ജര്‍മ്മനി: മുഖം മറയ്ക്കുന്ന വസ്ത്രം ജര്‍മ്മനിയില്‍ നിരോധിക്കണമെന്ന് ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യോഗത്തിലാണ് മെര്‍ക്കലിന്റെ പ്രസ്താവന. കഴിഞ്ഞ വര്‍ഷം 10  ലക്ഷം മുസ്ലിം കുടിയേറ്റക്കാര്‍ക്ക് ജര്‍മ്മനിയുടെ വാതില്‍ തുറന്നു കൊടുത്ത ആഞ്ചെല മെര്‍ക്കലിന്റെ പ്രസ്താവന ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. പുതിയ തീരുമാനം യാഥാര്‍ഥ്യമായാല്‍ കോടതി മുറികളിലും ഭരണ നിര്‍വ്വഹണ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും മുഖം മറയ്ക്കുന്നത് നിയമത്തിന് മുന്നില്‍ ശിക്ഷയര്‍ഹിക്കുന്ന കുറ്റമാകും. മുഖം മറയ്ക്കുന്ന വേഷവിധാനങ്ങള്‍ നിയമപരമായി സാധ്യമായ ഇടങ്ങളില്ലാം നിരോധിക്കും- മെര്‍ക്കല്‍ ശക്തമായ ഭാഷയില്‍ പറഞ്ഞു.
മുസ്ലിം കുടിയേറ്റക്കാര്‍ക്ക് ജര്‍മ്മനിയുടെ വാതില്‍ തുറന്നു കൊടുത്തതിന് പാര്‍ട്ടിയില്‍നിന്ന് രൂക്ഷമായ വിമര്‍ശനം മെര്‍ക്കല്‍ നേരിട്ടിരുന്നു. പാര്‍ട്ടിയെ പ്രീണിപ്പിനാണ് പുതിയ നടപടിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
യൂറോപ്പിലെ മറ്റ് രാജ്യങ്ങളായ ഫ്രാന്‍സും നെതര്‍ലാന്റ്സും ഇതിനോടകം തന്നെ ഭാഗികമായ ബുര്‍ക്ക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.