Tuesday 31 December 2013

അഭയാ കേസ്: തുടരന്വേഷണം നടത്തണമെന്നു ഹൈക്കോടതി



അഭയാ കേസ്: തുടരന്വേഷണം നടത്തണമെന്നു ഹൈക്കോടതി
 
       കൊച്ചി:                    അഭയാകേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചു തുടരന്വേഷണം നടത്തണമെന്നു ഹൈക്കോടതി. ക്രൈംബ്രാഞ്ച് എസ്പിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന കെ.ടി. മൈക്കിള്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് കെ. ഹരിലാലിന്റെ ഉത്തരവ്.

         സിബിഐ സമര്‍പ്പിച്ച കുറ്റപത്രവും അനുബന്ധരേഖകളും കേസില്‍ അന്വേഷണം നടത്തുന്നതിനായി തിരിച്ചുനല്‍കണമെന്നും അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരത്തെ പ്രത്യേക കോടതിയിലെ നടപടികള്‍ ഈ കാലയളവില്‍ നിര്‍ത്തിവയ്ക്കണം.

           കേസില്‍ 1992ലും 2009ലും അന്വേഷണസംഘം അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇനിയും തുടരന്വേഷണത്തിന് ഉത്തരവിട്ടാല്‍ വിചാരണയ്ക്ക് ഇതു കാലതാമസം വരുത്തുമോയെന്നതാണു പ്രധാനപ്രശ്നം. എന്നാല്‍, കുറ്റം ചെയ്തവര്‍ നിയമത്തിനു മുന്നില്‍ വരണമെന്നതും പ്രധാനമാണ്. കേസിലെ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചതിനു ശേഷം തനിക്കെതിരേ ആരോപണം ഉന്നയിക്കുകയാണെന്നാണു ഹര്‍ജിക്കാരന്‍ പറയുന്നത്.

                ഇന്‍ക്വസ്റ് സമയത്ത് സിസ്റര്‍ അഭയ ധരിച്ചിരുന്ന വസ്ത്രങ്ങളും ശിരോവസ്ത്രവും ചെരിപ്പും പ്ളാസ്റിക് ബോട്ടിലും കണ്ടെത്തി തെളിവുകളുടെ ഭാഗമാക്കിയിരുന്നു. ഇവ നശിപ്പിച്ചുവെന്നാണു പറയുന്നത്. മനഃപൂര്‍വമാണു വീഴ്ചകള്‍ വരുത്തുന്നതെങ്കില്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. സിബിഐ അന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രത്തെ ബാധിക്കാത്ത തരത്തിലായിരിക്കണം അന്വേഷണം. അന്തിമ കുറ്റപത്രത്തെ ബാധിക്കാത്ത തരത്തില്‍ അന്വേഷണം നടത്തണമെന്നും വിലപ്പെട്ട തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനെപ്പറ്റി അന്വേഷണം നടത്താമെന്നുമാണു ഹര്‍ജിക്കാരന്‍ പറയുന്നത്. ക്രിമിനല്‍ നടപടിക്രമത്തിന്റെ അടിസ്ഥാനത്തില്‍ ശരിയായ വിചാരണ ഉറപ്പാക്കാന്‍ കോടതിക്കു ബാധ്യതയുണ്ട്. അഭയ കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടത് ആരെയെങ്കിലും രക്ഷിക്കാനാണോ, ഗൂഢോദ്ദേശ്യം ഉണ്ടോ, അന്വേഷണ ഉദ്യോഗസ്ഥരുടെയോ ഓഫീസിലെ ജീവനക്കാരുടെയോ ഭാഗത്തുനിന്നു ബോധപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ കണ്ടെത്തണം.

     ആദ്യം അന്വേഷണം നടത്തിയതു ലോക്കല്‍ പോലീസായിരുന്നു. പിന്നീടു ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. തുടര്‍ന്നു സംഭവം ആത്മഹത്യയാണെന്നു കണ്ടെത്തി കുറ്റപത്രം നല്‍കി. എന്നാല്‍, സര്‍ക്കാര്‍ കേസ് സിബിഐക്കു വിട്ടു. സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി. തോമസാണ് അന്വേഷണം നടത്തിയത്. കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ അനുമതി തേടി 1996ല്‍ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളി.

       തുടര്‍ന്ന് എറണാകുളം സിജെഎമ്മിന്റെ ഉത്തരവു പ്രകാരമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ദൃക്സാക്ഷികളില്ലെന്നും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഈ സാഹചര്യത്തില്‍ സിബിഐ തന്നെ തെളിവുകള്‍ നശിപ്പിച്ചുവെന്ന ആരോപണം അന്വേഷിക്കേണ്ടതുണ്ട്.

            ഈ പശ്ചാത്തലത്തിലാണു ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്. കേസ് സിബിഐക്കു കൈമാറിയ ശേഷം തെളിവുകളും അനുബന്ധ രേഖകളും കൈമാറിയിരുന്നു. ഈ അവസരത്തി ല്‍ തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിന്റെ യാഥാര്‍ഥ്യം കണ്ടെ ത്തണമെന്നാണു ഹര്‍ജിക്കാരന്റെ ആവശ്യം.
deepikaglobal.com

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin