1
തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് രണ്ടാം തവണ ജീവപര്യന്തം. കോട്ടയം കറുകച്ചാല്‍ സ്വദേശി സനില്‍ കെ. ജയിംസിനാണ് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ പീച്ചിയില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് തൃശ്ശൂര്‍ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 12കാരിയെ പീഡിപ്പിച്ച കേസില്‍40 വര്‍ഷത്തേയ്ക്ക് ശിക്ഷിക്കപ്പെട്ട ഇയാള്‍ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്.
പോക്‌സോ പ്രകാരം 2016 മാര്‍ച്ചിലാണ് ഇയാള്‍ പിടിയിലായത്. സാല്‍വേഷന്‍ ആര്‍മി സഭയുടെ പീച്ചിയിലെ പള്ളിയില്‍ പാസ്റ്ററായിരിക്കെയാണ് 13 വയസ്സുള്ള പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. രണ്ടുവര്‍ഷത്തിലേറെ തുടര്‍ച്ചയായി ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
പോക്‌സോ, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവയിലെ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന് പോക്‌സോ കോടതി വിലയിരുത്തി. 
പന്ത്രണ്ടുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജില്ലാ കോടതി ഇയാള്‍ക്ക് കഴിഞ്ഞ വര്‍ഷം നാല്പതു വര്‍ഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. ഈ പെണ്‍കുട്ടിക്കൊപ്പമാണ് സുഹൃത്തായ 13 കാരിയെയും ഇയാള്‍ പീഡനത്തിന് വിധേയമാക്കിയത്. ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷയനുഭവിക്കുകയാണ് പ്രതി.
http://www.mathrubhumi.com/news/kerala/pastor-gets-life-imprisonment-for-rape-13-year-old-girl--1.1933168