Saturday 27 February 2016

ജാട്ട്‌ പ്രക്ഷോഭത്തിന്റെ മറവില്‍ നടന്നത്‌; അവര്‍ സ്‌ത്രീകളെ വയലിലേക്ക്‌ വലിച്ചിഴച്ചുവെന്ന്‌ ദൃക്‌സാക്ഷി

മുര്‍ത്താല്‍: ഹരിയാനയില്‍ ആരംഭിച്ച്‌ മറ്റ്‌ സംസ്‌ഥാനങ്ങളിലേക്ക്‌ വ്യാപിച്ച ജാട്ട്‌ പ്രക്ഷോഭത്തിന്റെ മറവില്‍ സ്‌ത്രീകള്‍ കൂട്ടമാനഭംഗത്തിന്‌ ഇരയായെന്ന സൂചനകളില്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. കൂട്ടമാനഭംഗം അന്വേഷണ സംഘത്തിന്‌ മുന്നില്‍ സംശയമായി അവശേഷിക്കവെയാണ്‌ താന്‍ ദൃക്‌സാക്ഷിയാണെന്ന്‌ വെളിപ്പെടുത്തി ഒരു ട്രക്ക്‌ ഡ്രൈവര്‍ രംഗത്തെത്തിയത്‌.
എകദേശം 50ഓളം സ്‌ത്രീകളെ ജനക്കൂട്ടം വലിച്ചിഴച്ച്‌ സമീപത്തെ വയലിലേക്ക്‌ കൊണ്ടുപോകുന്നത്‌ താന്‍ കണ്ടതായി ട്രക്ക്‌ ഡ്രൈവര്‍ വെളിപ്പെടുത്തുന്നു. 'അവരെ വയലിലേക്കാണ്‌ കൊണ്ടുപോയത്‌. സ്‌ത്രീകളെ അവര്‍ എന്ത്‌ ചെയ്‌തുവെന്ന്‌ താന്‍ കണ്ടില്ല. പിന്നീട്‌ വയലില്‍നിന്ന്‌ 150ഓളം വരുന്ന പുരുഷന്മാര്‍ ഹൈവേയിലേക്ക്‌ തിരിച്ചുകയറി പോകുന്നതും താന്‍ കണ്ടിരുന്നതായി ഇയാള്‍ പറയുന്നു.
ഡല്‍ഹിയില്‍നിന്നും 50 കിലോമീറ്റര്‍ അകലെ മുര്‍ത്താലില്‍ ഡസന്‍ കണക്കിന്‌ സ്‌ത്രീകള്‍ ജാട്ട്‌ പ്രക്ഷോഭത്തിന്റെ മറവില്‍ കൂട്ടമാനഭംഗത്തിന്‌ ഇരയായെന്നാണ്‌ ആരോപണമുയര്‍ന്നത്‌. ചില മാധ്യമങ്ങളാണ്‌ സംഭവം പുറത്തുകൊണ്ടുവന്നത്‌. തുടര്‍ന്ന്‌ നടന്ന പരിശോധനയില്‍ സംഭവ സ്‌ഥലത്തുനിന്നും സ്‌ത്രീകളുടെ നിരവധി അടിവസ്‌ത്രങ്ങളും കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച്‌ പ്രതികരിക്കാനോ പരാതിപ്പെടാനോ സാക്ഷി പറയാനോ പ്രദേശവാസികള്‍ ആരുംതന്നെ തയ്യാറായിട്ടില്ല. മൂന്നംഗ വനിതാ പോലീസ്‌ സംഘത്തിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം പുരോഗമിക്കവെയാണ്‌ ട്രക്ക്‌ ഡ്രൈവറിന്റെ വെളിപ്പെടുത്തല്‍.
സംഭവത്തെക്കുറിച്ച്‌ ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തതിങ്ങനെ. പ്രക്ഷോഭത്തിന്റെ ഭാഗമായി ഹൈവേ കീഴടക്കിയ സമരക്കാര്‍ക്ക്‌ ഇടയില്‍ ഒരു കാര്‍ കുടുങ്ങിപ്പോവുകയായിരുന്നു. കാറില്‍ പത്തോളം സ്‌ത്രീകളുമുണ്ടായിരുന്നു. ഇവരെ സമരക്കാര്‍ ബലം പ്രയോഗിച്ച്‌ സമീപത്തെ വയലിലെത്തിച്ച്‌ കൂട്ടമാനഭംഗത്തിന്‌ ഇരയാക്കുകയും സംഭവസ്‌ഥലത്തുതന്നെ ഉപേക്ഷിക്കുകയും ചെയ്‌തു. തിരികെ ഹൈവേയിലെത്തിയ അക്രമികള്‍ സ്‌ത്രീകള്‍ സഞ്ചരിച്ചിരുന്ന കാര്‍ ചുട്ടെരിച്ചശേഷം മടങ്ങി.
പരിക്കേറ്റുകിടന്ന യുവതികളെ സഹായിക്കാന്‍ ആരും തയ്യാറായില്ല. സംഭവമറിഞ്ഞ്‌ സ്‌ത്രീകളുടെ ബന്ധുക്കള്‍ വാഹനത്തിലെത്തി യുവതികളെ സംഭവസ്‌ഥലത്തുനിന്നും കൊണ്ടുപോവുകയും ചെയ്‌തു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ആരും പോലീസില്‍ പരാതിപ്പെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin