Friday 12 December 2014

കുരുക്ക് മാണിയുടെ കഴുത്തിൽ, പിടി കോൺഗ്രസിന്റെ കൈയിലും

Posted on: Friday, 12 December 2014


തിരുവനന്തപുരം: ബാർ കോഴക്കേസിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് ധനമന്ത്രി കെ.എം.മാണിയുടെ കഴുത്തിലെ കുരുക്കാണ്. കുരുക്ക് മുറുക്കണോ അയയ്‌ക്കണോ എന്ന് കോൺഗ്രസിന് തീരുമാനിക്കാം.

2013 ലെ ലളിത കുമാരി കേസിലെ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിൽ മാണിക്കെതിരെ എഫ്.ഐ.ആർ ഇട്ട് കേസെടുക്കുകയല്ലാതെ വഴിയില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സർക്കാരും  പറയുന്നത്. തീരുമാനമെടുക്കും മുൻപ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കെ.എം.മാണിയുമായി ആലോചിക്കുകയും ചെയ്തിരുന്നു. നാല്‌പത്തിരണ്ടു ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം ഉള്ളതിനാൽ വിജിലൻസ് കേസെടുക്കുന്നതാണ് നല്ലതെന്ന വിലയിരുത്തലിലാണ് എത്തിയത്. അല്ലെങ്കിൽ കോടതിക്ക് ഇടപെടാൻ അവസരമുണ്ടാകും. കോടതി നേരിട്ട് കേസന്വേഷണത്തിന് തുനിഞ്ഞാൽ കുഴപ്പമാകും. മാണിക്കെതിരെ കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയിൽ എത്തിയാലും അപകടമാകും.‍

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തെങ്കിലും അന്വേഷണം ഇനിയും ബാക്കിയുണ്ട്. ആരോപണം ഉന്നയിച്ച ബിജു രമേശിന്റെയും അദ്ദേഹത്തിന്റെ ഡ്രൈവർ, അക്കൗണ്ടന്റ് എന്നിവരുടെയും മൊഴികളുടെ സത്യാവസ്ഥ പരിശോധിക്കണം. കോഴ വാങ്ങിയതിന്റെ തെളിവുകൾ കണ്ടെത്തണം. കോടതിയിൽ കുറ്റം തെളിയിക്കണം. അപ്പോഴേ മാണി കുറ്റക്കാരനാകൂ. ഇതിനൊക്കെ വർഷങ്ങൾ വേണ്ടി വന്നേക്കാം. വേണമെങ്കിൽ വേഗത്തിലും തീർക്കാം. അതൊക്കെ അന്വേഷണത്തിന്റെ സ്വഭാവം പോലിരിക്കും. വിജിലൻസ് കൈകാര്യം ചെയ്യുന്ന സർക്കാരിന് കുരുക്ക് മുറുക്കുകയോ, അയയ്‌ക്കുകയോ ചെയ്യാം എന്നർത്ഥം.

എം.കെ.മുനീർ, അടൂർ പ്രകാശ്, പി.ജെ.ജോസഫ്, ഇബ്രാഹിംകുഞ്ഞ് തുടങ്ങയ മന്ത്രിമാർക്കെതിരെ ഇപ്പോൾ തന്നെ ഭരണപരമായ അഴിമതിക്ക് കേസുണ്ട്. പക്ഷേ മാണിക്കെതിരായ കേസ് അത്തരമല്ല. കൈക്കൂലിക്കേസാണ്. ഒരു മന്ത്രി നേരിട്ട് പണം വാങ്ങി എന്ന കേസ്.  അതും യു.ഡി.എഫിലെ ഏറ്റവും കരുത്തനായ  ഒരാൾ.
ബിജു രമേശിന്റെ ആരോപണത്തിന് ശേഷം കാര്യങ്ങൾ കൈകാര്യം ചെയ്ത രീതിയിൽ മാണി ഗ്രൂപ്പിന് വലിയ  സംശയമുണ്ടെന്നത്  വസ്തുതയാണ്. ഈ ആരോപണത്തെ കേസെടുക്കുന്ന അവസ്ഥയിയിലേക്ക്  വളർത്തണമായിരുന്നോ എന്നാണ് അവരുടെ ചോദ്യം. നേരത്തേ എ ഗ്രൂപ്പിനെയാണ് സംശയിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഐ ഗ്രൂപ്പിനെയാണ് സംശയം. പക്ഷേ മാണിയും പാർട്ടിയും സംശയം ഉള്ളിലൊതുക്കി മറ്റൊന്നും ചെയ്യാനാവാത്ത നിസാഹായാവസ്ഥയിലാണ്. മന്ത്രിസഭയെ മറിച്ചിട്ട് ഇടതു പക്ഷത്തേക്ക് പോകാനോ, അല്ലെങ്കിൽ നേരത്തെ കേട്ടിരുന്നതു പോലെ ഇടതു പക്ഷത്തിന്റെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ച് മുഖ്യമന്ത്രിയാവാനോ ഇപ്പോൾ മാണിക്കാവില്ല. യു.ഡി.എഫിനെ മുൾമുനയിൽ നിർത്തിയിരുന്ന മാണിയുടെ കരുത്ത് ചോർന്നു പോയി. മുഖ്യമന്ത്രിയാകേണ്ട മാണി മുഖ്യപ്രതിയായി. വിജിലൻസ്  കേസെടുത്തതോടെ, മാണിയെ കൂട്ടു പിടിച്ച് അടുത്ത തിരഞ്ഞെടുപ്പ് നേരിടാമെന്ന സി.പി.എമ്മിന്റെ മോഹവും ചാരമായി.


 http://news.keralakaumudi.com/news.php?nid=80bc37d7197e19599e6dd6bae4db6938

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin