യന്‍ എന്നിവരുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളും സമ്മേളനത്തെ വിജയത്തിലേക്കു നയിച്ചതായി മാര്‍ കല്ലറങ്ങാട്ട്‌ പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച്‌ മെത്രാന്‍ സംഘം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലെത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ജില്ലയിലെ പ്രധാന തീര്‍ഥാടന ദേവാലയങ്ങളിലും മെത്രാന്‍ സംഘം സന്ദര്‍ശനം നടത്തിയിരുന്നു. മെത്രാന്‍മാര്‍ക്കു പാലായില്‍ വിപുലമായ പൗരസ്വീകരണവുമൊരുക്കിയിരുന്നു.



ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ പ്രേഷിതശൈലി പിന്തുടരുകയാണെങ്കില്‍, എങ്ങനെ മാ൪ പൗവ്വത്തി൯റെ കപടഭക്തി പേ൪ഷ്യ൯ ക്രോസിനെ പിന്തുടരും?

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin